Friday, November 13, 2009

മുറ്റമടിക്കുന്ന ചൂലെടുത്ത്... മുറ്റമടിയും കഴിച്ചു പെണ്ണ് >>

മുറ്റമടിക്കുന്ന ചൂലെടുത്ത് എന്ന് തുടങ്ങുന്ന വടക്കന്‍ പാട്ടിന്റെ ഈരടികള്‍ ഇന്ന് കാലത്ത് എന്റെ കാതുകളില്‍ മുഴങ്ങി....

വെളുപ്പാന്‍ കാലത്ത് ഗേറ്റ് തുറന്ന് പത്രം എടുക്കാന്‍ ചെന്നപ്പോള്‍ മുറ്റത്ത് ഇലകളും, അരിപ്പാകുടികളു, ഓലത്തുമ്പുകളുമായി പരന്ന് കിടക്കുന്നു. എനിക്ക് ഒരു കമ്പിച്ചൂലുണ്ട്. അതുമായി ഞാന്‍ ചില ദിവസങ്ങളില്‍ അവിടെ പെരുമാറാറുണ്ട്.

എനിക്കാണെങ്കില്‍ വയസ്സ് എഴുപതാകാറായി.ല്‍ വീട്ടില്‍ മുപ്പത് കഴിഞ്ഞ മോനും, ഇരുപത് കഴിഞ്ഞ മരുമകളും, പിന്നെ എന്റെ എടാകൂടമായ സഹധര്‍മ്മിണിയും ഉണ്ട്. സധക്ക് അറുപതേ കഴിഞ്ഞിട്ടുള്ളൂവെങ്കിലും അവളുടെ സ്ഥിതി എണ്‍പത് കഴിഞ്ഞ പോലെയാണ്. എന്നും തണ്ടെല്ല് വേദനയും, കൈകാല്‍ തരിപ്പും, മറ്റുപല അസുഖങ്ങളും.....
ഞാന്‍ എന്റെ വെയര്‍ ഏന്‍ഡ് ടെയര്‍ അസുഖങ്ങളെ വകവെക്കാതെ എന്റെ കമ്പിച്ചൂലെടുത്ത് മുറ്റമടിക്കാന്‍ തുടങ്ങി. കാലത്ത് സാധാരണ കുളികഴിഞ്ഞാണ് മുറ്റമടിക്കാറ് ഞാന്‍. കുളികഴിഞ്ഞ് ഗുരുവായൂരപ്പന് നദ്യാര്‍വട്ടപ്പൂക്കള്‍ സമര്‍പ്പിക്കും, പിന്നെ ഡൈനിങ്ങ് റൂമിലുള്ള കൃഷ്ണന്‍, ഗണപതി, അയ്യപ്പന്‍ മുതലായ എന്റെ മറ്റു ദൈവങ്ങള്‍ക്ക് ചന്ദനത്തിരി പുകച്ച്, ഗണപതിയുടെ മുന്നില്‍ ഏത്തമിട്ട് നേരെ കിച്ചനില്‍ ചെന്ന് ഒരു സുലൈമാനി കഴിക്കും. എന്നിട്ടാണ് മുറ്റമടിയും പത്രം വായനയും മറ്റും.

പക്ഷെ ഇന്ന് മുറ്റം കിടക്കുന്നത് കണ്ടാല്‍ എന്റെ പ്രായത്തിലുള്ള ഒരു അപ്പൂപ്പനും ക്ഷമിക്കില്ല. ഇന്നെത്തെ കാലത്ത് വലിയ മുറ്റമടിക്കാനുള്ള പെണ്ണുങ്ങളെ ഒന്നും കിട്ടില്ല. എല്ലാം അഞ്ച് സെന്റില്‍ ഉള്ള വീടുകളാണല്ലോ ഇന്നത്തെ കാലത്ത്. അത്തരം വീടുകളില്‍ മുറ്റം എന്നൊരു പ്രതിഭാസം ഉണ്ടാകാറില്ല.

ഞാന്‍ പട്ടണത്തില്‍ വീട് വെക്കുന്നതിന് മുന്‍പ് വലിയ മുറ്റവും അല്പം കൃഷിക്കുള്ള സ്ഥലവും വേണമെന്ന ചിന്താഗതിക്കാരനായിരുന്നു. വാഴയും ചേനയും ഇഞ്ചിയു, മഞ്ഞളും എല്ലാം നടാനുള്ള ഉദ്ദേശത്തില്‍ ഇരുപത്തഞ്ച് സെന്റ് വാങ്ങി.

രണ്ടായിരത്തി എഴുനൂറ് ചതുരശ്ര അടിയില്‍ ഒരു ഇരുനില മാ‍ളികയും, അഞ്ഞൂറ് ചതുരശ്ര അടിയില്‍ ഒരു ഔട്ട് ഹൌസും പണിതു. ബാക്കിയുള്ള സ്ഥലത്ത് എനിക്ക് ഉലാത്തുവാന്‍ വലിയ മുറ്റവും, ശേഷിച്ച സ്ഥലത്ത് വാഴ, ഇഞ്ചി, ചേന, ചേമ്പ്, മഞ്ഞള്‍, ചിലയിടത്ത് മതിലില്‍ കൂടി കുരുമുളക്, വെറ്റില പിന്നെ മതിലിന്നരികില്‍ കവുങ്ങ്, കരയാമ്പൂ, കറുവപ്പട്ട, പപ്പയാ മുതലായവയും കൃഷിചെയ്തു.

സ്ഥലം വാങ്ങുമ്പോള്‍ തന്നെ അതില്‍ 12 തെങ്ങുകളുണ്ടായിരുന്നു. കൂടുതല്‍ തെങ്ങുകള്‍ വെച്ചു. മുന്‍സിപ്പാലിറ്റിയിലെ വെള്ളം ആവശ്യത്തിന്നനുസരിച്ച് കിട്ടില്ലാ എന്ന കണക്കുകൂട്ടലില്‍ ഒരു കിണര്‍ കുഴിച്ചു. മൂന്ന് കോല്‍ കിണറില്‍ എപ്പോഴും രണ്ട് കോല്‍ വെള്ളമുണ്ടാകും, മഴക്കാലത്ത് ഭൂമിനിരപ്പ് വരെയും.

അങ്ങിനെ എന്റെ സങ്കല്‍പ്പത്തിനൊത്ത ഒരു വീടും പരിസരവും എനിക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞുവെന്നുള്ളത് എന്റെ സ്വപ്ന സാക്ഷാതകാരമായിരുന്നു.

അങ്ങിനെയുള്ള ഒരു വീട് അലങ്കോലമായിക്കിടക്കാന്‍ എന്റെ മനസ്സ് അനുവദിക്കില്ല. വയ്യായെങ്കിലും കമ്പിച്ചൂലെടുത്ത് കണ്ണടവെക്കാതെ കാഴ്ച ശരിയല്ലാതെ ഞാന്‍ മുറ്റമടിച്ച് തുടങ്ങി. സാമാന്യം വലിയ മുറ്റമായതിനാല്‍ പെട്ടെന്നൊന്നും അടിച്ച് കഴിയുകയില്ല. ഒരു വിധം ത്യാഗം സഹിച്ച് മുറ്റം മൊത്തം അടിച്ചു. ഉണങ്ങിയ ഇലകളെല്ലാം തീയിട്ടു. ഓലത്തുറുമ്പുകളും അരിപ്പാക്കുടിയും എല്ലാം കൂട്ടി തെങ്ങിന്റെ ചുവട്ടിലിട്ട് മൂടി.
എല്ലാം കഴിഞ്ഞപ്പോളെക്കും ഞാന്‍ അവശനായിരുന്നു. കാലത്തെ സുലൈമാനിയും, കുളിയും തേവാരമൊന്നും കഴിക്കാതെയായിരുന്നു ഇന്നത്തെ മുറ്റമടി.

പണ്ടത്തെക്കാലത്ത് കാലത്ത് എണീറ്റുകഴിഞ്ഞാല്‍ വീട്ടിലെ പെണ്ണുങ്ങള്‍ ആദ്യം ചെയ്യുന്നത് മുറ്റമടിച്ച് ചാണകം തെളിക്കും. എന്നിട്ട് കിണ്ടി കോളാമ്പി മുതല് കഴുകി യഥാസ്ഥാനത്ത് വെക്കും. എന്റെ വീട്ടിലാണെങ്കില്‍ രണ്ട് കെട്ട് വെറ്റില പൊട്ടിച്ച് മുറുക്കാന്‍ ചെല്ലപ്പെട്ടിയില്‍ വെക്കും. മുറുക്കാനുള്ള അടക്കയും പുകയിലയുമൊക്കെ തയ്യാറാക്കും. പൂമുഖത്ത് തുപ്പാനുള്ള കോളാമ്പിയും വെക്കും.
വീട്ടില്‍ വരുന്നവര്‍ക്ക് ആദ്യം ഞങ്ങള്‍ മുറുക്കാനാണ് കൊടുക്കാറ്.

മുറുക്കിക്കഴിഞ്ഞ് അല്പം വിസായമെല്ലാം പറഞ്ഞതിന് ശേഷമാണ് കുടിക്കാനെന്താ വേണമെന്ന് ചോദിക്കൂ. ഒരു പ്രഭാതം വിരിയുന്നത് അങ്ങിനെയാണ്.

ഞാന്‍ മുറ്റമടിച്ച് വീട്ടിന്നകത്തേക്ക് പ്രവേശിച്ചു. സമയം ഏഴുമണി കഴിഞ്ഞിരുന്നു. എന്റെ മരുമകള്‍ എഴുന്നേറ്റിട്ട് പോലും ഉണ്ടായിരുന്നില്ല. അവള്‍ക്കാണെങ്കില്‍ ഭര്‍ത്താവിനെ ശുശ്രൂഷിക്കലല്ലാതെ വേറെ ജോലിയോ മറ്റോ ഒന്നും ഇല്ല.

[തുടരും]

ഒരു പുതിയ പോസ്റ്റ് ഇവിടെ ജനിക്കുന്നു. കാത്തിരിക്കുക.

Monday, November 2, 2009

ഈ നഗരം

എന്റെ പ്രിയ സുഹൃത്ത് ശ്രീമതി. മിനി കുരിയാക്കോസ് എഴുതിയ കവിത അവരുടെ സമ്മതത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. മിനിക്ക് ആശംസകള്‍ നേരുന്നു.
++++++++++++++++++++++++++++++++

എന്നെ കാണാന് കണ്ണില്ലാത്ത-
ആത്മാവില്‍ വലനെയ്ത
അസഹിഷ്ണമായ ബിംബങ്ങള്‍
മൂളിനടക്കുന്ന നഗരം

മാന്യത നടിച്ചുറങ്ങുന്ന പകലും
ഇരതേടി ഉണരുന്ന രാവും
സൂര്യനസ്തമിക്കാന്‍ അനുവാദ-
മില്ലാത്ത ഗല്ലികളും.

ഇവിടെ ഞാന് സ്വപ്ങ്ങളുടെ
തേരോട്ടം കണ്ടു.
പുതുപെണ്ണിന്റെ കണ്ണീരണിഞ്ഞ
വരികളുറക്കെ വായിച്ച്
നെടുവീര്‍പ്പിടുന്ന ക്യാമ്പുകള്‍കണ്ടു.

ആര്‍ദ്രതവറ്റിയ കണ്ണുകളില്‍
വില്‍പ്പനാതന്ത്രങ്ങളുമായി
പാതിമറഞ്ഞ നഗ്നത.

വിപ്ലവം തോല്‍പ്പിച്ചു കളഞ്ഞ
റഷ്യന്സുന്ദരികളുടെ റൂഷിന്റെവശ്യതയില്‍
കമ്മ്യുണിസംത്തിന് വിലാപം.

അബ്ര കടക്കുമ്പോള്‍ തുഴവീഴാത്ത
ഓളങ്ങളുടെ നെഗളിപ്പില്‍
അറബിപൊന്ന് പൂക്കുന്ന കോണ്‍ക്രീറ്റ്കാടുകള്‍
ഇടയലേഖനം വീഞ്ഞില്‍മുക്കി
കഴിക്കുന്ന വിശ്വാസിയേയും
നിന്റെ വിശ്വാസം നിന്നെ പിഴപ്പിക്കും
എന്നുറക്കെ കരയുന്ന ക്രൂശിതനേയും
ഞാനിവിടെ കണ്ടു.

അതിര്‍ത്തിക്കിരുവശവും തോക്കുകള്‍
ഉന്നംതീര്‍ക്കുമ്പോള്‍
തര്‍ക്കമില്ലാത്ത ഭൂമിയില്‍
ഭാരതീയന്റെ മനസ്സിലേക്ക്
നൂല്‍പ്പാലമിട്ടിറങ്ങിചെല്ലുന്ന പാക്കിസ്താനി...

കാല്‍പ്പനികത നീന്താന് ഉരുപണിയുന്ന-
അറബിക്ക് സലാം മടക്കുന്ന
ഹിന്ദുവും ക്രിസ്ത്യനും,
മടങ്ങാം നേരിന്റെ നേര്‍ക്കാഴ്ചയില്‍നിന്നും
അഞ്ജം സുന്ദരം നഗരം
കാണാന് കണ്ണില്ലാത്തവര്‍ക്ക്!

Sunday, October 25, 2009

അക്കരയിലെ നാലുകെട്ട്

തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റ് ബ്ലോഗ് വായിച്ച് അബുദാബിയിലുള്ള സുജ എനിക്കെഴുതിയ ഇമെയില്‍. എന്റെ ബ്ലോഗ് വായിച്ചുവെന്നും നമ്മള്‍ ബന്ധുക്കളാണെന്നുമെല്ലാം പറഞ്ഞ്. ഞാന്‍ ഈ ബന്ധത്തിന് ആധാരമായ കുടുംബ ചരിത്രം അടുത്ത കാലത്തൊന്നും ആലോചിച്ചിട്ടില്ല. ബന്ധങ്ങളുടെ വഴികള്‍ സുജ പറഞ്ഞെങ്കിലും ആദ്യമൊന്നും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. പിന്നീട് കുറച്ച് മെയില്‍ കമ്മ്യൂണിക്കേഷനുശേഷം എനിക്ക് മനസ്സിലായി ആരാണ് ഈ സുജ എന്ന്. 

 എന്റെ ബ്ലോഗില്‍ കൂടി എന്റെ ഒരു ബന്ധുവിനെ കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്റെ അമ്മയുടെ അമ്മയുടെ ആങ്ങിളയുടെ മകളുടെ ഇളയ മകളാണ് ഞാന്‍ ഇവിടെ പറയുന്ന സുജ. സുജയുമായുള്ള ഈ പുതിയ സൌഹൃദം എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു. ഞാന്‍ ഏതാണ്ട് അമ്പത് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഞാന്‍ ഇങ്ങിനെ തുടങ്ങാം. എന്റെ ചെറുപ്പത്തില്‍ എന്റെ ചേച്ചി എന്നെ സ്കൂള്‍ പൂട്ടിയാല്‍ പത്ത് ദിവസം അക്കരക്ക് കൊണ്ട് പോകും. ചെറുവത്താനിയില്‍ നിന്ന് ബസ്സില്‍ ചാവക്കാടെത്തി അവിടെ നിന്ന് വഞ്ചിയില്‍ അക്കരക്ക് പോകും. വലിയ വഞ്ചിയിലായിരിക്കും പോകുക. അക്കരയെത്തുമ്പോള്‍ എനിക്ക് സങ്കടം വരും. എന്തെന്നാല്‍ വഞ്ചിയില്‍ നിന്ന് ഇറങ്ങണമല്ലോ. അന്ന് അക്കരക്കുള്ള യാത്ര അത്ര സുഖകരമായിരുന്നു. അക്കരയെത്തുമ്പോള്‍ അവിടെ അപ്പുമാമന്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. അപ്പുമാമന്‍ വലിയ സ്നേഹമുള്ള ആളാണ്. അക്കരയെത്തിയാല്‍ അവിടെ നിന്ന് ചെറിയ ഇടവഴിയില്‍ കൂടിയും, പല വീടുകളുടെ പറമ്പില്‍ കൂടെയെല്ലാം നടന്ന് വേണം അപ്പുമാമന്റെ വീട്ടിലെത്താന്‍. 

 അക്കരയിലുള്ള അപ്പുമാമന്റെ വീടെ ഓല മേഞ്ഞ നാലുകെട്ടായിരുന്നു. അന്നൊക്കെ എനിക്ക് ഇത്തരം നാലു കെട്ട് വീട് ഒരു അത്ഭുതം തന്നെയായിരുന്നു. മഴക്കാലത്ത് നാല് കെട്ടിലെ നടുമുറ്റത്ത് മഴ വെള്ളം വീഴുന്നത് അങ്ങിനെ അങ്ങിനെ നോക്കിയിരിക്കും ഞാന്‍. അപ്പുമാമന്റെ വീട്ടില്‍ മാമന്റെ മകന്‍ മണിയും പിന്നെ മണിയുടെ പെങ്ങന്മാരും അമ്മായിയും, ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയുടെ അമ്മയുടെ ജേഷ്ടത്തിയും മറ്റു ചിലരുമുണ്ട് ആ വീട്ടില്‍. 

 ഈ വീടിന് വലിയ ഉമ്മറവും, പിന്നെ മുറ്റത്ത അംബലപ്പുരയും, അംബലപ്പുരക്കടുത്ത് ഒരു ചെറിയ കുളവും ഉണ്ടായിരുന്നു. അവിടെ കുളത്തില്‍ നിന്ന് തന്നെയാണ് കുടിക്കാനുള്ള വെള്ളം എടുക്കുക. കുളത്തിന്റെ കരയില്‍ ചെറിയ ഒരു പാത്രം പോലെയുള്ള ഒരു ആഴമില്ലാത്ത കിണറുണ്ടാകും. അതില്‍ നിന്ന് കുടിവെള്ളം മുക്കിയെടുക്കും. അതൊക്കെ എന്റെ ബാല്യത്തില്‍ എനിക്ക് അതിശയമുള്ള കാര്യം ആയിരുന്നു. 

 പിന്നെ അപ്പുമാമന്റെ വീടിന്റെ പുറകില്‍ കുന്ന്പോലെ തോന്നുന്ന പൂഴിമണല്‍ തിട്ടയാണ്. അതില്‍ നിറയെ പറങ്കിമാവും പിന്നെ പറങ്കിമാവ് തോട്ടം കഴിഞ്ഞാല്‍ അറബിക്കടലും. 

ഞങ്ങള്‍ ചിലപ്പോള്‍ പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നാകും മലമൂത്ര വിസര്‍ജ്ജനം ചെയ്യുക. എന്തൊക്കെ കുസൃതിത്തരങ്ങളാണെന്നോ അന്ന് ഞാനും കൂട്ടരും ചെയ്തിരുന്നത്. അപ്പുമാമന് മണികൂടാതെ എത്ര പെണ്‍ മക്കളുണ്ടായിരുന്നുവെന്നെന്നും എനിക്കോര്‍മ്മയില്ല. ഒരിക്കള്‍ ഞാന്‍ ദുബായില്‍ വെച്ച് മണിയുടെ പെങ്ങളെ കണ്ടിരുന്നെങ്കിലും അന്നൊന്നും എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നില്ല. സുജയുടെ എഴുത്ത് ആണെന്നെ ഇതൊക്കെ ഓര്‍മ്മിപ്പിച്ചത്. ജനറേഷന്‍ ഗാപ്പ് എന്ന് പറയുന്നത് പോലെയാണിവിടെ സംഭവിച്ചത്. 

 സുജയുടെ എഴുത്തിലൂടെ ചേച്ചിയുടെ അമ്മയുടെ കുന്നംകുളം ചിറളയം വീടും പരിസരവും അവിടുത്തെ അന്തേവാസികളേയും ഞാന്‍ ഓര്‍ക്കുന്നു. കോ‍ന്നുമാമനും, ഇട്ടിരി മാമനും എല്ലാം. ഞങ്ങള്‍ അക്കരയിലുള്ള മാമന്റെ വീട്ടിലെത്തിയാല്‍ അവിടെ എന്നും ഉത്സവം പോലെയായിരിക്കും. 

എന്നും വിഭവസമൃദ്ധമായ ഭക്ഷണവും മറ്റുമായിരിക്കും. നല്ല പെടക്കുന്ന മീന്‍ എപ്പോളും കിട്ടും. മാമന്‍ പീടികയില്‍ നിന്നെത്തിയാല്‍ ചേച്ചിയും മാമനും ഇങ്ങിനെ വര്‍ത്തമാനം പറഞ്ഞ് കൊണ്ടേയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ ആ വലിയ വീട്ടില്‍ ഓടിക്കളിച്ചുംകൊണ്ടിരിക്കും. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.  മാമന്റെ അടുത്ത വീട് ഓടിട്ടതായിരുന്നു. നാളികേരം ഓട്ടിന്‍പുറത്ത് വീണ് പൊട്ടാതിരിക്കാന്‍ നാളികേരക്കുലയുടെ അടിയില്‍ വലിയ കൊട്ടപോലെയുള്ള ഒരു സാധനം കെട്ടിയിടും. വാടി വീഴുന്ന നാളികേരം ആ കൊട്ടയില്‍ വീഴുന്നതും മറ്റും ഞാന്‍ ചിലപ്പോള്‍ നോക്കിയിരിക്കും. 

 ഈ നാല് കെട്ടിന്നുള്ളില്‍ താമസിക്കാന്‍ വളരെ സുഖമായിരുന്നു. ഒട്ടും ചൂട് തോന്നുകയില്ല. അന്നത്തെ കാലത്ത് എലകൃട്രിസിറ്റി ഉണ്ടായിരുന്നില്ല ആ നാട്ടിലും എന്റെ ഗ്രാമത്തിലും. പകള്‍ മുഴുവന്‍ ഓടിക്കളിച്ച്, വൈകിട്ട് കുളി കഴിഞ്ഞാല്‍ അത്താഴം കഴിക്കുമ്പോളെക്കും ഞങ്ങള്‍ ഉറക്കമാകും. ഞാന്‍ എന്റെ ചേച്ചിയോട് അന്നൊക്കെ ചോദിക്കാറുണ്ട്. “എന്താ ചേച്ച്യേ നമുക്ക് നാല് കെട്ട് വീടില്ലാത്തെ? “ ഉണ്ണിമോന്‍ വലുതാകുമ്പോല്‍ നമുക്ക് നാല് കെട്ട് പണിയണം എന്ന് ചേച്ചി പറയും. അക്കരയില്‍ നിന്ന് തിരിച്ച് പോകാനുള്ള ദിവസങ്ങളാകുമ്പോള്‍ എനിക്ക് സങ്കടം വരും. പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരിക്കല്‍ വന്ന് പോയാല്‍ പിന്നെ മിക്കവാറും അടുത്ത കൊല്ലമേ പോകൂ. അവിടെ നിന്ന് മടങ്ങിപ്പോരാനേ തോന്നുകയില്ല. 

 പണ്ട് ഞാന്‍ എം ടിയുടെ നാല് കെട്ട് വായിക്കുമ്പോള്‍ അക്കരയിലെ അപ്പുമാമന്റെ നാല് കെട്ട് വീട് ഓര്‍മ്മിക്കുമായിരുന്നു. ഈ കഥയിലെ സുജയെ ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു പക്ഷെ എന്റെ ചെറുപ്പത്തില്‍ ഇവള്‍ ജനിച്ച് കാണില്ല. ഏതായാലും എന്റെ ബാല്യത്തിലെ അക്കരയിലെ ഓര്‍മ്മകളുടെ ചിറക് വിടര്‍ത്താന്‍ നിമിത്തമായ സുജയെ ഞാന്‍ ഇവിടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ.

സുജയും ഭര്‍ത്താവും രണ്ട് കുട്ടികളും ഒന്നിച്ച അബുദാബിയില്‍ താമസിക്കുന്നു. പത്ത് വയസ്സിന്‍ താഴെയുള്ള ഒരു മകളും അഞ്ച് വയസ്സിന്‍ താഴെയുള്ള ഒരു മകനും. 

 അങ്ങിനെ കാലങ്ങള്‍ക്ക് ശേഷം അക്കരയിലെ നാല് കെട്ട് ഓര്‍മ്മിക്കാനായി.

Saturday, October 10, 2009

കീര്‍ത്തനയുടെ അനിയത്തി



കീര്‍ത്തനയെ വായനക്കാര്‍ അറിയുമെന്ന് കരുതട്ടെ. ഹെഡറില്‍ ഉള്ള ഫോട്ടോയിലെ [11-10-09] പെണ്‍കുട്ടിയാ കീര്‍ത്തന എന്ന ചിഞ്ചു.



കീര്‍ത്തനയുടെ അനിയത്തിയാണ് ചിന്നു. യഥാര്‍ഥ നാമം മയൂഖ. ഞങ്ങള്‍ കഴിഞ്ഞ ആഴ്ച റീനയുടെ വീട്ടില്‍ രാത്രി തമ്പടിച്ചു. കുടുംബത്തിലെ എല്ലാരും ഉണ്ടായിരുന്നു. ആണ്‍ പട മുകളില്‍ ഇരുന്ന് തണ്ണിയടിച്ചുകൊണ്ടിരുന്നു. ഒരു ഫോസ്റ്റര്‍ ഉണ്ടെങ്കില്‍ അകത്താക്കാമെന്ന് പോയി നോക്കിയപ്പോള്‍ അവിടെ കട്ടി കൂടിയ കിങ്കരന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബക്കാര്‍ഡി, ജിന്ന് മുതലായ വീരന്മാര്‍.





എനിക്ക് പറ്റിയതൊന്നും അവിടെ ഇല്ലാത്തതിനാലും, എന്റെ മകന്‍ കള്ളുകുടിയന്മാരുടെ കൂട്ടത്തില്‍ തേവി കൊണ്ടിരുന്നതിനാലും, ഞാന്‍ അവിടെ അല്പം നേരം ഇരുന്ന് പിന്‍ വാങ്ങി. തന്തയുടെ മുന്നിലുരുന്ന് അധികം അടിക്കാനും, കൊച്ചു വര്‍ത്തമാനം പറയാനും ഒക്കെ ഒരു പരിധി ഉണ്ടാകുമല്ലോ. അതിനാല്‍ അവനും കൂട്ടരും സന്തോഷിച്ചോട്ടെ എന്ന് കരുതി അവിടെ നിന്നെണീറ്റ് പോന്നു.





അവിടെ മറ്റു ആണ്‍കുട്ടികളും, അവരുടെ തന്തമാരും, ചിലരുടെ അമ്മായി അപ്പന്മാരും അളിയന്മാരും, അമ്മാമനും മരുമക്കളും ഒക്കെ ഉണ്ടായിരുന്നെനികിലും, എനിക്ക് പറ്റിയ ഡ്രിങ്ക് ഇല്ലാത്തതിനാലും, പുറത്ത് ബാല്‍ക്കണിയിലെ ലൈറ്റ് ഓഫ് ചെയ്തതിനാലും ഞാന്‍ അവിടെ നിന്ന് താഴെ പെണ്‍ പടയും കൊച്ചുപിള്ളേരും വസിക്കുന്ന ലിവിങ്ങ് റൂമില്‍ സ്ഥലം പിടിച്ചു.





അപ്പോളിതാ പെണ്‍ പട ഇളകി. അതില്‍ ഒരു മൂത്ത പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവള്‍ മോഡേണും ഐടിയും ആയിരുന്നു. അവള്‍ക്കെന്തെങ്കിലും കിട്ടിയാല്‍ മോന്താമെന്നുണ്ടായിരുന്നു. അങ്ങിനെ അവര്‍ക്ക് ഒരു കുപ്പി വൈന്‍ സംഘടിപ്പിച്ചു. പണ്ടാരോ പറഞ്ഞ ഒരു പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. പക്ഷെ തുടക്കം ഓര്‍മ്മ വരുന്നില്ല.



ഈ പെണ്‍ പടക്കും കുട്ട്യോള്‍ക്കും കൂടി കൊടുത്ത വൈന്‍ കുപ്പിയുടെ കോര്‍ക്ക് ഊരുന്ന കുന്ത്രാണ്ടം വീട്ടിലില്ല. അതിനാല്‍ അവര്‍ മുകളിലുള്ള കുടിയന്മാരെ തേടിയെത്തി. അവിടെ കണ്ണ് കാണാതെ കൂരാകൂരിരുട്ടില്‍ അവര്‍ പലതും പയറ്റിയെങ്കിലും വൈന്‍ കുപ്പി തുറക്കാനായില്ല.



++



ഞാന്‍ ഇത് കണ്ട് ചിരിച്ചു. പണ്ട് ഞാനും ബീനാമ്മയും ബാര്‍ബീക്യൂ ഡിന്നറില്‍ പങ്ക് കൊണ്ടിരുന്നതും, പോര്‍ട്ട് വൈന്‍ കുടിച്ചിരുന്നതും എനിക്കോര്‍മ്മ വന്നു. ഞാന്‍ സാധാരണ ഒരു സ്വിസ്സ് നൈഫ് കൂടെ കരുതാറുണ്ട്. വാഹനത്തില്‍ വെച്ചിരുന്നു. പുറത്ത് മഴയായതിനാലും, വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഇരുട്ടായതിനാലും ഞാന്‍ അതെടുക്കാന്‍ മിനക്കെട്ടില്ല.



പെണ്‍ പട കുപ്പി തുറക്കാനാവാതെ വെപ്രാളപ്പെട്ടു തുടങ്ങി. ഒപ്പം ഗൃഹനാഥനും കുടുംബ സംഗമത്തിന്റെ ആതിഥേയനും ആയ യുവ കോമളനോട് ഞാനെന്ന വയസ്സനോതി.



“ആ കുപ്പി ഇങ്ങോട്ട് തന്നോ എന്റെ മക്കളേ. ഞാന്‍ തുറന്ന് കൊടുത്തോളാം”



ഞാന്‍ കുപ്പിയും കൊണ്ട് താഴെ നിലയിലേക്കോടി. അപ്പോളെക്കും പെണ്‍ പടയും പിള്ളേരും എന്റെ പിന്നാലെ ഓടി.



“റീനക്കുട്ട്യേ ഒരു കത്തി സംഘടിപ്പിക്കാമോ എളേശ്ശന്..?



അതിനെന്താ പ്രയാസം ഏത് വകുപ്പിലുള്ളത് വേണമെങ്കിലും ഉണ്ട്. അങ്ങിനെ എന്റെ ഇഷ്ടത്തിന്നനുസരിച്ചുള്ള ഒന്ന് കിട്ടി.



++



പെണ്ണുങ്ങളും കുട്ട്യോളുമായി പത്ത് പതിനഞ്ചെണ്ണം ചുറ്റും വളഞ്ഞു. ഏറ്റവും ചെറിയ കുട്ടിക്ക് 3 വയസ്സും കൂടിയതിന് 24 ഉം, പിന്നെ ഇടത്തരം പെണ്‍പുലികളും, ബീനാമ്മയും ഓള്‍ടെ നാത്തൂന്‍സും, ഏട്ടത്തി അനിയത്തിമാരായി ഒരു പട തന്നെ.



കുപ്പിയുമായി ഞാന്‍ അഭ്യാസം തുടങ്ങുന്നതിന് മുന്‍പവര്‍ എന്നെ വളഞ്ഞു. ഞാന്‍ സൂത്രത്തില്‍ കോര്‍ക്ക് കുറെശ്ശെ തുരന്ന് പകുതിയായപ്പോള്‍ ബാക്കിയുള്ള് ഭാഗം കുപ്പിക്കത്തേക്കിട്ടതും കുറച്ച് വൈന്‍ ഷാമ്പെയിന്‍ പോലെ പുറത്തേക്ക് ചീറ്റി. കുട്ട്യോളും പെണ്ണുങ്ങളും ആര്‍ത്ത് വിളിച്ചു.



“ഞാന്‍ മാത്രം ഓളിയിട്ടില്ല.“



എന്റെ 1500 രൂപയുടെ ഏരോ ഷര്‍ട്ടില്‍ മുഴുവനും വൈന്‍.സാധാരണ റെഡ് വൈനിന് കറയുണ്ടെന്നറിയാം.



“അയ്യോ എളേശ്ശാ.... ഷര്‍ട്ടിലെല്ലാം പോയല്ലോ>>?



റീനക്കുട്ടിക്ക് വിഭ്രാന്തിയായി.



“സാരമില്ല മോളെ. ഷര്‍ട്ടിലെ കറയല്ലല്ലോ വിഷയം. നമ്മുടെ ഒത്ത് ചേരലും, കുട്ടികളും അമ്മമാരും മക്കളുമായുള്ള സന്തോഷവും അല്ലേ ഇന്ന്”



റീനക്കുട്ടി അപ്പോളെക്കും ഒരു തുണി നനച്ച് എന്റെ ഷര്‍ട്ട് തുടച്ച് വൃത്തിയാക്കി തന്നു.



അപ്പോളെക്കും ആതിഥേയന്റെ ഇളയമകളായ കിച്ചു ഒരു ട്രേയില്‍ പതിനഞ്ച് വൈന്‍ ഗ്ലാസ്സുകളായി മന്ദം മന്ദം ആടിയാടി എന്നരുകിലെത്തി. ആ ഗ്ലാസ്സുകളില്‍ വൈന്‍ പകര്‍ന്ന് കൊടുത്തു. വയസ്സ് ഒന്‍പതേ ആയുള്ളെങ്കിലും ഓള്‍ടെ വീഞ്ഞ് കുടി കണ്ടാല്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പോകും.



+++



അങ്ങിനെ വീട്ടിലെ മൊത്തം പേറ് ഞാനൊഴികെ മദ്യത്തിന്റെ ലഹരിയിലായി. പാവം “ഞാന്‍“.



എനിക്ക് മോന്താന്‍ ഒന്നും ഇല്ലാ. വിഭവങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. വൈന്‍ ഒരു കുപ്പിയും കൂടിയുണ്ടായിരുന്നെങ്കില്‍ ഒന്ന് വീശാമായിരുന്നു.



ഞാന്‍ വീശിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനായെങ്കിലും കഴിഞ്ഞുവല്ലോ എന്നോര്‍ത്ത് ഞാന്‍ നിര്‍വൃതിയിലമര്‍ന്നു.



ബീനാമ്മ വീഞ്ഞു നുണഞ്ഞ് പണ്ട് ഞങ്ങള്‍ വിഹരിച്ചിരുന്ന മരുഭൂമിയിലെ തട്ടകങ്ങള്‍ സ്വപ്നം കണ്ടു.



എല്ലാവരും ആര്‍ത്തുല്ലസിച്ച് കൊണ്ടിരുന്നു. ഞാന്‍ താഴെയുള്ള സൈന്യത്തിന്റെ കൂടെ കൂടി. അവര്‍ വിചാരിച്ച് കാണും ഞാന്‍ മുകളില്‍ നിന്ന് വീശിയിട്ടാണ് താഴെ വന്നിരിക്കുന്നതെന്ന്.



എന്റെ മരുകളോട് ഗൃഹനാഥന്‍ ചോദിച്ചു.



“നീ കുടിക്കില്ലേ...?



എന്താ സംശയം ഞാന്‍ ബീര്‍ കുടിക്കും.



അത് കേട്ട് ബാല്‍ക്കണിയിലിരുന്ന ഓള്‍ടെ കെട്ടിയോനും, ഓന്റെ വല്യച്ചനും, ചെറിയച്ചനുമെല്ലാം ആശ്ചര്യം. പാവം എന്റെ മരോള് കുട്ടി. അവള്‍ക്കും കാര്യമായി മോന്താനൊന്നും കിട്ടിയില്ല. രണ്ട് തുള്ളി വീഞ്ഞുകുടിച്ചിട്ടെന്ത് കാര്യം അവള്‍ക്ക്.



ഓള്‍ക്ക് ഒരു ലാര്‍ജ്ജ് ബക്കാര്‍ഡി കൊടുക്കണമെന്നുണ്ടായിരുന്നെനിക്ക്. അവള്‍ അത് കഴിക്കുമെന്ന് ഞാന്‍ ഊഹിച്ചു. പക്ഷെ ഓള്‍ടെ കെട്ടിയോന് ഒരു ഉത്സാഹവും കണ്ടില്ല.



എന്തായാലും എന്തെങ്കിലും മോന്താന്‍ കിട്ടിയല്ലോ എന്നോര്‍ത്ത് അവള്‍ സന്തോഷിച്ചു.



ഇത്തരത്തിലുള്ള കുടുംബസംഗമം നമ്മുടെ സൊസൈറ്റിയില്‍ കുറഞ്ഞ് വരുന്നു. ഞങ്ങള്‍ ഇടക്കിടക്ക് ഇങ്ങനെ കൂടാറുണ്ട്. വിദേശവാസിയായിരുന്ന ഞാനാണ് അവര്‍ക്ക് ഈ ആശയം പകര്‍ന്നത്.



കുടുംബത്തിലെ എല്ലാരും കൂടിയാല്‍ ഏതാണ്ട് നാല്പത് പേര്‍ വരും കുട്ടികളടക്കം. ശരിക്കും സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.



എല്ലാവരും കുടിച്ചും, ഡ്രിങ്ക്സിനോട് കൂടിയുള്ള നോണ്‍ സ്നേക്ക്സ് കഴിച്ചും, സല്ലപിച്ചും ആഹ്ലാദിച്ചുകൊണ്ടിരുന്നു. എന്റെ വയറ് കത്തിക്കൊണ്ടിരുന്നു. ആരും ഭക്ഷണം കഴിക്കാന്‍ ഡൈനിങ്ങ് റൂമിലേക്ക് വരുന്നത് കാണാനില്ല.



അവസാനം നെറികെട്ട് ഈ പാവം വയസ്സന്‍



“റീനക്കുട്ട്യേ... എളേശ്ശന് വിശക്കുന്നു. വയറ് കാളുന്നു.........”



ഞാന്‍ ഇതാ വരുന്നു. കുട്ട്യോളേയും കൂടി വിളിച്ചോ എളേശ്ശാ..



അവള്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. ക്ഷണ നേരം കൊണ്ട് ഡൈനിങ്ങ് ടേബില്‍ നിറയെ ഭക്ഷണ സാധനങ്ങള്‍ നിരത്തി. ഞാന്‍ വൈകുന്നേരം അരി ഭക്ഷണം കഴിക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. മിടുക്കിയായ സുന്ദരിക്കുട്ടിയാണ് എന്റെ റീനക്കുട്ടി.



+++



ഇത്രയും സാധനങ്ങള്‍ മേശമേല്‍ നിരത്തിയിട്ടും എന്റെ മുഖത്ത് സന്തോഷം കാണാനായില്ല അവള്‍ക്ക്.



“പച്ചക്കറി ഒന്നും ഇല്ലേ മോളേ...?



മിക്കതും സസ്യഭുക്കായ എന്റെ കാര്യം അവള്‍ മറന്നു. ഞാന്‍ അപൂര്‍വ്വമേ നോന്‍ വെജ് കഴിക്കൂ. വീശിക്കൊണ്ടിരുന്നാല്‍ ആരെയും ഞാന്‍ തിന്നും. അത് വേറെ കാര്യം.



“ഇന്ന് പച്ചക്കറിയായി ഒരു പ്ലേറ്റ് സലാഡ് പോലും ഇവിടെ ഉണ്ടാക്കിയില്ല. അവള്‍ക്ക് സംഭ്രമമായി...”



സാരമില്ലേ മോളേ... ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം. മോള് പോയി മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കിക്കോളൂ.



“എളേശ്ശാ ഈ കാണുന്ന പൊറോട്ടാ മാത്രമാണ് പുറത്ത് നിന്ന് വാങ്ങിച്ചിരിക്കുന്നത്. മറ്റെല്ലാ വിഭവങ്ങളും ഞാന്‍ ഉണ്ടാക്കിയതാണ്. എളേശ്ശന്‍ ധൈര്യപൂര്‍വ്വം കഴിച്ചോളൂ.”



എനിക്ക് അന്ന് വയറ്റിന് അസുഖമായിരുന്നതിനാല്‍ ഞാന്‍ ഒന്നും കഴിക്കതിരുന്നാലോ എന്ന് വിചാരിച്ചു. പക്ഷെ വയറ്റിലുള്ള മരുന്നുകള്‍ ഇളകി മറിഞ്ഞ് കൊണ്ടിരുന്നതിനാല്‍ എനിക്കെന്തെങ്കിലും ഉടന്‍ കഴിക്കണമെന്നായിരുന്നു.



ഞാന്‍ ചുറ്റുപാടും കണ്ണൊടിച്ചു.



അടുത്തിരുന്ന പൊന്നുവിനോട് ചോദിച്ചു.



“എന്താ മോളെ ഇതൊക്കെ..?



വല്യച്ചാ അത് കോഴിയും, പോത്തും, പോര്‍ക്കും, ആടും മീനുമൊക്കെയാ. പിന്നെ വലിയ പ്ലേറ്റിലുള്ളത് ഫ്രൈഡ് റൈസാണ്.



“എന്താ ചെയ്യാ ഭഗവാനേ....?



വയറ് കാളുന്നു. ഫ്രൈഡ് റൈസില്‍ അജിനോ മോട്ടൊ ഉണ്ടല്ലോ. അതെനിക്ക് ഉപദ്രവം ചെയ്യില്ലേ. ഏതായാലും അല്പം ഫ്രൈഡ് റൈസും ചിക്കന്‍ കറിയുടെ ചാറും സേവിക്കാമെന്ന മട്ടില്‍ ഞാന്‍ എന്റെ ജോലിയിലേക്ക് കടന്നു.



“ചിക്കന്‍ കറി കൊള്ളാമല്ലോ റീനക്കുട്ടീ.........”



അല്പം റൈസ് കഴിച്ചൊന്നും എന്റെ വിശപ്പടങ്ങിയില്ല. ഞാന്‍ അടുത്ത് എന്നെ നോക്കിച്ചിരിച്ചുംകൊണ്ടിരുന്ന വലിയ നുറുക്കുകളായി മസാല പുരട്ടി വറുത്ത അര്‍ക്ക്യ കണ്ടു. അത് ടേസ്റ്റ് നോക്കി. നല്ല രസം. ഒന്നിന്റെ പകുതി പ്ലേറ്റിലേക്ക് വെച്ചു.



അതു കഴിച്ചിട്ടൊന്നും എന്റെ വിശപ്പടങ്ങിയില്ല. അപ്പോള്‍ കോയിച്ചാറിന്റെ കൂടെ ഒരു ചെറിയ കശണം നോക്കി നെടുവീര്‍പ്പിട്ടു.



വിശപ്പ് മാറാതെ വന്നതിനാല്‍ കുറേ കോയീന്റെ കശണങ്ങളും, ഒരു പോറോട്ടേം, ഒന്ന് രണ്ട് കശണം മീന്‍ വറുത്തതും തിന്നു വിശപ്പടക്കി. എന്തായിരിക്കും ഇതിന്റെ അനന്തര ഫലം എന്നോര്‍ത്ത് കുണ്ഠിതപ്പെടാനും തുടങ്ങി.



ഞാന്‍ ആലോചനാമഗ്നനായി ഇരിക്കുമ്പോള്‍ കുട്ടിപ്പട്ടാളം വന്ന് എന്റെ തലയില്‍ കയറി. പിന്നെ അവരുടെ കൂടെ കളിക്കാന്‍ കൂടി സമയം പോയതറിഞ്ഞില്ല. ഏറ്റവും ചെറിയതാണ് ചിന്നു. ഓള്‍ടെ ഏട്ടത്തിയായിരുന്നു പണ്ട് എന്റെ പെറ്റ്. ഇപ്പോ അനിയത്തിയോടാനെനിക്ക് കമ്പം. മൂന്ന് വയസ്സുകാരി. പണ്ടൊക്കെ എന്റെ അടുത്തേക്ക് തീരെ വന്നിരുന്നില്ല. ഇപ്പോ എന്ന വലിയ ഇഷ്ടമാ.


ഓളെക്കൊണ്ട് കൊറോ പാട്ട് പാടിച്ചു. അതില്‍ തരക്കേടില്ലാത്തതൊന്നാണ് മുകളില്‍ കാണിച്ചിരിക്കുന്നത്.


കുറച്ചുംകൂടി എഴുതാനുണ്ട്. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.






എന്റെ ഗ്രാമവും അയലത്തെ കുട്ടികളും

കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി.
എനിക്കവിടെയുള്ള പ്രധാന കൂട്ടുകാര്‍ അയലത്തെ കുട്ടികളാണ്. നമുക്കിന്ന് ഗ്രീഷ്മയെയും ചിടുവിനേയും കാണാം.
ഇവര്‍ രണ്ട് പേരും മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ സന്ദര്‍ശനം ഒരു ദിവസത്തെ താമസത്തില്‍ കുറവായതിനാല്‍ പലരേയും കണ്ടില്ല. ഗ്രീഷ്മ മാല കോര്‍ക്കുന്നതും, ചിടു പാടുന്നതും നമുക്കിവിടെ കാണാം.
വിഡിയോ ക്ലിപ്പുകള്‍ ശ്രദ്ധിക്കുക.


Wednesday, October 7, 2009

സര്‍വീസ്ഡ് അപ്പാര്‍ട്ട് മെന്റ് കോയമ്പത്തൂരില്‍

LET ME INTRODUCE MY FRIEND MR & MRS CHACKO WHO IS RUNNING A SERVICED APARTMENT AT COIMBATORE. KINDLY SEE THE FOLLOWING DETAILS AND REQUEST YOU KINDLY FORWARD THIS LINK TO YOUR FRIEND CIRCLE.

കോയമ്പത്തൂര്‍ വരുമ്പോള്‍ സുഖതാമസത്തിന് - ഫര്‍ണീഷ് ചെയ്ത - എയര്‍ കണ്ടീഷന്റായ, പാചകം ചെയ്യണമെങ്കില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള കിച്ചനോട് കൂടിയുള്ള സര്‍വീസ്ഡ് അപ്പാര്‍ട്ട് മെന്റ്. സിംഗിള്‍, ഡബ്ബിള്‍ മുറികളായോ, മൊത്തമായോ വാടകക്ക്. ദിവസത്തേക്കോ, ആഴയിലേക്കോ, മാസത്തിനോ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

എന്റെ സുഹൃത്ത് മിസ്റ്റര്‍ & മിസ്സിസ് ചാക്കോ നടത്തുന്ന സ്ഥാപനം


D'niche, a contemporary seviced apartment located in puliakulam, COIMBATORE with easy access to railway station, airport, hospitals and restaurants, offers classy accommodation, personalized services and state of the art facilities for the discerning. In short




A HOME AWAY
FROM
HOME







Amenities
air conditioned bedorroms with attached bathrooms and television
fully equipped kitchen
24 hrs power supply
common gynmasium with latest equipments
care taker [optional]
complimentary breakfast

contact details
mr & mrs chacko
0422 - 23313053
+91 98944 59601
+91 93620 13286
email: d_niche@yahoo.co.in

kindly contact above address for room tariff.
tariff card is being published.




Wednesday, September 30, 2009

എന്നും പൂരം ഉണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍


കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്ന് എടുത്ത ചില പടങ്ങളാണിത്. ഇത് കാണുമ്പോള്‍ എന്നും തൃശ്ശൂര്‍ പൂരം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോയി !!
Posted by Picasa

Tuesday, September 22, 2009

എനിക്ക് സന്തോഷമായി യശോദ ചേച്ചീ





തികച്ചും അപ്രതീ‍ക്ഷിതമായിരുന്നു എന്റെ ഇന്നെലെത്തെ കൊങ്ങണൂര്‍ യാത്ര. ഉള്ളിശ്ശേരി ലക്ഷ്യമാക്കി വീട്ടില്‍ നിന്നിറങ്ങി, കുന്നംകുളത്തെത്തിയപ്പോള്‍ വണ്ടി പട്ടാമ്പി റോട്ടിലൂടെ തിരിച്ചു. അവിടെ ബ്ലോക്ക് ആയതിനാല്‍ ഡൈവര്‍ഷന്‍ കക്കാട് വഴി എടുത്ത് പട്ടാമ്പി റോട്ടിലെ കുരിശ് പള്ളിയുടെ അടുത്ത് കൂടി വീണ്ടും യാത്രയായി.

കുറേ നാളായി ബാലേട്ടന്റെ വീട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട്. ഞാന്‍ സാധാരണ എവിടെ പോകുമ്പോളും ആരോടും പറയാറില്ല. കാരണം പലരെയും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു പണ്ട്. അതിനാല്‍ ആ പണികള്‍ പിന്നെ വേണ്ടാന്ന് വെച്ചു. ഒരാള്‍ അഥവാ അവിടെ ഇല്ലെങ്കില്‍ ആ പരിസരത്തുള്ള വേറെ ഏതെങ്കിലും വീട്ടിലോ, ക്ഷേത്രത്തിലോ പോകാമല്ലോ എന്നതാണെനിക്ക് തോന്നിയത്.


പാറേമ്പാടം എത്തിയപ്പോള്‍ പുതിയ കെട്ടിടങ്ങള്‍ ഒക്കെ വന്നതിനാല്‍ കൊങ്ങണൂര്‍ക്ക് തിരിയുന്ന റോഡ് കഴിഞ്ഞോ എന്ന് സംശയമായി. പണ്ട് എന്റെ ചെറുപ്പത്തില്‍ ഞാന്‍ ചേച്ചിയുടെ കൂടെ അവിടെ പോകുമ്പോള്‍ ചന്ദ്രു വൈദ്യരുടെ വീട് കഴിഞ്ഞ് ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി പാടത്ത് കൂടെ നടന്ന് ബാലേട്ടന്റെ വീട്ടിന്റെ കിഴക്കേ ഭാഗത്തുള്ള പടിപ്പുരയില്‍ കൂടി വീട്ടു വളപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. പടിപ്പുരയില്‍ നിന്ന് ഏതാണ്ട് നൂറ്റമ്പത് മീറ്ററെങ്കിലും നടക്കണം പിന്നീട് വീട്ടുമുറ്റത്തെത്താന്‍. ഞാന്‍ ഒറ്റക്കാണ് പോകുന്നതെങ്കില്‍, പടിപ്പുര കഴിഞ്ഞ് ഞാന്‍ ഒറ്റ ഓട്ടമാണ് മുറ്റം എത്തുന്നത് വരെ.


എന്തിനാണ് ഞാന്‍ ഓടിയിരുന്നതെന്നറിയാമോ? എനിക്ക് പേടിയായിരുന്നു ഇരുളടഞ്ഞ ആ പറമ്പില്‍ കൂടി നടക്കാന്‍. ബാലേട്ടന്റെ വീട് കണ്ടാല്‍ പണ്ടൊക്കെ പേടിയാകും. വിജനമായ സ്ഥലത്ത് ഒരു വലിയ മന പോലെയുള്ള വീടാണ്. അവിടെ വീട്ടിന്റെ പിന്നില്‍ അതായത് വടക്കേപുറത്തായിരിക്കും മിക്കപ്പോഴും വലിയമ്മ ഇരിക്കുക.


എഴുതി എഴുതി എങ്ങോട്ടോ പോയി. അങ്ങിനെ എന്റെ വാഹനം മന്ദ മന്ദം നീങ്ങി, ഇടത്ത് വശത്ത് ഞാന്‍ ഒരു ബോര്ഡ് കണ്ടു. സി വി ശ്രീരാമന്‍ റോഡ്. സമാധാനമായി. വഴി തെറ്റിയിട്ടില്ല. ബാലേട്ടന്റെ യഥാര്‍ത്ഥനാമധേയമാണ് സി. വി. ശ്രീരാമന്‍ എന്ന എഴുത്തുകാരന്‍. എന്റെ വലിയമ്മയുടെ മകനാണ്. പിന്നെയും അച്ചന്‍ വഴിക്ക് ഒരു വലിയ ബന്ധമുണ്ട് ബാലേട്ടനായി. ബാലേട്ടന്‍ മരിച്ചിട്ട് എത്ര കൊല്ലാമായി എന്ന് എനിക്കോര്‍മ്മയില്ല. മിനിഞ്ഞാന്ന് ശ്രാര്‍ദ്ധമായിരുന്നെന്ന് യശൊദ ചേച്ചി പറഞ്ഞു. ഞാനറിഞ്ഞില്ല ചാത്തത്തിന്റെ നാള്.


അങ്ങിനെ ഞാന്‍ വീട്ടുമുറ്റത്തെത്തി. ബാവുട്ടിയുടെ വണ്ടി കണ്ടില്ല. പെരുന്നാളായ കാരണം കുട്ടികളോടൊന്നിച്ച് കറങ്ങാന്‍ പോയിരിക്കുമെന്ന് കരുതി ഞാന്‍. ഏതായാലും വീട്ടിനകത്തെക്ക് പ്രവേശിക്കുവാന്‍ നോക്കാം എന്ന് കരുതി മണിയടിച്ചു. അപ്പോള്‍ മനസ്സിലായി ബാവുട്ടി മാത്രമേ കറങ്ങാന്‍ പോയിട്ടുള്ളൂ എന്ന്. അവിടെ ബാവുട്ടിയുടെ സഹധര്‍മ്മിണി ഷായിയും മക്കളും, പിന്നെ ബാലേട്ടന്റെ മൂത്ത മക്കളായ സണ്ണിയുടെയും ബൈജുവിന്റെയും മക്കളും അവിടെ ഉണ്ടായിരുന്നു.


എനിക്ക് തോന്നി എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഞാന്‍ വന്നതെന്ന്. എല്ലാ മക്കള്‍ക്കും ഈരണ്ട് മക്കള്‍ വീതം. ബാവുട്ടിക്ക് രണ്ടാണ്‍ മക്കള്‍, മറ്റുള്ളവര്‍ക്ക് ഈരണ്ട് പെണ്മക്കള്‍ വീതം. ശ്രിറാം, അഭിറാം, നീരാഞ്ജന, ആശ, ആരതിയും അനിയത്തിയും കൂടി ആറ് പേരക്കുട്ടികളാണ് ബാലേട്ടന് ഉള്ളത്.

‍ഷായിയെക്കൂടാതെ മകന്‍ ബൈജുവിന്റെ സഹധര്‍മ്മിണിയും അവിടെ ഉണ്ടായിരുന്നു. പിന്നെ ചേച്ചിയും പണിക്കാരും എല്ലാം കൂടി വീട് മുഴുവന്‍ കോലാഹലമായിരുന്നു.

സാധരണയില്‍ കവിഞ്ഞ വലുപ്പമുള്ളതാണ് ബാലേട്ടന്റെ വീട്. വലിയ ഉമ്മറവും പൂമുഖവും പിന്നെ നീളത്തിലുള്ള ഇടനാഴികയില്‍ കൂടി പോയാല്‍ ഇടത് വശത്ത് നാല് കിടപ്പുമുറികളും പിന്നെ അവിടെ നിന്ന് വലിയ ഗോവണി വഴി മുകളില്‍ കയറിയാല്‍ ഇത് പോലെ നാലു മുറികളും, പിന്നെ അവിടെയും ഒരു പൂമുഖം, പിന്നെ അതിന്‍ മുകളില്‍ മൂന്നാം നിലയിലും മുറികളുണ്ട്.


പിന്നെ താഴത്തെ നിലയില്‍ നിന്ന് ഇടനാഴിക കഴിഞ്ഞെത്തുന്നത് ഒരു തളം അതില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ വടക്കേപുറത്തുള്ള ഉമ്മറവും മറ്റുമാണ്. അടുക്കളക്കിണര്‍ ഉണ്ട്. താഴ്ചയുള്ളതാണ് അടുക്കളക്കിണര്‍. കുന്നുമ്പുറമായ സ്ഥലമായതിനാല്‍ കിണറുകള്‍ക്ക് ആഴം കൂടുതാണ് അവിടെ.


എന്നെ കണ്ടതും യശോദ ചേച്ചിക്ക് സന്തോഷമായി. ഉടന്റെ ഷായി എത്തി. ബാവുട്ടി കറങ്ങാന് പോയ വിശേഷമെല്ലാം പറഞ്ഞു.

"ഉണ്ണിപ്പാപ്പനെന്താ കുടിക്കാന്‍ എടുക്കേണ്ടെ? ചായ എടുക്കട്ടെ..?
വേണ്ട ഷായി.. അല്പം കഴിഞ്ഞ് ഞാന്‍ ആവശ്യമുള്ളത് ചോദിച്ചോളാം....
"എന്നാ പാപ്പന് മസാല ദോശ ഉണ്ടാക്കിത്തരാം. ഞങ്ങളുടെ പ്രാതല്‍ ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളൂ..."
എനിക്ക് മസാല ദോശ വേണ്ട ഷായി. ഞാന്‍ വീട്ടില്‍ നിന്ന് കഴിച്ചിട്ട് ഒരു മണിക്കൂര്‍ ആകുന്നതേ ഉള്ളൂ.........

"അങ്ങിനെയാണെങ്കില്‍ പാപ്പന്‍ ചായ ഉണ്ടാക്കിത്തരാം"
എന്നാല്‍ അങ്ങിനെയാകട്ടെ ഷായി, പക്ഷെ എനിക്ക് കട്ടന്‍ ചായ മതി
അല്‍പ്പം കഴിഞ്ഞ് ഷായി കട്ടന്‍ ചായയുമായെത്തി.
"അടുക്കളയില്‍ ബൈജുവിന്റെ ഭാര്യ ഉണ്ട്. അവരുടെ മക്കളും ഇവിടെ ഉണ്ട്. ചാത്തത്തിന് വന്നിട്ട് പോയിട്ടില്ല. ഞാനങ്ങോട്ട് ചെല്ലട്ടെ. ഉണ്ണിപ്പാപ്പന്‍ ഇനി വൈകിട്ട് പോയാല്‍ മതി"


"ഞാന്‍ അമ്മയെ പാപ്പന്റെ കൂടെ ഇരിക്കാന്‍ അയക്കാം"
കുറച്ച് കഴിഞ്ഞ് ചേച്ചി കൂട്ടിനെത്തി. വിശേഷങ്ങളെല്ലാം പറഞ്ഞു. ബാവുട്ടിയുടെ മക്കളെ എനിക്ക് പണ്ടേ അറിയാം. പക്ഷെ മറ്റേ മക്കള്‍ താമസിക്കുന്നത് അകലെയായതിനാല്‍ ഞാനവരേയും കുടുംബത്തിനെയും കണ്ടതായി ഓര്‍ത്തിരുന്നില്ല.


ചേച്ചി എല്ലാ പേരക്കുട്ടികളേയും പൂമുഖത്തെക്ക് വിളിച്ചു. കുട്ടികള്‍ക്കെല്ലാം എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ഞാന്‍ കുട്ടികളുടെയെല്ലാം പേരും സ്കൂള്‍ വിശേഷവും എല്ലാം ചോദിച്ചറിഞ്ഞു. അങ്ങിനെ കുറേ നേരം എല്ലാവരോടും സല്ലപിച്ച് രണ്ട് കുട്ടികളുമായി ഞാന്‍ പറമ്പിലും പാടത്തുമായി ചിലവഴിച്ചു. പണ്ട് ഞാന്‍ കടന്ന് വന്നിരുന്ന പടിപ്പുരയും പാട ശേഖരവും, പാമ്പിന്‍ കാവും എല്ലാം കണ്ടു.
ബാലേട്ടന്റെ വീടിന്റെ മുന് വശത്ത് പണ്ട് വലിയ തൊഴുത്തും കയ്യാലയും ഉണ്ടായിരുന്നു. ഇപ്പോളതെല്ലാം നാമാവശേഷമായിരിക്കുന്നു. പണ്ടത്തെ പ്രൌഡി ഇപ്പോള്‍ ആ വീടിന് ഇല്ലാതെ പോയപോലെ തോന്നി എനിക്ക്.


ഞാന്‍ സസ്യബുക്കാണോ മാംസബുക്കാണൊ എന്ന് അടുക്കളയില്‍ ഉള്ളവര്‍ക്കറിയാത്ത കാരണം രണ്ട് ഡിപ്പാര്‍ട്ട്മെന്റിലെയും വിഭവങ്ങള്‍ ധാരാളം ഉണ്ടായിരുന്നു ഉച്ചയൂണിന്. അയലക്കറിയും, സ്രാ‍വ് കറിയും, മട്ടന്‍ കറിയും,മീന്‍ വറുത്തതും, പിന്നെ കുമ്പളങ്ങയിട്ട മോരു കറിയും, പപ്പടം അച്ചാര്‍ തുടങ്ങി ഒരു വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു. പോരാത്തതിന് ആ ദിവസം നോമ്പ് പെരുന്നാളും ആയിരുന്നല്ലോ.


എനിക്കുള്ള ഉച്ചയുറക്കത്തെപ്പറ്റി അവര്‍ എങ്ങിനെയോ മനസ്സിലാക്കിയിരുന്നു. കിടക്കാനുള്ള സ്ഥലവും ഏര്‍പ്പാടാക്കി എന്നെ അവര്‍ കിടത്തിയുറക്കി കുറച്ച് നേരം. ഇടനാഴികയില്‍ നിന്ന് രണ്ടാമത്തെ മുറിയിലായിരുന്നു എന്റെ ഉച്ചമയക്കം. ആ മുറിയില്‍ പ്രവേശിച്ചപ്പോളാണ് ഞാന്‍ അറിയുന്നത്, അത് പണ്ടുള്ള രണ്ട് മുറികള്‍ ഒന്നാക്കിയ കഥ. അവിടെ കിടന്ന് അല്പനേരം വിശ്രമിച്ചു.


പിന്നേയും കുട്ടികളുമായി സൌഹൃദം പങ്കിട്ടു. അപ്പോളെക്കും കുട്ടികളെല്ലാം കൂടി പുളി പറിക്കാന്‍ പോയി. എന്നെയും കൂട്ടിന്‍ വിളിച്ചു. കാട് പോലെ തോന്നുന്നതാണ് ബാലേട്ടന്റെ വിട്ട് പറമ്പ്. പുളിമരത്തിന്റെ ചുറ്റും വലിയ മാളങ്ങള്‍ കണ്ടു. അവിടെയൊക്കെ പണ്ട് പാമ്പുകള്‍ വസിച്ചിരുന്നു. എനിക്ക് ആ പ്രദേശത്തൊക്കെ അലഞ്ഞ് നടക്കാന്‍ പേടിയുള്ള പോലെ തോന്നി. പക്ഷെ ഈ കൊച്ചുമക്കളൊക്കെ അവിടെ തുള്ളിച്ചാടി നടക്കുന്നതിനാല്‍ എന്റെ ഭയം തെല്ലൊന്നടങ്ങി.


അതിലിടക്ക് ഒരുത്തി വന്നെന്നോട്....
"ഉണ്ണിപ്പാപ്പാ ആ തോട്ടി എടുത്ത് ഞങ്ങള്‍ക്ക് പുളി പറിച്ച് തരാമോ..?ഞങ്ങള്‍ക്കെത്തുന്നില്ലാ..........
"പുളി കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളമൂറി"
എന്റെ തോട്ടി കൊണ്ട് പുളി പറിക്കാനുള്ള ഉദ്യമം വിജയിച്ചില്ല. കാരണം തോട്ടിക്ക് നീളം പോരാ.

‘ഞങ്ങള്‍ കസേര കൊണ്ടത്തരാം പാപ്പാ...... പുളി പൊട്ടിച്ച് തരൂ...’
കുട്ടികളെല്ലാം പുളിച്ചുവട്ടില്‍ നിരന്നപ്പോള്‍ എനിക്ക് ഉത്സാഹം വര്‍ദ്ധിച്ചു............

"മക്കളെ പാപ്പന് കസേരയുടെ മുകളില്‍ നിന്ന് തോട്ടിയുമായി മേല്‍പ്പോട്ട് നോക്കാന്‍ പേടിയാ. കാലിലെ വാതത്തിന്റെ അസുഖം ഭേദപ്പെട്ട് വരുന്നതെ ഉള്ളൂ......"


കുട്ടികള്‍ക്ക് ഞാന്‍ പറഞ്ഞതൊന്നും ഇഷ്ടമായില്ലാ എന്ന് തോന്നുന്നു.
‘എടാ അഭിറാം കുട്ടാ... നീ ഒരു വടിയെടുത്ത് എറിഞ്ഞാല്‍ പുളി വീഴ്ത്താം.."
അവനെ ഞാന്‍ എങ്ങിനെയാണ്‍ എറിയുകയെന്ന് പഠിപ്പിച്ച് കൊടുത്തു. അങ്ങിനെ കുട്ട്യോള് വടിയെടുത്ത് പുളി എറിഞ്ഞ് വീഴ്ത്തി..

ഞാന്‍ കുട്ടികളുടെ കൂടെ കൂടി പുളി തിന്നു. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാ ഇങ്ങിനെ ഒരു അനുഭവം.


ഞാനെന്റെ കുട്ടിക്കാലം അയവിറക്കി.
തിരിച്ച് കുട്ടികളുമായി പിന്നീട് വീണ്ടും കോലായില്‍ വന്നിരുന്നു. ചേച്ചിയുമായി വര്‍ത്തമാനം തുടങ്ങി. എന്റെ ബ്ലോഗിലെ എഴുത്തുകളെപറ്റിയുമെല്ലാം സംസാരിച്ചു. കുട്ടികള്‍ക്ക് ഈ ബ്ലോഗ് എന്ന വിഷയം ശരിക്കും ബോധിച്ചു. അവര്‍ കൂടുതല്‍ കൌതുകത്തോടെ എന്നെ വീക്ഷിച്ചു.

ഞാന്‍ എന്റെ വീരപരാക്രമങ്ങളെല്ലാം അവരോട് പങ്കുവെച്ചു. പിള്ളേരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി.


‘യശോദ ചേച്ചീ ഈ ദിനം ശരിക്കും ധന്യമായി. എനിക്ക് സന്തോഷമായി. ഒരു പക്ഷെ ബാലേട്ടനായിരിക്കും എന്നെ ഈ പ്രസ്തുത ദിവസം എന്നെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിച്ചത്‘


എല്ലാ പേരക്കുട്ടികളും തറവാട്ടില്‍ ഒത്ത് ചേരുന്നത് എന്തെങ്കിലും ഇത്തരത്തിലുള്ള വിശേഷങ്ങള്‍ക്ക് മാത്രം.
കുട്ടികളുടെ പരിലാളനകല്ള്‍ മനസ്സില്‍ അയവിറക്കിക്കൊണ്ട് ഞാനും നാല് മണിയോട് കൂടെ തൃശ്ശൂരിലേക്ക് യാത്രയായി.

Thursday, September 17, 2009

പനികൂ‍ര്‍ക്ക


ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോളാണ് മെഴ്സിയുടെ വീട്ടുപടിക്കല്‍ വളര്‍ന്ന് നില്‍ക്കുന്ന പനിക്കൂര്‍ക്ക കണ്ടത്. ഇത് കണ്ടപ്പോള്‍ എനിക്ക് എന്റെ ബാല്യവും, ചേച്ചിയേയും മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു.

തൊണ്ട വേദനയും പനിയും വരുമ്പോള്‍ , എന്റെ ചേച്ചി എനിക്ക് പനിക്കൂറ്ക്ക വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊള്ളാന്‍ തരും. പിന്നെ ചുമ വരുമ്പോള്‍ പനിക്കൂര്‍ക്കയില നീര്, തേന്‍, നാരങ്ങനീര് എന്നിവ ചേര്‍ത്തും തരാറുണ്ട്.

എനിക്ക് ഈ പനിക്കൂര്‍ക്ക കണ്ടപ്പോള്‍ എന്റെ ബാല്യവും, മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു. എനിക്ക് ചെറുപ്പത്തില്‍ എപ്പോളും ദീനമായിരുന്നുവെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്ത് വന്നാലും ഞങ്ങള്‍ക്ക് മണ്ണാന്‍ വൈദ്യരായിരിക്കും ആദ്യം ചികിത്സിക്കുക.

അദ്ദേഹം ഒരു ചെറിയ പിച്ചള കൊണ്ടുണ്ടാക്കിയ ചെല്ലപ്പെട്ടി കക്ഷത്ത് വെച്ച് വരും. മിക്കപ്പോളും പനിക്കൂര്‍ക്കയില്ലേ മാളുകുട്ട്യേ എന്ന് വന്നയുടന്‍ ചോദിക്കും. പിന്നെ അതിന്റെ കുറച്ച് ഇലകള്‍ എടുത്ത് എന്തൊക്കെയോ അതില്‍ അരച്ച് ചേര്‍ത്ത് എനിക്ക് സേവിക്കാന്‍ തരും.

പിന്നെ കഷായത്തിന് ചാര്‍ത്തും എഴുതിത്തരും.

ഈ ഔഷധ സസ്യത്തെപ്പറ്റി എനിക്ക് കൂടുതല്‍ എഴുതണമെന്നുണ്ട്. ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി അറിയിക്കുക.

ഞാന്‍ എന്റെ മുറ്റത്ത് നാളെ തന്നെ നടുന്നുണ്ട് ഈ ചെടി.

Monday, September 14, 2009

ബാല്യം എത്ര സുന്ദരം

ഞാന്‍ ഇന്ന് എന്തെങ്കിലും എഴുതാം എന്ന് കരുതി പതിവിലും നേരത്തെ ആഹാരം കഴിച്ച് തയ്യാറായി ഇരിക്കയായിരുന്നു. അപ്പോഴെക്കും എന്റെ മകള്‍ എന്റെ സിസ്റ്റത്തിലിരുന്ന് വരക്കാന്‍ തുടങ്ങി. അവള്‍ക്ക് സ്വന്തമായി ലാപ്പും എല്ലാം ഉണ്ട്. വയസ്സ് 29 ആയെങ്കിലും എന്റെ മുന്നില്‍ അവള്‍ ഒരു കൊച്ചുകുട്ടിയാണെന്നാ അവളുടെ തോന്നല്‍.

ഞാന്‍ അങ്ങിനെ അവിടെ നിന്ന് മാറി. എന്റെ മനസ്സില്‍ വന്നത് നിരത്താന്‍ പറ്റിയില്ല.

മകള്‍ പോകും വരെ പഴയ ഒരു പത്രം വായിക്കുന്നതിന്നിടയില്‍ എന്റെ മനസ്സ് വളരെ പുറകോട്ട് പോയി. എന്റെ പതിനഞ്ച് വയസ്സിലേക്ക്. ഞാനും രവിയും കുമാരനും എരുകുളത്തില്‍ കുളിക്കുന്നത്. ബാല്യത്തെപറ്റി എത്ര പറഞ്ഞാലും അവസാനിക്കുകയില്ല. രവിയും കുമാരനും നീന്തല്‍ പഠിച്ച് കഴിഞ്ഞ് എത്രയോ കഴിഞ്ഞാണ് ഞാന്‍ നീന്തല്‍ പഠിച്ചത്.

നീന്തല്‍ അറിയുമെങ്കിലും ഞാന്‍ മിക്കപ്പോഴും കുളിക്കുമ്പോള്‍ രവിയുടെ തോളില്‍ കയറി ഇരിക്കും. അപ്പോള്‍ അവന്‍ കരക്ക് കയറാന്‍ തുടങ്ങും, എന്നിട്ട് എന്നെ പുറകിലോട്ട് മറിച്ചിടും. അങ്ങിനെ പലവട്ടം. കൂടെ കൂടെ തോളില്‍ കയറുമ്പോള്‍ അവന് ദ്വേഷ്യം വരും. അപ്പോള്‍ ഞാന്‍ അതേ കുളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്നിട്ടുള്ള പോത്തിന്റെ മുതുകില്‍ കയറി ഇരിക്കും. എന്നിട്ട് അവറ്റകളെ നീന്തിപ്പിക്കും. പോത്തുങ്ങള്‍ കുളം മുഴുവന്‍ നീന്തും. പോത്തിന്റെ പുറത്തിരുന്ന് കുളം മുഴുവന്‍ സവാരി ചെയ്യും.

പോത്തുകളും, എരുമകളും മനുഷ്യരും ഒരേ സമയം കുളിക്കുന്ന കുളമാണത്. കൂടാതെ പെണ്ണുങ്ങള്‍ തുണി അലക്കാനും വരും. ഞങ്ങളുടെ കുളി വൈകിട്ടാണ്, അപ്പോള്‍ തന്നെയാണ് പോത്തുങ്ങളെയും കുളിപ്പിക്കാന്‍ കൊണ്ട് വരിക. ഞങ്ങള്‍ ഒന്ന് രണ്ട് മണിക്കൂര്‍ കുളിക്കും. അപ്പോഴെക്കും കണ്ണോക്കെ ചുവന്ന് കലങ്ങിയിരിക്കും. ഏതാണ്ട് സന്ധ്യയാകും കുളത്തില്‍ നിന്ന് കയറാന്‍.

അത് കഴിഞ്ഞ് ഞങ്ങള്‍ ചീരുമ്മായിയുടെ കഫേയില്‍ പോയി ചുക്ക് കാപ്പിയും കൊള്ളിയും പപ്പടവും കഴിക്കും. അപ്പോളെക്കും നേരം ഇരുട്ടിയിരിക്കും. കാപ്പി കുടി കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് തിരിക്കും. ആദ്യം എന്റെ വീടാണ്. പിന്നെ കുറച്ച് തെക്കോട്ട് പോയാല്‍ രവിയുടെയും കുമാരന്റെയും വീടായി. അവര്‍ കിഴക്കേലും പടിഞ്ഞാറയിലും ആണ്.

അങ്ങിനെ ഒരു ദിവസം കഴിയും. പിറ്റേ ദിവസം പുലരാന്‍ എനിക്ക് തിരക്കാവും. എന്തെങ്കിലും കുരുത്തക്കെട് കാണിക്കാന്‍ തിരക്കായിരിക്കും. പൂരം പെരുന്നാളെല്ലാം വന്നാല്‍ വലിയ രസമായിരിക്കും. എന്നെ ചേച്ചി ഒറ്റക്ക് എങ്ങോട്ടും വിടില്ല. രവിയുടെ കൂടെയാണെന്ന് പറഞ്ഞാല്‍ പിന്നെ ചേച്ചിക്ക് പൂര്‍ണ്ണ സമ്മതമാണ്. എത്ര വൈകിയാലും അവന്‍ എന്നെ വീട്ടില്‍ കൊണ്ട് വിട്ട് തരും. അവന്റെ കൈയില്‍ 3 കട്ട വിഞ്ചെസ്റ്റ്ര് ടോര്‍ച്ച് ഉണ്ട്. പിന്നെ രാത്രി നടക്കാന്‍ പേടിയും ഇല്ല. എനിക്ക് ടോര്‍ച്ചുണ്ടെങ്കിലും രാത്രി നേരങ്ങളില്‍ ഒറ്റക്ക് നടക്കാന്‍ പേടിയാ.

ചിലപ്പോള്‍ പൂരം കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് പേരും എവിടെ നിന്നെങ്കിലും ഓലക്കീറ് സംഘടിപ്പിച്ച് പാടത്ത് കിടന്നുറങ്ങും. മിക്ക പൂരങ്ങളും പാടത്തിന്റെ അടുത്തായിരിക്കും. എന്നിട്ട് നേരം പുലരുമ്പോള്‍ വീട്ടിലേക്ക് പോരും. എന്തിനാണെന്നോ ഈ പാടത്ത് കിടന്നുറങ്ങുന്നത്. പാതിരാ നേരത്തൊന്നും ഞങ്ങളുടെ വീട്ടില്‍ ആരും വാതില്‍ തുറന്ന് തരില്ല.

പിന്നെ ഞായറാഴ്ചയായാല്‍ ഞങ്ങള്‍ക്ക് ഒരു പാട് പരിപാടികളാണ്. അന്നൊക്കെ യാത്ര സൈക്കിളിലാണ്. സ്വന്തമായി ഒരു സൈക്കിള്‍ ഉണ്ടാകുക എന്നാല്‍ വലിയ ഒരു കാര്യമാണ് ആ കാലത്ത്. അതും ഇംഗ്ലണ്ട് റാലിയായാല്‍ പിന്നെ പറയേണ്ട. പിന്നെ ഒരു സീക്കോ വാച്ചും, ടര്‍ളിന്‍ ഷര്‍ട്ടും. ഇതെല്ലാം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഉണ്ട്. കൈയ്യില്‍ ധാരാളം പണവും.

ഞാന്‍ പുകവലി വളരെ ചെറുപ്പത്തിലേ ശീലിച്ചിരുന്നു. ആദ്യമൊക്കെ വീട്ടില്‍ പണിയെടുക്കുന്ന ആളുകളുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും. പിന്നീട് സോക്കേട് കൂടിയപ്പോള്‍ കാശ് കൊടുത്ത് വാങ്ങും ബീഡി. പിന്നെ ഈ ബീഡി വലിക്ക് സ്റ്റാന്‍ഡേര്‍ഡ് കുറവാണെന്നറിഞ്ഞപ്പോള്‍ പിന്നെ സിഗരറ്റായി വലി. സിസ്സേറ്സ്, വിത്സ്, പനാമ എന്നിവയൊക്കെ ആക്കി. പത്താം ക്ലാസ്സിലായപ്പോളെക്കും എന്റെ ബ്രാന്‍ഡ് പനാമ സിഗരറ്റായിരുന്നു. ഒരു പാക്കറ്റില്‍ ഇരുപതെണ്ണം ഉണ്ടാകും.

കാലത്ത് ചായ കുടി കഴിഞ്ഞാല്‍ ഒരു പുക അകത്തേക്ക് കയറ്റിയില്ലെങ്കില്‍ വയറ്റില്‍ നിന്ന് പോകയൈല്ലാ എന്നൊരു തോന്നലുണ്ടായിരുന്നു. കക്കൂസ് മുറിയുടെ ചുമരിന്റെ മുകളില്‍ ബീഡി, സിഗരറ്റ് തീപ്പെട്ടി മുതലായവ വെക്കും. അവിടെ ഇരുന്ന് പുക വലിക്കും. എന്റെ അനുജനും പുകവലിയില്‍ ഒട്ടും പിന്നിലായിരുന്നില്ല.

എന്റെ ചെറുപ്പത്തില്‍ എന്റെ പിതാവ് സിലോണില്‍ ആയിരുന്നു. ആറ് മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരു മാസം നിന്ന് പോകും. അപ്പോള്‍ ഞങ്ങള്‍ക്ക് കുശാലാണ്. അച്ചന്‍ പ്ലെയെറ്സ് സിഗരറ്റാ വലിച്ചിരുന്നത്. 50 എണ്ണത്തിന്റെ ടിന്ന് ആണ് അവിടെ നിന്ന് കൊണ്ട് വരുന്ന സിഗരറ്റുകള്‍. ഒരു പുതിയ ടിന്ന് പൊട്ടിച്ച് ഏതാണ്ട് അഞ്ച് പത്തെണ്ണം വലിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ നാലഞ്ചെണ്ണം മോഷ്ടിക്കും. എന്നിട്ട് ഏട്ടനും അനിയനും കൂടി തട്ടിന്‍ പുറത്തിരുന്ന് വലിക്കും.

പിന്നെ അടുത്ത ടിന്‍ പൊട്ടിക്കുന്ന വരെ ഞങ്ങള്‍ക്ക് ബീഡിയും മറ്റുമായി കഴിക്കും. പിന്നെ ഞങ്ങള്‍ക്ക് ഭക്ഷണം കഴിഞ്ഞാലും പുക വിടണമെന്ന ശീലമായിത്തുടങ്ങി. അച്ചന്‍ നാട്ടില്‍ വന്നാല്‍ ചിലപ്പോള്‍ ശല്യമായി എന്ന് തോന്നും. പുകവലിയും കള്ള് കുടിയൊന്നും മുറക്ക് നടക്കാറില്ല. പിന്നെ വിചാരിക്കും. പാവം, മുപ്പത് ദിവസം കഴിഞ്ഞാലങ്ങ് പോകുമല്ലോ. അപ്പോ ഞങ്ങളത് സഹിക്കും.


ചില രാത്രികളില്‍ രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഒരു പുക വിടാന്‍ ഒരു നിവൃത്തിയില്ലാതെ വരും. അപ്പോല്‍ ഞങ്ങള്‍ ഏഷ് ട്രേയില്‍ നോക്കി വലിയ കുറ്റി എടുത്ത് വലിക്കും. അതും കിട്ടിയില്ലെങ്കില്‍ പടിഞ്ഞാറെ വീട്ടില്‍ പോയി അവിടെ നിന്ന് സംഘടിപ്പിക്കും. അവിടെ നിന്ന് മുറുക്കാനും കിട്ടും.


ഞങ്ങളുടെ നാട്ടില്‍ എന്റെ ബാല്യത്തില്‍ വിദ്യുച്ചക്തി ഉണ്ടായിരുന്നില്ല. അതിനാല്‍ രാത്രി സഞ്ചാരം വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പീടികളെല്ലാം ഏഴരയുടെ ബസ്സ് പോകുമ്പോളെക്കും അടക്കും. പിന്നെ തെക്കേലെക്കും വടക്കെലെക്കും ഒക്കെ പോയാല്‍ ബീഡി കിട്ടും. ചിലപ്പോല്‍ അടിയും കിട്ടും. ഞങ്ങള്‍ ബീഡി വലിക്കുന്നത് ചേച്ചിക്കറിയാമായിരുന്നു. തല്ലിയിട്ടും ചീത്ത പറഞ്ഞിട്ടൊന്നും കാര്യമില്ലാ എന്ന് ചേച്ചിക്കറിയാമായിരുന്നു. അതിനാല്‍ ഞങ്ങള്‍ സ്വതന്ത്രമായി വിലസി.

ഞങ്ങളെന്ന ഏട്ടനെയും അനിയനെയും ബീഡി വലിക്കാനും മുറുക്കാനും പഠിപ്പിച്ചത് ഞങ്ങളുടെ ഇളയ അമ്മാമനായിരുന്നു. മൂപ്പര് വലിച്ച ബീഡിയുടെ കുറ്റിയായിരുന്നു ആദ്യ കാലത്ത് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. പിന്നെ മൂപ്പര്‍ ഒരു വട്ടം ചവച്ചരച്ച് മുറുക്കിയതിന്റെ ചണ്ടി ഞങ്ങള്‍ക്ക് തരും. അതാണ് ഞങ്ങള്‍ തുടക്കത്തില്‍ മുറുക്കിയിരുന്നത്.

ഞങ്ങളുടെ ഗ്രാമത്തില്‍ വെറ്റില, അടക്ക മുതലായവ സമൃദ്ധം. വെറ്റില മുറുക്കാത്തവര്‍ ചെറുവത്താനിയില്‍ വിരളം. ഞങ്ങള്‍ പിന്നെ പന്ത്രണ്ട് വയസ്സാകുമ്പോളെക്കും പുകയിലയും മുറുക്കിത്തുടങ്ങി. ഞങ്ങള്‍ അമ്മയെന്ന് വിളിക്കുന്ന അമ്മൂമ്മ വെറ്റില മുറുക്കുന്നതിന്റെ കൂടെ പട്ടപ്പുകയിലയാണ് മുറുക്കുക. അതിന്റെ മണം കേട്ടാല്‍ തന്നെ മുറുക്കാന്‍ തോന്നും. പുകയിലയും സുഗന്ധദ്രവ്യങ്ങളും കൂട്ടിക്കുഴച്ച് വാഴപ്പോളയില്‍ കെട്ടിയാണ് പട്ടപുകയില വരിക. അതും കൂട്ടി മുറുക്കാന്‍ ഒരു സുഖം തന്നെയാണ്.

പിന്നെ കള്ള് കുടിയും. നല്ല തെങ്ങിന്‍ കള്ള്. ചിലപ്പോള്‍ പനങ്കള്ളും. ഒന്നും വിടില്ല ഞാന്‍. തെങ്ങില്ലെങ്കില്‍ പന. ഇനി ഇവ രണ്ടുമില്ലെങ്കില്‍ നല്ല നാടന്‍ ചാരായം.

[വേണമെങ്കില്‍ തുടരാം]

Tuesday, September 1, 2009


എല്ലാ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും തിരുവോണം നാളിലെ ഓണാശംസകള് നേരുന്നു. ഇന്ന് പാറമേക്കാവില് ഇട്ട കളമാണ് താഴെ. കൂടുതല് ഓണവിശേഷങ്ങള് താമസിയാതെ വരുന്നതായിരിക്കും.

Monday, August 31, 2009

ഓണക്കാലം

എന്റെ ഗ്രാന്‍ഡ് കിഡ് ചിഞ്ചു [കീര്‍ത്തന] ഓണത്തിന് വേണ്ടി എഴുതിയ പോസ്റ്റ് ഇവിടെ പ്രസിദ്ധീകരിക്കുന്നു.

ഓണത്തിന് ഞാനും അനിയത്തിയും കൂടി ഒരു പൂക്കളമിട്ടു. ഒരു അസൂയക്കാരി കുട്ടി അത കണ്ടു. അത് എല്ലാം ആ അസൂയക്കാരിക്കുട്ടി ചവിട്ടി ചീത്തയാക്കി. ഞങ്ങള്‍ തിരിച്ചു വന്നു നോക്കുമ്പോള്‍ പൂക്കളെല്ലാം നാശമാക്കിയിരിക്കുന്നു . ഞങ്ങള്‍ ആ കുട്ടിയുടെ വീട് കണ്ടുപിടിച്ച്‌ ആ കുട്ടിയെ നല്ല ശീലങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് ഞങ്ങള്‍ മൂവരും സന്തോഷമായി പൂക്കളമിട്ടു.
++
ഗുണപാഠം:
നല്ല ശീലങ്ങള്‍ നല്ലതെ വരുത്തൂ

Sunday, August 16, 2009

എന്റെ ബാല്യകാല സ്മരണകള്‍ - പാര്‍ട്ട് 2

ഒന്നാം ഭാഗം ഇവിടെ നോക്കാം >>>

http://jp-athumithumkarumuru.blogspot.com/2009/08/blog-post_15.html


ടോയലറ്റ് സൌകര്യം എല്ലാം കുറവായിരുന്നു അച്ചന്റെ വില്ലയില്‍. അതിനാല്‍ ഞാന്‍ വളര്‍ന്ന്അപ്പോള്‍ കുളിക്കാനും മറ്റും ഹോട്ടലിന്റെ മുകളിലെ നിലയിലേക്ക് പോകുമായിരുന്നു. ചിലപ്പോള്‍ ഫസൂല്‍ മാമന്റെ കൂടെ പുറത്ത് ഒരിടത്ത് കുളിക്കാന്‍ പോകും. ഹോട്ടലിന്റെ പിന്നില്‍ കൂടി ഒരു വഴിയില്‍ പോയാല്‍ ആളുകള്‍ക്ക് കുളിക്കാനുള്ള ഒരിടം ഉണ്ട്. അവിടെ ഒരു പാറയില്‍ കുഴിതാളി പോലെയുള്ള കുറേ കുഴികളുണ്ട്. അവിടെ എവിടേനിന്നോ വെള്ളം എത്തിക്കൊണ്ടിരിക്കും. അതില്‍ നിന്ന് വെള്ളം കൈപാട്ട കൊണ്ട് ഒഴിച്ച് കുളിക്കാം.
ചേച്ചിയും അച്ചനും താഴെ തന്നെ കുളിക്കും.

ഫസൂല്‍ മാമന്‍ ഹോട്ടലിലെ കണക്കുപിള്ളയായിരുന്നു. താമസം ഞങ്ങള്‍ താമസിക്കുന്ന വില്ലയുടെ അടുത്ത് തന്നെ. ഞാന്‍ മാമന്‍ പണിയില്ലാത്ത സമയത്ത് ചിലപ്പോള്‍ മാമന്റെ താമസ സ്ഥലത്ത് പോകാറുണ്ടായിരുന്നു. എന്നെ മാമന്‍ വലിയ ഇഷ്ടം ആയിരുന്നു. അച്ചനെ അവര്‍ ദ്വര എന്നാ വിളിക്കാറ്. ദ്വരയുടെ മകനെയും എല്ലാ ഹോട്ടല്‍ ജീവനക്കാര്‍ക്കും പ്രിയമായിരുന്നു.

ഫസൂല്‍ മാമന്‍ കറുത്ത നിറത്തിലുള്ള ഒരു സുമുഖന്‍ ആയിരുന്നു. മാമന്‍ വീട്ടില്‍ പാ‍വാട പൊലെയുള്ള ഒരു കള്ളിമുണ്ടായിരുന്നു ഉടുത്ത് കൊണ്ടിരുന്നത്. മൌലാന കമ്പനിക്കാരുടെ 80x80 എന്ന അളവിലുള്ളത്. അതിന്‍ അവര്‍ ചാരം എന്നാ പറഞ്ഞിരുന്നു. അച്ചനും വീട്ടില്‍ അത്തരം ചാരം ഉടുത്തിരുന്നു. അച്ചന്‍ ഉയരവും വണ്ണവും കൂടിയ ആളായ കാരണം 100x100 സൈസ് വേണ്ടിയിരുന്നു. അച്ചന്‍ ചിലപ്പോള്‍ പുള്ളികളുള്ള കൈലി മുണ്ട് ഉടുക്കാറുണ്ടായിരുന്നു.

ഞാന്‍ ഫസൂല്‍ മാമനോട് പറഞ്ഞു എനിക്കും ഒരു ചാരം വേണമെന്ന്. അപ്പോള്‍ മദിരാശിയില്‍ നിന്ന് എന്റെ സൈസില്‍ ഒന്ന് കൊണ്ട് വന്ന് തന്നിരുന്നു. ഞാന്‍ പലപ്പോഴും ഫസൂല്‍ മാമന്‍ ഡ്യൂട്ടിയിലുള്ള സമയത്ത് ഹോട്ടലില്‍ പോകാറുണ്ട്. ഹോട്ടലിന്‍ 2 നിലകളുണ്ടായിരുന്നു. മുകള്‍ നില ലക്ഷ്വറി ആയിരുന്നു. താഴെയുള്ള എല്ലാ സാധനങ്ങളും മുകളിലും ലഭിക്കുമെങ്കിലും മുകളില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും. എല്ലാ തരം ഇറച്ചിയും മീനും വിഭവങ്ങള്‍ അവിടെ ലഭിക്കുമായിരുന്നു.

അച്ചനെ എല്ലാ ജീവനക്കാര്‍ക്കും പേടിയും ബഹുമാനവും ആയിരുന്നു. അച്ചന്റെ വില്ലയില്‍ നിന്ന് ഒരു സിമന്റ് പടി കയറി വേണം താഴത്തെ നിലയിലെത്താന്‍, അവിടെ നിന്ന് വലിയ മരത്തിന്റെ കോണി കയറി മുകള്‍ നിലയിലെത്തണം. അച്ചന്‍ ഹോട്ടലിന്റെ അടുക്കളയിലെത്തിയാല്‍ ഒരു പ്ലേറ്റ് മറ്റേ പ്ലേറ്റിന്മേല്‍ മുട്ടുന്ന ശബ്ദം പോലും കേള്‍ക്കില്ല. അത്ര നിശ്ശബ്ദം ആയിരിക്കും. താഴത്തെ നിലയില്‍ നിന്ന് മുകളിലെ നിലയിലേക്ക് അച്ചന്‍ കയറുമ്പോള്‍ ഉണ്ടാകുന്ന ബൂട്ടിന്റെ ശബ്ദം കേട്ടാല്‍ ജോലിക്കാര്‍ പറയും ദ്വര വര്‍ന്നുണ്ട് എന്ന്. പിന്നെ പിന്‍ ഡ്രോപ്പ് സൈലന്‍സ് ആയിരിക്കും.

എനിക്ക് കാലത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ വലിയ മടിയായിരുന്നു. പ്രത്യേകിച്ച് വെള്ളേപ്പം. കൂട്ടാനായിട്ട് ഉരുളക്കിഴങ്ങ് സ്റ്റൂ, പിന്നെ ചെറിയ ചുവന്നുള്ളി ചതച്ച് ഒരു ചമ്മന്തി പൊലെയുള്ള ഒന്നും ഉണ്ടാകും. ഞാന്‍ വെള്ളേപ്പത്തിന്റെ ചുറ്റുമുള്ള കരിഞ്ഞ ഭാഗം മാത്രം തിന്നും. പിന്നെ ഉള്ളിച്ചമ്മന്തിയും. ബാക്കിയുള്ളത് പരിചാരകര്‍ കാണാതെ പുറത്തേക്കെറിയും. ഒരു ദിവസം അച്ചന്‍ അത് കണ്ട് പിടിച്ചു. അതിന്‍ ആദ്യം അടി കൊണ്ടത് വെയിറ്റര്‍ക്കായിരുന്നു. എന്റെ തീറ്റ കഴിയുന്നത് വരെ വെയിറ്റര്‍മാര്‍ അവിടെ തന്നെ നില്‍ക്കണമെന്നാണ്‍ നിയമം. അതവര്‍ ലംഘിച്ചതിനായിരുന്നു അവര്‍ക്ക് അടി കിട്ടിയത്.

അന്ന് എനിക്ക് ഒരു പാട് തല്ലി കിട്ടി. ഭഷണം കഴിക്കാതെ നശിപ്പിച്ചതിന്‍. എന്നെ അന്ന് മുഴുവന്‍ പട്ടിണിക്കിട്ടു. ജീവിതത്തില്‍ അത് എനിക്കൊരു പാഠമായി. പിന്നീട് ഞാന്‍ ഒരിക്കലും ഭക്ഷണം നശിപ്പിക്കാറില്ല. പിന്നെ കാലത്ത വലിയ ഒരു ഗ്ലാസ്സ് നിറയെ ഹോര്‍ലിക്ക്സ് പാലില്‍ കലക്കിയത് കുടിപ്പിക്കും എന്നെക്കൊണ്ട്. എനിക്കാണെങ്കില്‍ അതിന്റെ മണം കേട്ടാല്‍ ഛര്‍ക്കാന്‍ വരും. ഞാന്‍ രണ്ട് വലി വലിച്ച് അത് നായക്ക് ഒഴിച്ച് കൊടുക്കും. അതും അച്ചന്‍ കണ്ട് പിടിച്ചു. പിന്നീട് നായയെ അടിക്കുന്ന ചൂരല്‍ എടുത്തിരിക്കും എന്റെ അടുത്ത് ഞാന്‍ അത് മുഴുവന്‍ കുടിക്കുന്ന വരെ.

[തുടരും]


Saturday, August 15, 2009

എന്റെ ബാല്യകാല സ്മരണകള്‍

എന്റെ കുട്ടിക്കാലം എന്ന് ഓര്‍മ്മ വരുമ്പോള്‍ എപ്പോഴും എന്റെ സ്മരണകള്‍ ഓടിയെത്തുന്നത്, ഞാന്‍ ജനിച്ച് വീണ മലബാറിലെ ഞമനെങ്ങാട് ദേശമാണ്. 1948 ഫെബ്രുവരി 2 ന് ഞാന്‍ വെട്ടിയാട്ടില്‍ കൃഷ്ണന്റെ പ്രഥമ സന്താനമായി പിറന്ന് വീണു.

അച്ചനും അമ്മയും സ്നേഹിച്ച് കല്യാണം കഴിച്ചതിനാലാ
ണ്‍ എന്റെ ജനനം പിതൃഭവനത്തിലായത്. ഞങ്ങളുടെ തറവാട് കളിമണ്ണ് കോണ്ടുള്ള ചുമരുകളും, മരം കൊണ്ടുള്ള കിടപ്പുമുറി, അറ്, ഇടനാഴിക, മച്ച് തുടങ്ങിയ മുറികളും പിന്നെ ഓല മേഞ്ഞതുമായ കൂറ്റന്‍ രണ്ട് നില വീടായിരുന്നു.

തട്ടിന്റെ മുകളില്‍ ഒരു ഹോളും, ഒരു കിടപ്പുമുറിയും പി
ന്നെ കിടപ്പ് മുറിയുടെ മുകളില് മൂന്നാം നിലയില്‍ വേറെ ഒരു മുറിയും ഉണ്ടായിരുന്നു. ചെറുപ്പത്തില്‍ ഞാന്‍ തട്ടിന്‍ പുറത്ത് ചേച്ചിയുടെ കൂടെയാണ്‍ കിടന്നിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നത് വരെ പായയില്‍ പാത്തിയിരുന്നു. എന്ന് എന്റെ വളരെ അടുത്തറിയുന്ന കൂട്ടുകാര്‍ പായേപാത്തി എന്ന് വിളിക്കുമായിരുന്നു.

എനിക്ക് പാത്താനായിട്ട് തട്ടിന്‍ പുറത്തെ കിടപ്പുമുറിയുടെ പുറത്തുള്ള
ഹോളില്‍ ഒരു ഓവ് നിര്‍മ്മിച്ചു. എന്നെ ചേച്ചി ഉറങ്ങുന്നതിന്‍ മുന്‍പ് അതില്‍ കൊണ്ട് ഇരുത്തി പാത്തിപ്പിക്കും. കിടപ്പുമുറിയില്‍ വടക്കോട്ട് ഒരു ജനല്‍ ഉണ്ടായിരുന്നു. അതില്‍ കൂടി നോക്കിയാല്‍ ഞങ്ങളുടെ അടുക്കളയുടെ മുകള്‍ ഭാഗവും, അതിന്‍ പിന്നിലെ മുളംകൂടും പിന്നെ അപ്പുറത്തുള്ള വീടുകളും, പിന്നെ വട്ടമ്പാടത്തെ ഉസ്മാന്‍ മാപ്പിളയുടെ പീടികയും, പാറേട്ടന്റെ ചായപ്പിടികയും, ശേഖരേട്ടന്റെ തുന്നല്‍ കടയും കാണാം.

ചേച്ചിക്കും അച്ചനും കിടക്കാന്‍ നല്ല മെത്ത കിടക്ക ഉണ്ടായിരുന്നു. അതില്‍ എപ്പോഴും വെള്ള ബെഡ് ഷീറ്റായിരുന്നു വിരി
ക്കാറ്. വെള്ള അച്ചന്‍ വലിയ നിര്‍ബന്ധം ആയിരുന്നു. അഴുക്കായാല്‍ പെട്ടെന്ന് അറിയാനായിരുന്നത്രെ ഈ വെള്ള ഷീറ്റ്. ആ കിടക്കയില്‍ കിടക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ. ഞാന്‍ കിടന്നതും ഉറങ്ങും. കാലത്ത് എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ കട്ടിലിന്റെ ചോട്ടിലുള്ള പായയില്‍ കിടക്കുന്നത് കാണും.

കിടക്ക നനക്കുന്നതിനാല്‍ എന്നെ ഞാന്‍ ഉറക്കം പിടിച്ചാല്‍ ചേച്ചി താഴെ ഇറക്കി കിടത്തും. എന്റെ അച്ചന്‍ സിലോണില്‍ ഒരു ഹോ
ട്ടല്‍ തൊഴിലാളിയായിരുന്നു. കൊല്ലത്തില്‍ രണ്ട് തവണ വരും. കൊല്ലപ്പരിക്ഷ കഴിഞ്ഞാലും വരും, എന്നെയും ചേച്ചിയേയും കൊളമ്പിലേക്ക് കൂട്ടിക്കൊണ്ടോകും. പിന്നെ ചിലപ്പോള്‍ അച്ചന്‍ ഞങ്ങളെ രത്നമലാന വരെ തീവണ്ടിയില്‍ കൊണ്ട് വിടും. ഞാനും ചേച്ചിയും അവിടെ നിന്ന് രാമേശ്വരത്തേക്ക് കപ്പലില്‍ പോകും. അവിടെ നിന്ന് മണ്ഡപം കേമ്പില്‍ ഇമിഗ്രേഷന്‍ ഫോര്‍മാലിറ്റീസെല്ലാം കഴിഞ്ഞ് തീവണ്ടീല്‍ തൃശ്ശൂര്‍ക്കെത്തും.

അച്ചന്‍ സിലോണില്‍ വലിയ ഉദ്യോഗസ്ഥനായ കാരണം രാമേശ്വരത്ത് ഞങ്ങളെ വരവേല്‍ക്കാനായി അച്ചന്റെ കൂട്ടുകാരനായ പിള്ള മാമനും പരിവാരങ്ങളും ഉണ്ടായിരിക്കും. രാമേശ്വരത്ത് പോകുന്ന സമയത്തോ വരുന്ന സ
മയത്തോ ഞങ്ങള്‍ ഒന്നോ രണ്ടോ ദിവസം താമസിക്കും. അവിടെ ക്ഷേത്രത്തില്‍ പോകും, കടല്‍ കരയിലിരിക്കും. അന്ന് കപ്പലിറങ്ങുന്ന കരയില്‍ മുഴുവന്‍ വെള്ള മണലും, എവിടെ നോക്കിയാലും മുരിങ്ങ മരങ്ങളും ആയിരുന്നു.

പിള്ള മാമനും കുടുംബവും ആണ്‍ രാമേശ്വരത്തെ ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്കവിടെയുള്ള കാര്യങ്ങള്‍ ഒന്നും അറിയേണ്ട. പിള്ള മാമന്‍ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. പേരൊന്നും ഓര്‍മയില്ല. പിള്ള മാമന്‍ കസ്റ്റംസിലായിരുന്നുവെന്ന് തോന്നുന്നു ജോലി. എന്റെ അച്ചന്‍ സിലോണിലെ കൊളംബോ നഗരത്തിലെ ഹോട്ടല്‍ ശൃംഗലയായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മേനേജരായിരുന്നു.

എന്റെ അച്ചനെന്ന വി. സി. കൃഷ്ണനെ അറിയാത്തവരാരും സിലോണിലുണ്ടായിരുന്നില്ല ആ കാലത്ത്. ഭാരതത്തില്‍ നിന്ന് ഏത് പ്രധാന വ്യക്ത്കള്‍ കൊളമ്പോ നഗരത്തില്‍ വന്നാലും എന്റെ അച്ചനറിയാമായിരുന്നു. അവരെ പോയി കാണുമായിരുന്നു. പിന്നെ മിക്കവര്‍ക്ക് അച്ചന്റെ ഹോട്ടലില്‍ വിഭവ സമൃദ്ധമായ വിരുന്നും നല്‍കിയിരുന്നു. പണ്ടൊരിക്കല്‍ താരാസിങ്ങ് എന്ന ഗുസ്തിക്കാരന്‍ കൊളംബോയില്‍ വന്നപ്പോ അച്ചന്‍ അദ്ദേഹത്തിന്‍ വിരുന്ന് നല്‍കിയത് എനിക്ക് ചെറിയ ഒരു ഓര്‍മ്മ വരുന്നുണ്ട്.

എന്നെ നാട്ടില്‍ സ്കൂളില്‍ ചേര്‍ക്കുന്നതിന്‍ മുന്‍പ് പലപ്പോഴും എന്റെ ബാല്യം സിലോണില്‍ തന്നെയായിരുന്നു. വളരെ മങ്ങിയ എന്റെ ചില ഓര്‍മ്മകല്‍ ഞാനിവിടെ കുത്തിക്കുറിക്കാം. അച്ചന്റെ പ്രധാന ഹോട്ടാല്‍ കോളംബോയിലെ മറദാന റെയില്‍ വേ സ്റ്റേഷന്‍ മുന്നിലായിരുന്നു. ഞങ്ങളുടെ താമസം മൌണ്ട് പ്ലസ
ന്റില്‍ ആയിരുന്നു. അവിടെ ഞാന്‍ ചെറിയ കുട്ടിയായതിനാല്‍ അച്ചന്റെ കൂട്ടുകാരന്റെ കൂടെയായിരുന്നു താമസം. അവിടെ ഒരു അങ്കിളും പിന്നെ കുറച്ച ആന്റിമാരും ഉണ്ടായിരുന്നു. എനിക്ക് നാല്‍ വയസ്സ് കാണുമപ്പോള്‍. ആ വീട്ടില്‍ ഞാന്‍ മാത്രമായിരുന്നു ഒരു കുട്ടി. അതിനാല്‍ എന്നെ വളരെ ലാളിച്ചായിരുന്നു എല്ലാവരും നോക്കിയിരുന്നത്.

അങ്കിള്‍ കാലത്ത ഓഫീസിലേക്കും അച്ചന്‍ ഹോട്ടലിലെക്കും പോകും. എനിക്ക് കളിക്കാന്‍ അച്ചന്‍ ഇംഗ്ലണ്ടില്‍ നിന്ന് മൂന്ന് ചക്രങ്ങളുള്ള സൈക്കിളും കളിപ്പാട്ടങ്ങളും കൊണ്ട് തന്നിരുന്നു. അങ്കിളിന്റെ ഓഫീസ് ഞങ്ങള്‍ താമസിച്ചിരുന്ന വീടിന്റെ അഞ്ചോ ആറോ വീടുകള്‍ കഴിഞ്ഞാ
യിരുന്നു. അങ്കിളിന്‍ കാലത്ത് പത്ത് മണിക്ക് ഓറഞ്ച് ജ്യൂസ് കൊണ്ട് പോയി കൊടുക്കും. ചിലപ്പോള്‍ ഞാന്‍ വാശി പിടിക്കും എന്റെ സൈക്കിളിന്റെ പുറകില്‍ അത് കെട്ടി വെച്ച് കൊണ്ടോണം എന്ന് പറഞ്ഞ്. ആന്റിമാര്‍ക്ക് അതെല്ലാം അനുസരിക്കേണ്ടി വരും. കാരണം ഞാന്‍ ആ വീട്ടിലെയും കൂടാതെ മൌണ്ട് പ്ലസന്റ് കോളനിയിലേയും ഒരു ഹീറോ ആയിരുന്നു.

അക്കാലത്ത എന്റെ
ഓര്‍മ്മയില്‍ അച്ചന്‍ ഒരു പ്ലിമത്ത് കാറുണ്ടായിരുന്നു. അതിന്‍ മ്യൂസിക്ക് ഹോണുണ്ടായിരുന്നു. അച്ചന്‍ ഞങ്ങളെ സവാരിക്ക് കൊണ്ട് പോകുമ്പോള്‍ ഞാന്‍ ആ ഹോണ്‍ ഇടക്ക് അടിക്കുമായിരുന്നു. പക്ഷെ എനിക്ക് ആ കാറിനേക്കാളും ഇഷ്ടം അച്ചന്റെ ഓസ്റ്റിന്‍ കാറായിരുന്നു. അതിന്റെ ഉള്ളില്‍ അച്ചന്റെ “റെക്സ്’ എന്ന ആത്സേഷ്യന്‍ നായയെ നിര്‍ത്താനുള്ള ഇടം ഉണ്ടായിരുന്നു. മുന്നില്‍ അച്ചനെ കൂടാതെ എനിക്കും ചേച്ചിക്കും ഇരിക്കാനുള്ള നല്ല സീറ്റും ഉണ്ട്.

അച്ചന്‍ ഞങ്ങളെ ബുദ്ധക്ഷേത്രങ്ങളില്‍ കൊണ്ട് പോകുമായിരുന്നു. അച്ചന്‍ ചില ദിവസങ്ങളില്‍ കൊളംബോയിലെ ഒരു വലിയ കൃസ്ത്യന്‍ പള്ളിയില്‍ കൊണ്ട് പോകുമായിരുന്നു. പള്ളിയില്‍ പോകുന്ന സമയം എനിക്ക് പള്ളിയിലെ കവാടത്തിലുണ്ടായിരുന്ന ചെറിയ ഷോപ്പില്‍ നിന്ന് കരകൌശല വസ്തുക്കള്‍ വാങ്ങാനായിരുന്നു. എനിക്ക് ചെറുപ്പത്തില്‍ വളരെ അധികം കളിപ്പാട്ടങ്ങളുണ്ടായിരുന്നു. മരം കൊണ്ടുള്ള ചായമടിച്ച അടുക്കള സാധനങ്ങളുടെ മാതൃകയിലുള്ള സാധനങ്ങള്‍ ഒരു വട്ടിയില്‍ കിട്ടും. പിന്നെ മരം കൊണ്ടുള്ള പല നിറത്തി
ലെ ബൊമ്മകളും. അത്തരം കളിപ്പാട്ടങ്ങളോടായിരുന്നു എനിക്ക് കൂടുതലും ഇഷ്ടം.
രാമേശ്വരത്ത് നിന്നും, മദിരാശിയിലെ മൂര്‍മാര്‍ക്കറ്റില്‍ നിന്നും അത്തരം കളിപ്പാട്ടങ്ങള്‍ എനിക്ക് അച്ചന്‍ വാങ്ങിത്തരുമായിരുന്നു.

ഞാന്‍ കുറച്ച വലുതായപ്പോള്‍ അച്ചന്‍ ഞങ്ങളെ കൊളംബോയിലുള്ള ബുഹാരി ഹോട്ടലിന്റെ പുറക് വശത്തുള്ള വില്ലയിലേക്ക് താമസം മാറ്റി. അപ്പോളെക്കും എന്റെ അനുജന്‍ ശ്രീരാമന്‍ ജനിച്ചിരുന്നു. അത് അച്ചന് മാത്രം താമസിക്കാനുള്ള തരത്തിലുള്ളതായിരുന്നു. ഒരു മുറിയും ടോയ് ലറ്റും, വരാന്തയും ലോണുമടങ്ങുന്നതായിരുന്നു. ഉമ്മറം തൊട്ട് ലോണിന്റെ ഒരു സൈഡ് വരെ മുല്ലപ്പൂ പന്തലുണ്ടായിരുന്നു. ഞാന്‍ കാലത്ത് മുല്ലപ്പൂ പറിക്കും.

അതിന്‍ മുന്‍പ് അച്ചന്‍ വാനില്‍ റെക്സ് എന്ന നായയെയും കൊണ്ട് ഗോള്‍ ഫെയ്സില്‍ ജോഗ്ഗിന്‍ പോകും. മനോഹരമായ ബീച്ചുകളുണ്ടായിരുന്നു അവിടെ. വലിയ ഗ്രീന്‍ ലോണുകളുള്ള ഗോള്‍ ഫെയിസ് ഹോട്ടലിന്റെ അടുത്തുള്ള ബീച്ചിലായിരുന്നു അച്ചന്‍ ജോഗ് ചെയ്തിരുന്നത്. ചിലപ്പോള്‍ എന്നെയും കൊണ്ട് പോകും. അവിടെ എത്തിയാല്‍ നായയുടെ ചങ്ങല അഴിച്ചിടും. എന്നിട്ട് നായയും അച്ചന്റെ കൂടെ ഓടിക്കൊണ്ടിരിക്കും. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഹോട്ടലില്‍ തിരിച്ചെത്തും.

നായയുടെ മേലിലുള്ള ചെള്ളിനെ അരിച്ച് പെറുക്കി ചെറിയ ഒരു ഉപകരണം കൊണ്ട് എടുത്ത് ഒരു ലോഷനില്‍ ഇടും. പിന്നീട് അതിനെ കുളിപ്പിച്ച് ബ്രഷ് ചെയ്ത് പാലും മുട്ടയും ബ്രെഡും കൊടുക്കും. എന്നി
ട്ടേ അച്ചന്‍ കുളിക്കൂ.

എന്റെ അച്ചന്‍ സുന്ദരനായിരുന്നു. കുളിച്ച് ഡ്രസ്സ് ചെയ്ത് ടൈ കെട്ടി പോകുന്നത് കണ്ടാല്‍ ആരും ഒന്ന് നോക്കും. ഈവനിങ്ങിലും പാര്‍ട്ടിക്ക് പോകുമ്പോഴും സൂട്ട് ധരിക്കും. വസ്ത്രങ്ങളെല്ലാം ഇംഗ്ലണ്ടില്‍ നിന്നായിരിക്കും വാങ്ങുക. അന്ന് അച്ചന്‍ നൂറ് സൂട്ടെങ്കിലും ഉണ്ടായിരുന്നു. അച്ചന്റെ കര്‍ച്ചീഫ് മുതല്‍ എല്ലാ വസ്തങ്ങളിലും vck എന്ന് മുദ്രണം ചെയ്തിരിക്കും. വളരെ പേര്‍സണലൈസ്ഡ് പ്രോഡക്റ്റ്സ് ആയിരിക്കും. ബെല്‍ട്ടിന്റെ ബക്കിശ്സിലും, കണ്ണടയുടെ ഫ്രയിമിലും ഒക്കെ കാണാം ഈ അടയാളം
.

[തുടരും]

Tuesday, August 11, 2009

ഇതാ വരുന്നൂ എന്റെ ചപ്പാത്തി മെയ്ക്കര്‍ !!!

അങ്ങിനെ കാലം ശ്ശി ആയി ഒരു ചപ്പാത്തി മെയ്ക്കറെ അന്വേഷിച്ചിറങ്ങിയിട്ട്. ഇപ്പോളിതാ തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ, ഒരു ദൈവനിയോഗം പോലെ ഒരു ചപ്പാത്തി മെയ്ക്കര്‍ എന്നെത്തേടിയെത്തുന്നു ഈ മാസം ഇരുപത്തിയൊന്‍പതിന്.

[ശേഷം വരികള്‍ ഇപ്പോള്‍ തന്നെ തുടരാം. കഷായം കുടിച്ചിട്ട് വരാമേ]

ഞാന്‍ എല്ലാ മലയാളി മനുഷ്യരെപ്പൊലെയും പോലെ ചോറ് തിന്നെയാണ്‍ തിന്നിരുന്നത്. എന്റെ കുട്ടിക്കാലത്ത് എന്റെ അമ്മ [ ഞാന്‍ അമ്മ എന്ന് വിളിക്കുന്നത് എന്റെ അമ്മയുടെ അമ്മയെയാണ് ] കാലത്തും കൂടി എനിക്ക് ചോറാണ് തരിക. കൂട്ടാനായിട്ട് തലേദിവസത്തെ മീങ്കറിയുടെ മാങ്ങാപ്പുളിയും ചാറും.
ഹാ എന്തൊരു രസമായിരുന്നു. ഇപ്പോഴും നാവിന്‍ തുമ്പത്ത് ആ രസം വരുന്നു.

ഇന്നെത്തെ പോലെ പലതരം കറികളും ഒന്നുമില്ല. മൂന്ന് നേരവും ചോറ് തന്നെ. ഉച്ചക്ക് ചിലപ്പോല്‍ മെഴുക്കുപുരട്ടിയോ, മീന്‍ വറുത്തതോ ഉണ്ടാകും. മോരും തൈരും സമൃദ്ധം. മീന്‍ എന്നും ഉണ്ടാകും. കാലത്ത് പെണ്ണുങ്ങള്‍ അങ്ങോട്ട് മിങ്ങോട്ടും ചോദിക്കും.

എട്യേ എന്താ മീന്‍ കിട്ടീ ഇന്ന് വെക്കാന്‍.?
ഇതാണ്‍ കാലത്തും വൈകുന്നേരവും പെണ്ണുങ്ങളുടെ ചോദ്യം.

എന്റെ കുട്ടിക്കാലം ഞമനേങ്ങാട്ടും ചെറുവത്താനിയിലും ആയിരുന്നു. അധികവും ചെറുവത്താനിയില്‍ തന്നെ. എന്റെ ചേച്ചി [ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിക്കാറ്] ക്ക് സൌകര്യം ചെറുവത്താനിയില്‍ ചേച്ചിയുടെ തറവാട്ടില്‍ നില്‍ക്കാനായിരുന്നു.

ചേച്ചിക്ക് 4 സഹോദരംന്മാരാണുടായിരുന്നത്. വിജയരാഘവന്‍, വേലായുധന്‍, ശേഖരന്‍, മുത്തു എന്ന് വിളിക്കുന്ന വിജയരാഘവന്‍. മൂത്ത സഹോദരന്‍ ആ നാട്ടിലെ ആദ്യത്തെ എഞ്ചിനീയര്‍ ആയിരുന്നു. അകാലത്തില്‍ ചരമമടഞ്ഞു. ആ പേരാണ്‍ ഇളയ സഹോദരനായ മുത്തുവിന്‍ ഇട്ടത്. ചേച്ചി അവര്‍ക്ക് ഒറ്റ പെങ്ങള്‍ ആയിരുന്നു.

നാട്ടിലെ ധനികനായ ഷാപ്പില്‍ മാക്കുണ്ണിയുടെ പുന്നാര മകള്‍. കല്ലായില്‍ മാക്കുണ്ണി എങ്ങിനെ ഷാപ്പില്‍ മാക്കുണ്ണിയായി എന്നത് മറ്റൊരു കഥ. ചെറിയ തോതില്‍ പറയാം ഇവിടെ.

അന്നത്തെ കാലത്ത് കള്ള് ഷോപ്പ് വലിയ തോതില്‍ നടത്തിയിരുന്ന പണക്കാരനായിരുന്നു മാക്കുണ്ണി. ഷോപ്പും വീടും എല്ലാം ഒരിടത്ത് തന്നെയായിരുന്നുവെന്നാണ്‍ എന്റെ ഓര്‍മ്മ. ആ നാട്ടിലെ ഏക ഷോപ്പും അത് തന്നെ. അങ്ങിനെ കള്ള് കച്ചവടം കൊണ്ടും, പാരമ്പര്യമായി സിദ്ധിച്ച ധനം കൊണ്ടും അദ്ദേഹം ആ നാട്ടിലെ ഏറ്റവും വലിയ പണക്കാരനായി . കാലാന്തരത്തില്‍ കല്ലായില്‍ മാക്കുണ്ണിയെ “ഷാപ്പിലെ” മാക്കുണ്ണീ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെട്ടു.

“കുട്ടികളും നാട്ടുകാരും ഇങ്ങിനെ പറയും.
ഷാപ്പിക്കാരോടിക്ക് പൂവാ“

അങ്ങിനെ ഷാ‍പ്പിലെ മാക്കുണ്ണിയുടെ പേരക്കിടാവായി ഞാന്‍ വിരാജിക്കുന്ന കാലം. മാക്കുണ്ണിക്കുണ്ടായ ആദ്യത്തെ പേരക്കുട്ടി. എന്നെ പൊന്നിന്‍ കുടമായാണവര്‍ വളര്‍ത്തിയിരുന്നത്. എന്റെ പിതാവ് സിലോണിലെ കൊളംബോ നഗരത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഗലയായ ബുഹാരി ഗ്രൂപ്പ് ഓഫ് ഹോട്ടത്സിന്റെ ജനറല്‍ മാനെജരായിരുന്നു. മൂന്ന് മാസത്തിലൊരിക്കല് നാട്ടില്‍ വരും. എന്നെയും എന്റെ ചേച്ചിയേയും സ്കൂള്‍ പൂട്ടിയാല്‍ അവിടേക്ക് കൊണ്ട് പോകും. പിന്നെ സ്കൂള്‍ തുറക്കുമ്പോള്‍ അച്ചന്‍ തിരിച്ച് കൊണ്ട് വിടും.

സംഗതി ഇങ്ങിനെയൊക്കെ ആയിരുന്നെങ്കിലും എന്റെ അമ്മയുടെ അഛന്‍ എന്റെ പിതാവിനോട് മിണ്ടിയിരുന്നില്ല. അതെന്താണ്‍ വെച്ചാല്‍ അതൊരു വലിയ വലിയ കഥയാ. ഞാന്‍ അതും വളരെ വളരെ ചുരുക്കി പറയാം.

എന്റെ ചേച്ചിയും എന്റെ പിതാവും പ്രണയത്തിലായിരുന്നു. വെറും സാധാരണ കുടുംബത്തില്‍ പെട്ട എന്റെ പിതാവും, സ്ഥലത്തെ പ്രമാണിയും ധനികനും ആയ മാക്കുണ്ണിയേട്ടന്റെ മകളുമായ ഈ ബന്ധം മാക്കുണ്ണ്യേട്ടന്‍ നഖശികാന്തം എതിര്ത്തു. അതിന് വേണ്ടി എന്ത് കയ്യാങ്കളിക്കും എന്റെ മാതൃപിതാവ് ഒരുക്കമായിരുന്നത്രെ.

പക്ഷെ എന്റെ ചേച്ചി അതിലൊന്നും ഭയപ്പെട്ടില്ല. പരിശുദ്ധമായ പ്രണയത്തില്‍ തന്നെ നില കൊണ്ടു. അങ്ങിനെയുള്ള അവസരത്തില്‍ ചേച്ചിയെ വേറേ ആര്‍ക്കോ കെട്ടിച്ചു കൊടുക്കുവാന്‍ ഉള്ള ഏര്‍പ്പാടുകളൊക്കെ അണിയറയില്‍ നടന്നിരുന്നു.

ചേച്ചി ഈ വിവരം എന്റെ പിതാവിന്റെ വീട്ടുകാരെ അറിയിച്ചുകാണും. എന്റെ പിതാവിന്റെ വീട്ടുകാര്‍ക്ക് ധനത്തില്‍ മാത്രമേ കുറവുണ്ടാ‍യിരുന്നുള്ളൂ. അവര്‍ തറവാടികളും, പിതാവിന്റെ അച്ചന്‍ തണ്ടാന്‍ സ്ഥാനം ഉള്ളയാളും, പടയാളിയും ആയിരുന്നു. പണ്ട് കാലത്ത് കടത്തനാട്ടില്‍ നിന്ന് ഞമനേങ്ങാട്ട് കൊണ്ട് വന്ന് വാഴിച്ചതായിരുന്നു എന്റെ അച്ചാച്ചനെ. കൊല്ലിനും കൊലക്കും തീര്‍പ്പ് കല്പിക്കുന്ന ആ ദേശത്തെ തണ്ടാനായിരുന്നു അദ്ദേഹം.

ചേച്ചിയുടെ നിസ്സഹായതാവസ്ഥ എന്റെ അച്ചാച്ചന്‍ അറിഞ്ഞ ദിവസം അദ്ദേഹത്തിന്‍ കലിയിളകി. പൂര്‍വീകമായി സിദ്ധിച്ച ചുരിക അരയില്‍ തിരുകി, ഉറുമി ചുറ്റി അദ്ദേഹത്തിന്റെ അനുചരന്മാരുമായി അങ്കത്തിന്‍ പുറപ്പെട്ടു.

അവര്‍ എന്റ് അമ്മ വീട്ടിലെത്തി പെണ്ണ് ചോദിച്ചു. തരില്ലാ എന്ന് പറഞ്ഞ് വാതിലടച്ചു. എന്റെ പിതാവ് മാതൃപിതാവിനോടോതി ഞങ്ങള്‍ അടുത്ത ആഴ്ച വരും. നിങ്ങളുടെ മകള്‍ എന്റെ കൂടെ വരികയാണെങ്കില്‍ ഞാന്‍ കെട്ടിക്കൊണ്ട് പോകും.

അതും പറഞ്ഞ് അവര്‍ പിരിഞ്ഞു.

പറഞ്ഞ പൊലെ അച്ചന്റെ വീട്ടുകാര്‍ കല്യാ‍ണ ദിവസം എന്റെ അമ്മയുടെ തറവാട്ടിലെത്തി. അവിടെ അവര്‍ക്ക് കല്യാണ വീടിന്റെ ഒരു അന്ത:രീക്ഷം കാണാനായില്ല.

എന്റെ പിതാവ് എന്റെ അമ്മയെ പേര്‍ ചൊല്ലി വിളിച്ചു.
‘നിനക്ക് താല്പര്യമുണ്ടെങ്കില്‍ എന്റ് കൂടെ വരാം”

എന്റെ അമ്മ ഇറങ്ങിവന്നു. അഛന്റെ വിട്ടുകാര്‍ അമ്മയെ മുറ്റത്ത് നിര്‍ത്തി താലി കെട്ടി കൊണ്ട് വന്നു. അമ്മയുടെ വീട്ടുകാര്‍ക്ക് അങ്കം വെട്ടിയോ ആയുധാഭ്യാസമോ ഇല്ലാത്തിനാല്‍ അവര്‍ പേടിച്ചു.

അങ്ങിനെയാണ്‍ എന്റെ അമ്മയുടെ കല്യാണം നടന്നത്. അതില്‍ പിന്നെ എന്റെ അമ്മയെ വീട്ടില്‍ കയറ്റിയിരുന്നില്ല.

ചേച്ചിയെ അഛന്റെ വീട്ടുകാര്‍ വളരെ നന്നായി നോക്കി. വേണ്ട വിധം പരിചരിച്ചു. ചേച്ചി ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു. രാജകീയമായി വാണിരുന്ന ചേച്ചിക്ക് പലവിധ യാതനകളും അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിലും അച്ചന്റെ വീട്ടുകാര്‍ വളരെ നല്ല രീതിയില്‍ ചേച്ചിയെ സ്നേഹിച്ചു. ആ സ്നേഹമാണ്‍ ചേച്ചിക്ക് തണലായതും ജീവിതത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞതും.

എന്റ പിതാവിന്‍ സിലോണിലെ കൊളംബോ നഗരത്തിലെ പ്രമുഖ ഹോട്ടലില്‍ ജോലി കിട്ടി. അതുമൂലം പിതാവിന്റെ വീട്ടുകാരുടെ ധനസ്ഥിതി മെച്ചപ്പെട്ടു. എന്റെ അച്ചന്‍ ഓര്ത്തിരിക്കും പണക്കാരനല്ലാത്തതിനാലാണല്ലോ അവര്‍ മാന്യമായി കല്യാണം കഴിച്ച് എന്റെ ചേച്ചിയെ അയക്കാഞ്ഞെ. ആ തിരിച്ചറിവ് എന്റെ പിതാവിന്‍ കൂടുതല്‍ ധനം ആര്‍ജ്ജിക്കാന്‍ ഉള്ള കരുത്ത് പകര്‍ന്നു.

എന്റെ അച്ചനും ധനികനായി. എന്റെ ചേച്ചി ഗര്‍ഭിണിയായി. സ്വന്തം വീട്ടില്‍ പ്രസവത്തിന്‍ ചെല്ലണമെന്നും പെറ്റമ്മയെ കാണണമെന്നും അറിയിച്ചിട്ടും മാതൃപിതാവ് അവിടെ കയറ്റിയില്ല. അങ്ങിനെ ആചാരങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും എതിരായി എന്റെ ചേച്ചി അച്ചന്റെ തറവാട്ടില്‍ എന്നെ പ്രസിവിച്ചു.

ചുരുണ്ട തലമുടിയുള്ള ഒരു സുന്ദരക്കുട്ടനായിരുന്നത്രെ ഞാന്‍. എന്റെ മാതാപിതാക്കള്‍ വളരെ സൌന്ദര്യമുള്ളവരായിരുന്നു. കാലചക്രം തിരിഞ്ഞ് കൊണ്ടിരുന്നു……….

ചേച്ചിയുടെ അമ്മക്ക് പേരക്കുട്ടിയെ കാണാണമെന്ന കലശലായ മോഹം ഉണ്ടായിരുന്നു. അവിടെയെങ്കിലും പോയി കുട്ടിയെ കണ്ടാല്‍ പിന്നെ ഇവിടെ കയറ്റില്ല എന്ന ദൃഠപ്രതിഞ്ജയുമായി നിലകൊണ്ടു മാതൃപിതാവ്. അങ്ങിനെ ആ മാതൃഹൃദയം തേങ്ങി..
പിന്നിട് ചേച്ചിയുടെ അച്ചനും പേരക്കുട്ടിയെ കണ്ടാല്‍ കൊള്ളാമെന്ന് തോന്നി. അതിന്നിടയില്‍ ചേച്ചിക്ക് വീട്ടിന്നടുത്ത സ്കൂളില്‍ അദ്ധ്യാപികയായി ജോലിയും കിട്ടിയിരുന്നു. സ്കൂള്‍ ചേച്ചിയുടെ വീട്ടിന്നടുത്തായതിനാല്‍ കുട്ടിയെയും കൊണ്ട് അവിടെ നില്‍ക്കുന്നതിന് ചേച്ചി കൂടുതല്‍ താല്പര്യം കാണിച്ചത്. ചേച്ചിയുടെ അമ്മ ഒന്നിനും എതിരു നിന്നില്ല. പക്ഷെ അവര്‍ ഹെല്പ്ലെസ്സ് ആയിരുന്നു.

എന്റെ ചേച്ചിക്ക് പിറന്ന വീട്ടില്‍ കയറാമെന്നായി. അതാ എല്ലാരും പറയണ്‍ മക്കള്‍ക്ക് കുട്ടികള്‍ പിറന്നാല്‍ എല്ലാം മറക്കും എല്ലാ അച്ചനമ്മമാരും. പിന്നെ അവര്‍ക്ക് സ്വന്തം രക്തത്തില്‍ പിറന്ന സന്താനങ്ങളെ കാണാനുള്ള തിടുക്കം തനിയെ വരും.
എന്റെ ചേച്ചിയോട് പിതാവ് മിണ്ടിയില്ലെങ്കിലും എന്നെ എടുത്ത് ലാളിക്കുമായിരുന്നത്രെ. അങ്ങിനെ ഞാന്‍ അവരുടെ ലോകത്തിലെ ഒരു മുഖ്യ കണ്ണിയായി. എന്നെ നോക്കാനും മറ്റും പരിവാരങ്ങളായി അവിടെ.

എനിക്ക് ഒരു വയസ്സായപ്പോള്‍ പിറന്നാളിന് ചോറു കൊടുക്കാന്‍ ഒരു പുല്ലായ വിരിക്കാന്‍ സ്ഥലമുണ്ടായിരുന്നില്ലത്രെ. ഏറ്റവും കൂടുതല്‍ നെല്ല് കൊയ്യാനുള്ള തറവാടായിരുന്നു എറ്റ്നെ ചേച്ചിയുടേത്. എവിടെ നോക്കിയാലും നെല്ലും വൈക്കോലും തന്നെ. വീടുമുഴുവന്‍ നെല്ല് കൂമ്പാരങ്ങള്‍ തന്നെ.

അവസാനം ഒരു വലിയ നെല്ല് കൂമ്പാരത്തിന്‍ മുകളില്‍ പരപ്പുണ്ടാക്കി അതില്‍ ഇരുത്തിയിട്ടാണത്രെ എനിക്ക് ആദ്യ പിറന്നാള്‍ ഊട്ടിയത്.

നമ്മള്‍ ചപ്പാത്തി മെയ്ക്കറുടെ കാര്യം പറഞ്ഞ് എവിടേക്കോ പോയി. വഴിയില്‍ വരുന്ന വിഷയങ്ങള്‍ ചുരുക്കി പറയേണ്ടത് കഥയുടെ പോക്കിന്‍ അനിവാര്യമാണല്ലോ>

++++

അങ്ങിനെ എല്ലാരുടേയും പുന്നാരമുത്തായ ഞാന്‍ ഉണ്ണി എന്ന ഓമന പേരില്‍ അറിയപ്പെട്ടു. നാട്ടിലെല്ലാവരും ഉണ്ണിയെ കാണാന്‍ വരും.. ഉണ്ണിയുടെ ചേച്ചി സ്കൂളില്‍ പോയാല്‍ വരുന്നത് വരെ അമ്മയും അച്ചനും കൂടി നോക്കും. [ചേച്ചിയുടെ അമ്മയെ ഞാന്‍ അമ്മയെന്നും അച്ചനെ അച്ചനെന്നും വിളിച്ചുപോന്നു]. ചിലപ്പോല്‍ എന്റെ കരച്ചില്‍ നിര്‍താനാകാതെ വരുമ്പോള്‍ എന്റെ അമ്മ എന്നെ തോളിലിട്ട് സ്കൂളില്‍ കൊണ്ട് പോയി മുല കൊടുത്ത് കൊണ്ട് വരുമത്രെ.

ഞാന്‍ വളര്‍ന്ന് എനിക്ക് അഞ്ച് വയസ്സായപ്പോളാണ് എന്റെ പിറന്നാല്‍ ദിവസം എനിക്കൊരു അനുജന്‍ പിറന്നത്. എന്നെ ചേച്ചി പഠിപ്പിക്കുന്ന വടുതല്‍ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു. ഞാന്‍ പഠിക്കാന്‍ മണ്ടനായിരുന്നത്രെ. എപ്പോഴും കളിയാണ്‍. പിന്നെ വീട്ടിലെ അമിത ലാളനയും.

ചേച്ചിയുടെ കയ്യില്‍ നിന്ന് അടി കിട്ടും മിക്കപ്പോഴും. ചേച്ചി അടിക്കാന്‍ ഓടിയെത്തുമ്പോള്‍ ഞാന്‍ പോയി അച്ചന്റെ അടുത്ത് പൂമുഖത്ത് പോയി ഒളിക്കും. അച്ചനുനുണ്ടെങ്കില്‍ പിന്നെ ചേച്ചിക്ക് പൂമുഖത്തില്‍ പ്രവേശനം ഇല്ലാ.

ജീവിത ചക്രത്തില്‍ ഞാന്‍ നാലര ക്ലാസ്സ് വരെ വീടിനടുത്തുള്ള വടുതല സ്കൊളിലും പിന്നെ എന്റെ വികൃതി രക്ഷിതാക്കള്‍ക്ക് സഹിക്കാനാവാതെ എന്നെ ഏതാണ്ട് ജയിലെന്ന് വിശേഷിപ്പിക്കാവുന്ന തൃശ്ശൂരിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ത്തി.

അങ്ങിനെ പോയി പോയി എന്റെ തുടര്‍ വിദ്യാഭാസം മെഡിക്കല്‍ കോളേജിലും, പിന്നീട് മദിരാശിയിലും, ഹൈദരാബാദിലും ഒക്കെയായി.

കഥ ചുരുക്കിപ്പറയാം.

ഞാന്‍ ഹൈദരാബാദില്‍ എഞ്ചിനീയറിങ്ങിന്‍ പഠിക്കുന്ന കാലം. എന്റെ താമസം ചന്ദ്രേട്ടന്റെ കൂടെയായിരുന്നു. ചന്ദ്രേട്ടന്‍ റേഡിയോ കോര്‍പ്പറേഷന്‍ ഓഫ് അമേരിക്കയുടെ ചുക്കാന്‍ പിടിക്കുന്ന ഓഫീസറായിരുന്നു അന്ത കാലത്ത്.

അന്നത്തെ കാലത്ത് സൈക്കിളിലായിരുന്നു കോളേജിലേക്കുള്ള യാത്ര. ബസ്സിലാണെങ്കില്‍ തിക്കും തിരക്കുമായതിനാലാണ്‍ ഞാന്‍ സൈക്കിള്‍ സവാരി തുടങ്ങിയത്. ഞങ്ങളുടെ താമസം സെക്കന്തരാബാദിലുള്ള ബന്‍സിലാല്‍ പേട്ടയുടെ അടുത്തുള്ള ഗാന്ധിനഗറില് ആയിരുന്നു.

സെക്കന്തരാബാദിലെ എന്റെ ജീവിത കഥ ഇവിടെ നിരത്തണമെങ്കില്‍ ഒരു നൂറ് പേജെങ്കിലും ചുരുങ്ങിയത് എഴുതണം. അതിനാല്‍ എല്ലാ ചെറിയ തൊതിലെഴുതാം.

ഞാന്‍ പഠിക്കാന്‍ എക്കാലത്തും മടിയനായിരുന്നു. എന്റെ ഇഷ്ടം മറ്റുചില മേഖലകളിലായിരുന്നു. അതൊന്നും ഇവിടെ എഴുതുന്നില്ലാ..

ഞാന്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഉഴപ്പും. അന്ന് എനിക്ക് സിനിമ കാണാനും, സിഗരറ്റ് വലിക്കാനും, വല്ലപ്പോഴും ഗോല്‍ കോണ്ട ബ്രാന്ഡി കുടിക്കാനും ഒക്കെ വലിയ ആനന്ദമായിരുന്നു. എനിക്ക് വന്ന ഉടനെ ഭാഷാ സ്വാധീനം കുറവായിരുന്നു.

ഞാന്‍ കാലത്ത് സെക്കന്തരാബാദിലെ വീട്ടില്‍ നിന്നിറങ്ങി കല്പന തിയേറ്റര്‍ വഴി കൊക്കോക്കോളാ വഴി ഹുസൈന്‍ സാഗര്‍ [ടേങ്ക് ബണ്ട്] കൂടി ഹൈദരാബാദിലെത്തും. പോകുന്ന വഴിക്ക് ഞാന്‍ മിക്കപ്പോഴും കോളീഫ്ലവര്‍ തോട്ടത്തിലും, ഹുസൈന്‍ സാഗറിന്റെ താഴെയുള്ള റോഡിലെ ജെ ബി മംഗാറാം ബിസ്കറ്റ് ഫാക്ടറിയിലും ഒക്കെ ചുറ്റിയടിക്കും. പിന്നെ ടേങ്ക് ബണ്ടിന്റെ വേറെ ഒരു ഭാഗത്തുള്ള ഡോബികളുടെ അടുത്തും പോകാന്‍ മറക്കാറില്ല. അവരുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും.
ചില ദിവസങ്ങളില്‍ എന്റെ സന്ദര്‍ശനങ്നളൊക്കെ കഴിഞ്ഞ് ഹുസൈന്‍ സാഗര്‍ പരിസരത്തെത്തുമ്പോള്‍ തന്നെ ഉച്ച കഴിഞ്ഞിരിക്കും. അപ്പോ അവിടെയെവിടെയെങ്കിലും ഇരുന്ന് വീട്ടില്‍ നിന്ന് തന്നയച്ചിട്ടുള്ള ഉച്ച ഭക്ഷണം കഴിച്ച്, ഹൈദരാ‍ബാദിലെ ലൈറ്റ് ഹൌസ് തിയേറ്ററില്‍ ഒരു സിനിമയും കണ്ട് , അതിനു ശേഷം തൊട്ടടുത്തുള്ള ഇറാനി ഹോട്ടലില്‍ നിന്ന് നല്ല സമൂസയും ഇറാനി ചായയും കഴിക്കുമ്പോളെകും നാല്‍ മണി കഴിഞ്ഞിരിക്കും. പിന്നെ തിരികെ വീട്ടിലെത്തും. അങ്ങിനെയായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് പഠിപ്പ് കാലം.

ഞാന്‍ കോളേജ് തലത്തുമ്പോളെക്കും ചേച്ചിക്ക് എന്നെ ഡോക്ടറാക്കണം. പിതാവിന്‍ എഞ്ചിനീയറും. അങ്ങിനെ ഈ പാവം മടിയനായ എന്നെ മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിങ്ങ് കോളേജിലും ചേര്‍ത്തപ്പെട്ടു. പക്ഷെ എനിക്കാണെങ്കിലോ ഇവയിലൊന്നിലും തന്നെയുമല്ലാ പഠിക്കാന്‍ തന്നെയും താല്പര്യമുണ്ടായിരുന്നില്ല.

എന്റെ ഈ ഉഴപ്പല്‍ എന്റെ ഏട്ടന്റെ ചെവിയിലെത്തി. അങ്ങിനെ ഞാന്‍ വലിയ പ്രശ്നമില്ലാതെ ക്ലാസ്സിലെത്തിത്തുടങ്ങി. ഞാന്‍ നാട്ടില്‍ നിന്ന് നേരെ ഹൈദരാബാദിലേക്കാണല്ലോ ചേക്കേറിയത്. ഈ ഭാഷ വലിയൊരു പ്രശ്നം തന്നെയായിരുന്നു. ആംഗലേയം എനിക്ക് നന്നായി അറിയാമായിരുന്നു. പക്ഷെ ഹൈദരാബാദില്‍ ഉറുദുവും, തെലുങ്കുമാണ്‍ ഭാഷ. അധികവും ഉറുദു.

ഞാനങ്ങിനെ ഉറുദു, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകല്‍ സ്വായത്തമാക്കി പിന്നീട് വലിയ ഉഴപ്പായിത്തുടങ്ങിയിരുന്നു. എനിക്ക് കോളേജില്‍ കൂട്ടുകാരായി ആരും ഉണ്ടായിരുന്നില്ല. കാരണം പ്രധാന വില്ലന്‍ ഭാഷ തന്നെ. ക്ലാസ്സിലെ ലെക്ച്ചര്‍ പലതും എനിക്ക് മനസ്സിലാകാറില്ല. പിന്നെ എന്റെ വേഷവിധാനത്തിലും മട്ടിലുമൊക്കെ തനി ഒരു പാവം മലബാരിയുടെ പരിവേഷമായിരുന്നു.

എനിക്ക് ആകെ മൂന്ന് പേന്റ്സും ഷറ്ട്ടുകളും മാത്രമെ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ കളര്‍ മേച്ചിങ്ങിനനുസരിച്ച് ധരിക്കാനും എനിക്കറിയുമായിരുന്നില്ല. ഞാന്‍ നീല ട്രൌസറിന്‍ മഞ്ഞ ഷറ്ട്ടും മറ്റും ഒട്ടും മേച്ചിങ്ങ അല്ലാത്ത വിധമൊക്കെ ഇടുമായിരുന്നു. അതിനാല്‍ എന്നെ എല്ലാവരും അകറ്റി നിര്‍ത്തി. പിന്നെ തല മുഴുവന്‍ എണ്ണ തേച്ച് കഴുകിക്കളയാതെ വരും ഞാന്‍. അതൊന്നും സഹപാഠികള്‍ക്ക് ദഹിക്കുമായിരുന്നില്ല.

കൂട്ടുകാരുകളില്ലാത്ത കാരണം എന്റെ കാമ്പസ്സ് ജീവിതം ഒരു സുഖവും തന്നില്ല. ഒരു പാട് സിനിമാ തിയേറ്ററുകളുള്ള പട്ടണമായതിനാല്‍ ഞാന്‍ മിക്ക ദിവസവും സിനിമ കാണാന്‍ പോകും. പിന്നെ ഏട്ടറ്റ്നെ വക സിനിമ വേറേയും.അന്ന് വന്ന ചില ഇഷ്ടപ്പെട്ട എന്റെ സിനിമകളായിരുന്നു “മിലന്‍, ബഹൂ ബീഗം, ഹമ്രാസ്” മുതലായവ. മിക്ക പുതിയ തിയേറ്ററുകളിലും ആര്‍ സി എ പ്രൊജക്റ്റര്‍ ആയിരുന്നു. ഏട്ടന്‍ ആ കമ്പനിയുടെ മേധാവി ആയതിനാല്‍ ഏട്ടന്‍ കുറേ ഫ്രീ പാസ്സ് കിട്ടാറുണ്ടായിരുന്നു. കൂട്ടത്തില്‍ എനിക്കും കിട്ടും പാസ്സ്.

ഞാന്‍ ഏട്ടന്റ് ലാമ്പ്രട്ടാ സ്കൂട്ടറും, ഫിയറ്റ് കാറും കാണാതെ എടുത്ത് ഓടിക്കുമായിരുന്നു. ഓട്ടമെല്ലാം പാതിരക്കായിരിക്കും. ഏട്ടന്‍ പലപ്പോഴും എന്നെ ചീത്ത പറയാറുണ്ട്. ഒരിക്കലും തല്ലില്ല. ഏട്ടന്‍ സിഗരറ്റ് വലിക്കില്ല. വേറെ ഒരു ദു:ശ്ശീലങ്ങളൊന്നും ഇല്ല. അപ്പോ എനിക്ക് എന്തെങ്കിലും ഇല്ലെങ്കില്‍ മോശമല്ലെ എന്ന് ഞാന്‍ ഏട്ടത്തിയോട് ചോദിക്കും.

ഏട്ടത്തി പറയും ഉണ്ണി വലിയ കുറുമ്പനാണെന്ന്. എന്നാലും ഏട്ടത്തിക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. അന്ന് എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഏട്ടത്തിയാ. ഏട്ടത്തി വെളുത്ത് തടിച്ച് ഒരു സുന്ദരിയായിരുന്നു. എനിക്ക് പെങ്ങളുമാരുണ്ടായിരുന്നില്ല. ഏട്ടത്തിക്ക് ആങ്ങിളമാരും. അതിനാല്‍ ഞങ്ങള്‍ രണ്ട് പേരും എപ്പോളും നല്ല സ്നേഹത്തിലായിരുന്നു. ഞാന്‍ കുറേ കുറുമ്പ് കാണിക്കാറുണ്ടായിരുന്നു. ഏട്ടന്‍ മിക്കപ്പോളും ടൂറിലായിരിക്കും. ഏട്ടന്‍ വന്നാല്‍ പറഞ്ഞ് കൊടുക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തും. പക്ഷെ ഒരിക്കലും ഏട്ടത്തി എന്നെ സങ്കടപ്പെടുത്തില്ലാ.

++

കോളേജിലെ ഒറ്റപ്പെട്ട ജീവിതം എന്നെ നിരാശനാക്കി. അപ്പോള്‍ ഞാന്‍ കൂടുതല്‍ മേച്ചില്‍ പുറങ്ങള്‍ തേടിയലഞ്ഞു. കോട്ടിയിലും ചാര്‍മിനാര്‍ ചൌരാസ്തയിലും ഒക്കെ ചുറ്റിക്കറങ്ങും. പിന്നെ ഇറാനി റെസ്റ്റൊറണ്ടില്‍ കയറി ഇറാനി ചായ കുടിക്കലും, അവിടുത്തെ ജൂക്ക് ബോക്സില്‍ നാ‍ണയമിട്ട് പാട്ട് കേള്‍ക്കും. പിന്നെ ജെ ബി മംഗാറാമിലെ അപ്പൂപ്പന്‍ ഫ്രണ്ടിന്റെ അടുത്ത് പോയി നല്ല ചൂടുള്ള ബിസ്കറ്റ് വാങ്ങിത്തിന്നും.

എന്റെ ക്ലാസ്സിലും കോളേജിലും ആരും എന്നോട് മിണ്ടില്ല.. പ്രധാന കാര്യം അവര്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവില്ല. അത് തന്നെ കാര്യം.. എറ്റ്നെ ക്ലാസ്സില്‍ 18 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളും ഉണ്ടായിരുന്നു. അവിടെ അദ്ധ്യാപകര്‍ മിക്കതും ഹൈദരാബാദുകാര്‍ തന്നെ. അപ്ലൈഡ് സയന്‍സ് പഠിപ്പിക്കുന്ന ഒരു പെണ്ണ് ടീച്ചറുണ്ടായിരുന്നു. അതിനെന്നോട് പ്രിയമായിരുന്നു. അത് പറയും ഉറുദു സംസാരിക്കാന്‍ പഠിക്കണമെന്ന്. പക്ഷെ എന്നെ ആര്‍ പഠിപ്പിക്കും. ഞാന്‍ എന്റെ നിസ്സഹയതാവസ്ഥ ടീച്ചറെ ബോദ്ധ്യപ്പെടുത്തി.

ടീച്ചറെന്നോട് ചോദിച്ചു…
“നിനക്ക് ഇവിടെ വല്ല പെണ്‍കുട്ടികളോടും പ്രേമമുണ്ടോ …?
“ഇല്ല ടീച്ചറ്”
എന്നാ ആരെയെങ്കിലും ലൈന്‍ അടിക്കണം.
അങ്ങിനെ ഞാന്‍ എന്റെ സഹപാഠിയായ ചേതനയെന്ന ഗുജറാത്തി പെണ്‍കുട്ടിയെ ലൈന്‍ അടിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നത് അവള്‍ക്കും അവള്‍ പറയുന്നത് എനിക്കും മനസ്സിലാവില്ല.

അവള്‍ക്കാണെങ്കില്‍ ഇംഗ്ലീഷ് ഒരിക്കലും വരില്ല. പക്ഷെ ഉറുദു, തെലുങ്ക്, ഗുജറാത്തി എന്നിവ നന്നായറിയാം. അങ്ങിനെ അവള്‍ക്ക് എന്നോട് പാവം തോന്നി. എന്നെ അവള്‍ക്കിഷ്ടമായിത്തുടങ്ങി.

ഒരു ദിവസം എന്നോട് ഓതി.
“തും ക്യാ ആദ്മീ ഹൈ…?
കപ്ടാ പഹനേക്കൂ നഹി ആത്താ ഹൈ ബരാബര്‍. ക്യോം ഇത് നാ തേല്‍ ഡാലാ ഹൈ ബാള്‍ പറ്. റോട്ടീ നഹി ഖാത്താ ഹൈ.
[നിനക്ക് ശരിയായും ഭംഗിയായും വസ്ത്രം ധരിക്കാനറിയില്ല, മുടിയില്‍ ഉള്ള എണ്ണ മുഴുവനും തേച്ചിട്ട് വരും കഴുകിക്കളയാതെ, പിന്നെ ചപ്പാത്തി തിന്നില്ല. അങ്ങിനെ പലതും]
എനിക്ക് വിഷമമായി. ഞാന്‍ അവള്‍ പറഞ്ഞതെല്ല്ലാം അതേപടി ഏട്ടത്തിയോട് പറഞ്ഞു. ഏട്ടത്തി നാട്ടില്‍ സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റാ. അതിനാല്‍ കോളേജ് ലൈഫെല്ലാം നന്നായി അറിയുന്ന ആളായിരുന്നു. ഏട്ടത്തി എനിക്ക് പ്രചോദനം തന്നു. എങ്ങിനെയെങ്കിലും ഭാഷ പഠിച്ചെടുക്കാന്‍.

എന്റെ ജീവിതം അങ്ങിനെ പോയിക്കൊണ്ടിരുന്നു.

ഒരു ദിവസം ഞാന്‍ ചോറ്റും പാത്രം തുറന്ന് മാവിന്റെ തണലില്‍ ഇരിക്കയായിരുന്നു. അപ്പോല്‍ ചേതന എന്നെ അവള്‍ ഇരിക്കുന്നിടത്തേക്ക് വിളിച്ചു. ഞാന്‍ അങ്ങോട്ട് പോയി. അവളെന്നോട് ചോദിച്ചു.
“തും റോട്ടി ഖാത്താ ഹൈ ക്യാ”
[നിനക്ക് ചപ്പാത്തി തിന്നാമോ എന്ന്]
ഞാന്‍ പറഞ്ഞു, എനിക്ക് ചോറ് തന്നെ വേണം. അപ്പോള്‍ അവള്‍ പറഞ്ഞു ഇന്ന് നമ്മള്‍ രണ്ട് പേരും നമ്മുടെ രണ്ടാളുടേയും ടിഫിന്‍ മിക്സ് ചെയ്ത് കഴിക്കാമെന്ന്. എനിക്കവളുടെ ചപ്പാത്തി വലിയ ഇഷ്ടമായി. അന്നാണ്‍ ഞാന്‍ ജീവിതത്തില്‍ ആദ്യം ചപ്പാത്തി കഴിക്കണത്.

പിറ്റേ ദിവസം അവല്‍ കൂടുതല്‍ ചപ്പാത്തി കൊണ്ട് വന്നിരുന്നു. എന്റെ ചോറ് കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കിയുള്ളത് അവള്‍ കുരങ്ങന്മാര്‍ക്ക് കൊടുത്തു. അങ്ങിനെ കുറേ ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു എന്നോട് ഇനി ടിഫിന്‍ കൊണ്ട് വരേണ്ട എന്ന്. എനിക്കുള്ള ഭക്ഷണം അവള്‍ കൊണ്ട് വരാന്‍ തുടങ്ങി.

എനിക്കവളോട് സ്നേഹവും ബഹുമാനവും തോന്നി. എന്നെ ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാനും, ഫേഷനബിള്‍ ആയി മുടി ഒതുക്കാനും, അങ്ങിനെ പല മേനേഴ്സും അവളെന്നെ പഠിപ്പിച്ചു. കൂടാതെ അവളോട് പേശി പേശി ഞാന്‍ നന്നായി ഉറുദു, ഹിന്ദി മുതലായവ പറയാന്‍ പഠിച്ചു. ഞാനറിയാതെ അവള്‍ എന്നെ പ്രണയിച്ചു.

ഒരിക്കല്‍ അവളെന്നോട് ചോദിച്ചു. ഒരു ദിവസം അവളെന്റെ വീട്ടിലേക്ക് വരട്ടേ എന്ന്. ഞാന്‍ ആകെ പേടിച്ചു. ഏട്ടനങ്ങാനും അറിഞ്ഞാല്‍ രായ്കു രാമാനം എന്നെ നാട്ടിലേക്ക് വണ്‍ടി കയറ്റി വിടും. ഞാനന്ന് അവളോട് ഒന്നും മിണ്ടാതെ നേരത്തെ തന്നെ വീട്ടിലെത്തി. എനിക്കാകെ എന്തൊ സംഭവിച്ച പോലെ തോന്നി. വന്ന പാട് കിടന്നുറങ്ങാന്‍ തുടങ്ങി. എനിക്ക് സങ്കടവും പരിഭ്രമവും എല്ലാം ഉണ്ടായി.

“ഉണ്ണ്യേ നീയെന്താ ഇന്ന് പതിവിലും നേരത്തെ വീട്ടിലെത്തിയത് ?
നിന്നെ ഞാന്‍ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നു. നിന്നില്‍ പല മാറ്റങ്ങളും വന്നിരിക്കുന്നു. സിഗരറ്റ് വലിക്കുന്നതും, തെണ്ടി നടക്കുന്നതും ഒക്കെ ഞാന്‍ ക്ഷമിക്കാറുണ്ട്. ഇതെന്താ ഇപ്പോ ഇങ്ങനെ. നിനക്കെന്താ പറ്റിയേ ചെക്കാ. എന്നെ വിഷമിപ്പിക്കല്ലേ. ഏട്ടനാണെങ്കില്‍ കാക്കിനടയിലെ ടൂര്‍ കഴിഞ്ഞ്, മൈസുര്‍ പോയെ വരികയുള്ളൂ. എനിക്കാകെ ഒരു അന്തിത്തുണയുള്ളതാ നീ…

ഉണ്ണി ഏട്ടത്തിയെ കെട്ടിപ്പിടിച്ച് കരഞ്ഞു. നടന്ന കാര്യങ്ങളെല്ലാം ഏട്ടത്തിയോട് പറഞ്ഞു.
“മണ്ടന്‍………….”
ഏട്ടത്തി എന്നെ കളിയാക്കി….. ഇതിനാണൊ എന്റെ ചെക്കാ നീ പിണങ്ങി പോന്നെ. നീ നാളെ അവളെയും കൂട്ടി ഇങ്ങോട്ട് വാ……….
“എനിക്ക് പേടിയാ ഏട്ടത്തീ…………”
‘ഇതിലെന്താ പേടിയുടെ ഒരു വിഷയം…?”

എനിക്ക് ഏട്ടത്തി ധൈര്യം പകര്‍ന്നു. ഞാന്‍ പിറ്റേ ദിവസം കോളേജില്‍ നേരത്തെ എത്തിയിരുന്നു. പക്ഷെ എത്ര നോക്കിയിട്ടും ചേതനയെ കണ്ടില്ല. കാമ്പസ്സ് മുഴുവനും അരിച്ചു പെറുക്കി.എനിക്കാകെ വിഷമ മായി.

ഞാന്‍ ഞങ്ങളെന്നും ഭക്ഷണം കഴിക്കാനിരിക്കുന്ന മാവിന്‍ ചുവട്ടില്‍ പോയിരുന്നു. ഞാന്‍ ചിന്താമഗ്നനായി. ഭാഷ പഠിക്കാനായി എനിക്ക് ചേതനയാല്‍. പക്ഷെ എന്റെ കൂട്ടുകാരിയെ കാണാനില്ലല്ലോ ഭഗവാനേ?

കുരങ്ങമ്നാരുടെ കൂട്ടത്തിലിരിക്കുന്ന ചേതനയെ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല്ല. ഞാന്‍ അങ്ങോട്ട് നീങ്ങി. ഇതാ അവളിരുന്ന് കരയുന്നു.

“തും കൂ ക്യാ ഹോഗയാ ചേതനാ”
“തും ക്യോം രോത്താ ഹൈ ? മുജേ ബോലോ…”

ചേതന എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. എനിക്കാകെ പരിഭ്രമമായി. ഞാനവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി.



+++++



Monday, August 10, 2009

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ?

എന്താ കുറുമാന്‍ ചേട്ടാ വിശേഷങ്ങള്‍ ? എങ്ങിനെയുണ്ട് ദുബായിലെ റിസഷന്‍.

ഇവിടുത്തെ സ്ഥിതിഗതികള്‍ പരിതാപകരമാണ്. വരുമാനത്തിലുള്ള കമ്മി. ചിലവാണെങ്കില്‍ കൂടുതലും. സാധനങ്ങളുടെ

വിലയില്‍ കുതിച്ചുകയറ്റവും. ഇവിടെ ജീവിച്ചു പോകാന്‍ വലിയ ബുദ്ധിമുട്ട് തന്നെ. ഇപ്പോ പെട്രോളില്‍ പച്ചവെള്ളം ഒഴിച്ച് വണ്ടി ഓടിക്കാമെന്ന് വായിച്ചു. ഇങ്ങിനെപോയാല്‍ ഇനി പച്ചവെള്ളത്തിനും റേഷന്‍ വരാം.


ഇവിടെ കുട്ടന്‍ മേനോന് മദിരാശിയില്‍ പോയി വന്ന ഉടനെ ഛര്‍ദ്ദിയും, പനിയുമായിരിക്കയാ‍ണ്. കുടുംബത്തിലെല്ലാവര്‍ക്കു അസുഖമാണത്രെ. പലരും ആശുപത്രീലും.

എനിക്കാണെങ്കില്‍ രക്തവാതം പിടിച്ച് കാലില്‍ തരിപ്പും, കോച്ചലും ആയി വൈദ്യരത്നത്തിലെ ചികിത്സയാണ്. കിഴിയും മറ്റുമായി. പുറത്തിറങ്ങാ‍ന്‍ വയ്യാത്ത അവസ്ഥയിലും. എന്റെ ഫോസ്റ്ററ് കുട്ട്യോള് ഫ്രിഡ്ജില്‍ ഇരുന്ന് കരയുന്നു. അവരെ ഞാന്‍ അകത്താക്കിയാലല്ലേ അവര്‍ക്ക് ശാപമോക്ഷം കിട്ടൂ.
ഞാന്‍ വെറുതെ ഇരുന്നിരുന്ന് തോറ്റു. ഇത്രക്കും കഷ്ടപാടാണെന്ന് നിരീച്ചില്ലാ ഈ കിഴി പരിപാടി. ഞാന്‍ വിചാരിച്ചു ഒരാള്‍ വന്ന് കാലില്‍ കിഴികുത്തി പോകുമെന്ന്. കുത്താന്‍ വന്നപ്പോഴല്ലേ മനസ്സിലാകുന്നത്, മനുഷ്യന്റെ ശരീരം മുഴുവനും കുത്തി കുത്തി ഒരു വകയാക്കുന്നു. ആദ്യത്തെ ഒരാഴ്ച വെറും കുത്തലായിരുന്നു. ധാന്യക്കിഴി. ഒരാഴ്ച കഴിഞ്ഞപ്പോളാ ഇലക്കിഴി വരുന്നത്. അതും ചൂട് തൈലത്തില്‍ മുക്കിയുള്ള കിഴിയും പിന്നെ മസ്സാജും. എല്ലാം കഴിഞ്ഞ് ഒരു മണിക്കൂര്‍ കിടന്ന് വിശ്രമിക്കണം. അതാണ് ഏറ്റവും വലിയ ശിക്ഷ. പിന്നെ ചുട് വെള്ളത്തില്‍ ഒരു കുളി.


കുളി കഴിഞ്ഞാല്‍ ഒരു പരിവമാകും. പിന്നെ വിശപ്പ് തുടങ്ങും. വിശപ്പടക്കിയാല്‍ അപ്പോഴെക്കും ഉറക്കം വരും. പന്ത്രണ്ട് മണി വരെ കീബോര്‍ഡില്‍ ഇടിച്ച് കൊണ്ടിരുന്ന എന്നെ എവിടെപോയി എന്നന്വേഷിക്കയാണ് എന്റെ വീട്ടിലെ കമ്പ്യൂട്ടര്‍ കുട്ട്യോള്.
എനിക്കെപ്പോഴും ഉറക്കം തൂങ്ങലാ ഇപ്പോള്‍. പകലുറക്കം പാടില്ലത്രെ. ഞാന്‍ എന്നാലും ചിലപ്പോള്‍ ഉറങ്ങും.


നല്ല ദാഹവും. ഇപ്പോള്‍ വെള്ളം കുടിക്കാന്‍ പോയപ്പോള്‍ ഫോസ്റ്ററ് കുട്ട്യോള് വീണ്ടും ചോദിച്ചു.

“ഞങ്ങളെയെല്ലാം വേണ്ടായി അല്ലേ....?

പാവം കുട്ട്യോള്....
അവരെ സാന്ത്വനിപ്പിക്കാന്‍ കുട്ടന്‍ മേനോനും ഇല്ലാ.... കുറുമാന്‍ ചേട്ടനും ഇല്ല.

ഓരോരുത്തര്‍ക്ക് ഓരോ ഗതികേട്. അല്ലാതെന്തു പറയാനാ.


ഞാന്‍ അല്പനേരം മയങ്ങട്ടെ. കിഴി വെക്കുന്ന വൈദ്യര്‍ നാല് മണിയാകുമ്പോഴെക്കും എത്തും. അവിടുത്തെ രണ്ട് ചിടുങ്ങുകളോട് ഈ അപ്പൂപ്പന്റെ അന്വേഷണം പറയണമേ?


സ്നേഹത്തോടെ

പ്രകാശേട്ടന്‍

Thursday, August 6, 2009

ബാലന്‍ കൂലന്‍ >>>>>>>>>>

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി...............“

ഞാന്‍ ചിലപ്പോള്‍ എന്റെ ബാല്യത്തിലേക്ക് മടങ്ങാറുണ്ട്. അതായത് നമുക്ക് എത്രത്തോളം പുറകിലേക്ക് നോക്കാം പറ്റും. ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മയില്ല. ശാരദ ടീച്ചറാണെന്ന് തോന്നുന്നു എന്റെ അദ്ധ്യാപിക. രണ്ടാം ക്ലാസ്സില്‍ ചുണ്ടന്‍ മാഷാണോ? മൂന്നാം ക്ലാസ്സില്‍ എളച്ചാര്‍ ടിച്ചറോണോ? അതോ എന്റെ ചേച്ചിയോ? ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിച്ചിരുന്നത് എനിക്കോര്‍മ്മ വരുന്നു.

എന്നെ എല്ലാ കുട്ട്യോളും മാത്തടിയനെന്നാ വിളിച്ചിരുന്നത്. എനിക്ക് തടി കൂടുതലായിരുന്നത്രെ. എനിക്ക് രണ്ട് നല്ല ചങ്ങാതിമാരുണ്ടായിരുന്നു ആ കാലത്ത്. രണ്ട് ബാലന്മാര്‍. എന്നെ മാത്തടിയാ എന്ന് വിളിക്കുമ്പോള്‍ ഞാന്‍ അവരെ ഇങ്ങിനെ വിളിക്കും.

“ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി വടക്കോട്ടോടി....“

അങ്ങിനെ കാലങ്ങള്‍ പിന്നിട്ടു. ഏഴു വയസ്സിലെ ഓര്‍മ്മകള്‍ അറുപത്തിരണ്ട് വയസ്സിലെത്തി. ഞാന്‍ അങ്ങിനെ ലോകം മുഴുവന്‍ കറങ്ങി അവസാനം എന്റെ ഗ്രാമത്തില്‍ നിന്ന് തൃശ്ശിവപേരൂരിലേക്ക് ചേക്കേറി.

ഞാന്‍ എന്താ ഈ തൃശ്ശിവപേരൂരിനെ മാത്രം ഇത്രയും സ്നേഹിക്കുന്നതെന്ന് ചോദിച്ചാല്‍ അതിന്റെ പിന്നിലും കുറേ പറയാനുണ്ട്.

അത് പിന്നെ പറയാം.

ഞാനിപ്പോള്‍ താമസിക്കുന്ന വീടിന്റെ അടുത്ത് ഒരു ബാലേട്ടന്‍ ഉണ്ട്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എന്റെ ഒരു സുഹൃത്ത്. ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടാന്‍ ഒരു കാരണമുണ്ട്. അതും പിന്നെ പറയാം.

എല്ലാം കൂടി പറഞ്ഞാല്‍ ഇത് എഴുതിത്തീരില്ല. ഞാന്‍ ബാലേട്ടന്റെ ഇടക്ക് കാണാന്‍ പോകാറുണ്ട്. എപ്പോഴും ചിരിച്ചും കൊണ്ടിരിക്കുന്ന മുഖം. ഒരിക്കലും ദ്വേഷ്യം വരില്ലാ ബാലേട്ടന്.

ഞാന്‍ ഒരു ദിവസം ബാലേട്ടന്റെ വ്യാപാരശൃംഗലകളിലൊന്നില്‍ പോയി. എന്നിട്ട് ബാലേട്ടനെ ദ്വേഷ്യം പിടിപ്പിക്കാന്‍ ആവുന്നത് നോക്കി.

" പക്ഷെ അദ്ദേഹത്തിന് ദ്വേഷ്യം വരുന്നേ ഇല്ല."

രണ്ട് ദിവസമായി എന്റെ ഉള്ളില്‍ മേല്‍ പറഞ്ഞ പാട്ട് തേട്ടി തേട്ടിവരുന്നു. അത് ആരോടെങ്കിലും ഒന്ന് പാടി തിമിര്‍ക്കേണ്ടേ? അതിന് “ബാലന്മാരെ” തന്നെ കിട്ടണമല്ലോ...

" ഇയാള്‍ക്ക് എന്ത് ചെയ്തിട്ടും ഒരു പരിഭവവും ഇല്ല..."

അങ്ങിനെ ഇരിക്കുമ്പോള്‍ ബാലേട്ടന്റെ മോള് കയറി വന്നു. അവളെ ഞാന്‍ പച്ചക്കുതിര എന്ന് വിളിച്ചു. ആ പെണ്‍കുട്ടി എപ്പോഴും പച്ചക്കുപ്പായമാ ഇടുക. അപ്പോള്‍ ഈ പേര് കുഴപ്പമില്ലല്ലോ.

ഞാന്‍ അവളെ അങ്ങിനെവിളിച്ചപ്പോള്‍ അച്ചനും മോളും പുഞ്ചിരിച്ചു.

" ഞാന്‍ പിന്നീട് ആ കടമുഴുവന്‍ കറങ്ങി ഒരു കുപ്പി ചോക്കളേറ്റ് എടുത്തു താഴെക്കിട്ടു."

അപ്പോ ബാലേട്ടന്‍..........

“കുട്ട്യോളെ....... ജെ പി സാറിന്റെ കയ്യില്‍ നിന്ന് കുപ്പി താഴെ വീണു. സാറിന്റെ കയ്യില്‍ പൊട്ടലോ മറ്റോ ഉണ്ടെങ്കില്‍ ഡെറ്റോള്‍ ഒഴിച്ച് തുടച്ചുകൊടുക്കൂ...........”.

എന്തൊരു കഷ്ടമാണേ എന്ന് നോക്കണേ ഈ ആള്‍ക്കെന്താ ദ്വേഷ്യം വരാത്തേ. എനിക്ക് പാട്ട് പാടാണ്ട് ധൃതിയായി. എങ്ങിനെയാ ആളെ ഒന്ന് ബുദ്ധിമുട്ടിക്ക്യാ എന്ന് പലവിധത്തില്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ല...

“എന്താ ബാലേട്ടാ ടാജ് മഹള്‍ ടീ ബേഗൊന്നും ഇല്ലാത്തേ...? പിന്നെന്താ ഞാന്‍ മിനിഞ്ഞാന്ന് ചോദിച്ച സാധനമൊന്നും വരുത്താത്തെ....."

"ജെ പി സാറ് അമ്പലത്തില്‍ പോയി വരുമ്പോഴെക്കും ആ രണ്ട് സാധനങ്ങളും വീട്ടിലേക്ക് കൊടുത്തയക്കുന്നതായിരിക്കും...."

"അപ്പോ ഈ ബാലേട്ടനെന്താ അവിടെയുള്ള കണ്ണന്‍ ദേവനും മറ്റു ബ്രാന്‍ഡുകളൊക്കെ എന്നൊക്കൊണ്ട് വാങ്ങിപ്പിച്ച് എന്നെ ദ്വേഷ്യം പിടിപ്പിക്കാഞ്ഞേ. എന്നാലെങ്കിലും എനിക്കാ പാട്ടൊന്ന് പാടാമായിരുന്നു."

ഒരു രക്ഷയുമില്ലാതെ ഞാന്‍ ആ കടയില്‍ നിന്നിറങ്ങി എന്റെ വീട്ടിലേക്ക് നടന്ന് വരുന്ന വഴിയില്‍ കൂടി പോകുമ്പോള്‍ പാടി ഉറക്കെ....

ബാലന്‍ കൂലന്‍ -- -- -- -- -- -- -- -- -- --

അപ്പോ പിന്നില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം.

"കഷ്ടമുണ്ടു പ്രകാശേട്ടാ........ എന്താ ഇങ്ങിനെയൊക്കെ പാടണേ...?"

 അവര്‍ വിചാരിച്ചു ഞാന്‍ തെങ്ങ് കയറുന്ന ബാലനെ പറ്റിയാണ് പാടിയെന്ന്.....

"ആ ബാലനൊന്നും ഇപ്പോള്‍ കാലങ്ങളായി ഇവിടെ വരാറില്ല..."

ഞാന്‍ പിന്നേയും പാടി.......

"ബാലന്‍ കൂലന്‍ കുമ്പള വളവന്‍ വാലും കുത്തി കിഴക്കോട്ടോടി......... ഹി ഹി ഹ്ഹി ഹ്ഹി..............”

"എനിക്ക് വട്ടുപിടിച്ചൂന്നാ തോന്നണേ.......? ഹി ഹി ഹ്ഹി ഹ്ഹീ........................”



Sunday, July 26, 2009

കിച്ചുവിന്റെ ലോകം


കിച്ചു ഈസ് മൈ ഗ്രാന്‍ഡ് കിഡ്. അവളുടെ യഥാര്‍ത്ഥ നാമഥേയം ഈസ് കൃഷ്ണ. ഹരിശ്രീ വിദ്യാ നിഥി സ്കൂളില്‍ നാ‍ലാം ക്ലാസ്സില്‍ പഠിക്കുന്നു. അവളുടെ വീട് ചേറൂര്‍ ഗാന്ധി നഗറിലാണ്.
അവള്‍ക്ക് ഒരു ചേട്ടത്തി ഉണ്ട്. പൊന്നു. ശരിക്കുള്ള പേര് എനിക്കോര്‍മ്മയില്ല. അവള്‍ ഒമ്പതാം ക്ലാസ്സില്‍ അതേ സ്കൂളില്‍ തന്നെ.
അവരുടെ അമ്മ റീന, അഛന്‍ ബിനോയ്. അഛന്‍ കിച്ചുവിനെ മങ്ക് എന്നും പൊന്നുവിനെ ഡോങ്ക് എന്നുമാണ് വിളിക്കുക. അതായത് മങ്കി ഏന്‍ഡ് ഡോങ്കി.

ഞാന്‍ കഴിഞ്ഞ ദിവസം എന്റെ ഗ്രാന്‍ഡ് കിഡ്സിനെ കാണാന്‍ പോയപ്പോള്‍ എനിക്ക് കിച്ചുവിന്റെ ചില ഹോബീസിനെ പറ്റി അറിയാന്‍ കഴിഞ്ഞു. അവള്‍ നന്നായി എഴുതുമെന്നും എല്ലാം അവളുടെ അമ്മ റീന പറഞ്ഞു. അങ്ങിനെ ഉണ്ണി അഛാഛന് തന്നതാണ് ബ്ലോഗില്‍ ഇടാന്‍ താഴെ കാണുന്ന കിച്ചുവിന്റെ പോസ്റ്റ്.
++++++++++++++++++++++++++
പൂക്കാലം

നിങ്ങള്‍ പൂക്കാലം കണ്ടിട്ടുണ്ടോ? എന്തു ഭംഗിയാണെന്നോ പൂക്കാലം കാണാന്‍. പൂക്കാലത്തില്‍ പ്രകൃതിയെ കാണാന്‍ ശരിക്കും ഞാന്‍ സ്വര്‍ഗ്ഗം കാണാന്‍ പോകുന്ന പോലെയാണ്. പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്ന എന്‍റെ തോട്ടം കാണാന്‍ ഒരു പാട് പക്ഷികളും പൂമ്പാറ്റകളും എത്തും. പൂമ്പാറ്റകള്‍ അതിലെ മധുരമായ തേന്‍ കുടിക്കനാണ് നില്‍ക്കുന്നത്.

ചിങ്ങമാസത്തിലാണ് പൂക്കാലത്തിന്റെ തുടക്കം. എന്റെ കൂട്ടുകാര് വീട്ടിലേക്ക് വരുമ്പോള്‍ അവര്‍ എന്റെ തോട്ടത്തിലെ പൂ‍ക്കള്‍ കണ്ട് പൂക്കള്‍ കണ്ട് അത്ഭുതപ്പെടാറുണ്ട്!

പ്രകൃതിയില്‍ പൂക്കാലമായാല്‍ മുല്ലപ്പൂവും, ഇലഞ്ഞിയും, താമരയും, പിന്നെ ഒരുപാട് പൂക്കള്‍ നിറഞ്ഞ് നില്‍ക്കും. എന്തൊരു ഗന്ധമാണ് ഈ പൂക്കള്‍ക്കെന്നറിയാമോ? എനിക്ക് വളരെ സന്തോഷമാണ് പൂക്കള്‍ നിറഞ്ഞ് നില്‍ക്കുന്നത് കാണാന്‍. ഞാന്‍ പൂക്കാലത്തെ വരവേല്‍ക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്!!!

കൃഷ്ണ എന്ന കിച്ചു.


Wednesday, July 15, 2009

എന്റെ ബാല്യത്തിലെ മഴക്കാലം

മഴക്കാലത്തിന്റെ ഓര്‍മ്മകള്‍
കുറച്ച് ദിവസമായി ദോഹയിലുള്ള സന്ദു എന്നോട് ചോദിക്കുന്നു. എന്താ ഉണ്ണ്യേട്ടാ മഴയെപറ്റി ഒന്നും എഴുതാത്തെ എന്ന്. പലതവണ ചോദിച്ചു. ഇന്നും. ചാറ്റിങ്ങിലൂടെയും സ്ക്രാപ്പ് വഴിയും. ഞാനൊന്നും മിണ്ടിയില്ല.


എന്തെഴുതാനാ മഴയെപറ്റി. ഒരു രൂപവും കിട്ടുന്നില്ല.
സന്ദു വീണ്ടും ചോദിച്ചു. അവന്‍ ഇപ്പോ അത് മാത്രമെ ചോദിക്കനുള്ളൂ...


അവന്‍ ഒരു കൊച്ചു കുട്ടിയല്ലേ. പ്രായമായവരോട് ചോദിക്കുമ്പോള്‍ നമ്മളത് സാധിച്ചുകൊടുക്കേണ്ടേ.
അപ്പോള്‍ ഈ പോസ്റ്റ് ദോഹയിലുള്ള സന്ദുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.


കുറച്ച് നാളായി എന്റെ മിനിക്കുട്ടിയെ കണ്ടിട്ട്. എന്റെ ഗ്രാമത്തില്‍ പോയിട്ടും. കാലിലെ വാതരോഗം വിട്ടുമാറുന്ന ലക്ഷണമില്ല. ദീര്‍ഘദൂര ഡ്രൈവിങ്ങ് വലിയ ബുദ്ധിമുട്ടാണ്. ഇന്ന് എന്തായാലും എത്ര വയ്യാണ്ടായാലും നാട്ടില്‍ പോകുക തന്നെ എന്ന് തീരുമാനമെടുത്തു.

കാലത്ത് നേരത്തെ എഴുന്നേറ്റു. പതിവില്ലാതെ ബീനാമ്മ എനിക്ക് നേരത്തെ തന്നെ ഇഡ്ഡലിയും മറ്റും തയ്യാറാക്കിത്തന്നു. ഞാന്‍ സാധാരണം എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആരൊടും പറയുന്ന പതിവില്ല. ദൂര സ്ഥലത്തേക്കാണെങ്കില്‍ രണ്ട് ദിവസത്തിന്നുള്ള വസ്ത്രങ്ങളും മരുന്നുകളും വണ്ടിയില്‍ എടുത്ത് വെക്കും.
അങ്ങിനെ പ്രാതല്‍ കഴിച്ച് എന്റെ ഗ്രാമമായ ചെറുവത്താനി ലക്ഷ്യമാക്കി ഡ്രൈവ് ചെയ്തു. മഴയില്ലാത്തതിനാല്‍ വേഗത്തില്‍ പോകാനായി.


എന്റെ നാട്ടിന്റെ തുടക്കമായ ചെറോക്കഴയെത്തിയപ്പോള്‍ മിനിക്കുട്ടിയെ വിളിച്ച് കപ്ലിയങ്ങാട്ടെക്ക് പോരണോ എന്ന് ചോദിച്ചു. അവള്‍ ഇല്ലാ എന്ന് അറിയിച്ചു.

ഞാന്‍ അങ്ങിനെ നേരെ കപ്ലിയങ്ങാ‍ട്ടെക്ക് ലക്ഷ്യമിട്ടു. കൊച്ചനൂര്‍ കഴിഞ്ഞ്, കപ്ലിയങ്ങാട്ട് എത്തുന്നതിന്‍ മുന്‍പ് പാടത്തുള്ള പാലത്തിന്റെ മുകളിലെത്തിയപ്പോള്‍ വണ്ടി പെട്ടെന്ന് സഡന്‍ ബ്രേയ്ക്ക് ഇട്ട് നിര്‍ത്തി. റോഡ് മുഴുവനും വെള്ളം. ആളുകള്‍ മുണ്ട് മടക്കിക്കുത്തി പോകുന്നു. വണ്ടിക്കുള്ളിലേക്ക് വെള്ളം കേറുമോ എന്ന് ഭയന്ന് ഞാന്‍ വണ്ടി തിരിച്ച് എവിടെയെങ്കിലും പാര്‍ക്ക് ചെയ്ത് നടന്ന് പോകാം എന്ന് കരുതി.

അപ്പോളാ അവിടെ ഒരു കുട്ടി വേറെ ഒരു കാറുമായി നില്‍ക്കുന്നത് കണ്ടത്.
ആ കുട്ടി പറഞ്ഞു മെല്ലെ മെല്ലെ നിര്‍ത്താതെ പോയാല്‍ മതി എന്ന്.
കപ്ലിയങ്ങാട്ട് അമ്മയെ മനസ്സില് ധ്യാനിച്ച് മെല്ലെ മെല്ലെ ഡ്രൈവ് ചെയ്തു. പ്രശ്നമൊന്നും ഉണ്ടായില്ല. സുഖമായി ക്ഷേത്രത്തിലെത്തി തൊഴുതു.


ഞന്‍ ക്ഷേത്രത്തില്‍ എത്തുമ്പോള്‍ അവിടെ ഉഷപ്പൂജക്കുള്ള ഒരുക്കങ്ങളായിരുന്നു. ഭഗവതിയെ നന്നായി വണങ്ങി, വാത രോഗത്തിന്റെ കാര്യങ്ങളൊക്കെ ബോധിപ്പിച്ചു.
ഒരു മഞ്ഞള്‍ കുറിയിട്ട് നില്‍ക്കുമ്പോള്‍ അവിടെ അഷ്ടമംഗല്യപ്രശ്നം നടക്കാന്‍ പോകുന്നതിന്റെ ഒരു ബോര്‍ഡ് കണ്ടു. ക്ഷേത്രം ഓഫീസില്‍ പോയി അഞ്ഞൂറ് രൂപ അതിന്റെ ചിലവിലേക്കായി കൊടുക്കുവാന്‍ അമ്മ എന്നെ ഓര്‍മ്മപ്പെടുത്തി. ആ തുക കൌണ്ടറില്‍ അടച്ച് രസീത് വാങ്ങി നില്‍ക്കുമ്പോഴാണ്‍ എനിക്ക് മഴയെ പറ്റി ഓര്‍മ്മ വന്നത്.


എന്റെ ചെറുപ്പത്തില്‍ ആണ്‍ എനിക്ക് മഴയെ പറ്റി കൂടുതല്‍ ഓര്‍മ്മകള്‍ ഉള്ളത്. എന്റെ ബാല്യം സിലോണിലെ കൊളംബോയിലും [ഇപ്പോഴത്തെ ശ്രീ ലങ്ക] ഞമനേങ്ങാട്ടും ആയിരുന്നു.

ഞമനേങ്ങാട്ടെ എന്റെ തറവാട് ഓലപ്പുരയായിരുന്നു. വീട് വലിയത് തന്നെ. രണ്ട വലിയ കിടപ്പ് മുറികളും, മച്ച്,വലിയ ഇടനാഴിക, കലവറ, കയ്യാല്‍ പുര, പുറത്തേക്ക് തള്ളിനില്‍ക്കുന്ന അടുക്കള മുതലായവ. ആ നാട്ടിലെ വലിയ വീടുകളില്‍ ഒന്ന് തന്നെ.
മഴക്കാലമാകുമ്പോള്‍ അവിടെയിവിടേയുമെല്ലാം ചൊര്‍ച്ച പതിവാണ്. മഴപെയ്യുമ്പോള്‍ ഞാന്‍ വടക്കോറത്ത് തിണ്ണയില്‍ കയറി ഇരിക്കും. പുരയുടെ മൂലക്കില്‍ കൂടി വെള്ളം മഴവെള്ളം കുത്തനെ നിലത്തേക്ക് പതിക്കുന്നത് നോക്കി ഇരിക്കും. വലിയ വട്ടളത്തില്‍ കോച്ചു ഇളയമ്മ പാത്രം കഴുകാനും മറ്റും വെള്ളം പിടിച്ച് വെക്കും.


എന്റെ ചെറുപ്പത്തില്‍ എന്റെ വീടിന്റെ ചുറ്റും പാടമായിരുന്നു. മഴപെയ്താല്‍ കണ്ടങ്ങളെല്ലാം വെള്ളം കൊണ്ട് നിറയും. അപ്പോള്‍ വരമ്പത്ത് കൂടി ചാടി ചാടി നടക്കണം പീടികയിലേക്കും സ്കൂളിലേക്കുമെല്ലാം പോകുമ്പോള്‍.

പിന്നെ ഞാന്‍ മഴക്കാലമാകുമ്പോള്‍ പാടത്ത് മീന്‍ പിടിക്കാനും, ഞണ്ടിനെ പിടിക്കാനും ഒക്കെ പോകും.
പിന്നെ കുളങ്ങളെല്ലാം നിറഞ്ഞ് കിടക്കുമ്പോള്‍ അതില്‍ ചാടി കുളിക്കും. പിന്നെ തോടില്‍ വാഴത്തടി ഇട്ട് അതില്‍ കൂടി സവാരി ചെയ്യും. ഒരിക്കല്‍ ഞാന്‍ അങ്ങിനെ തോട്ടിലൂടെ സവാരി നടത്തുമ്പോള്‍ ഒരു കൈതക്കൂട്ടില്‍ ചെന്ന് പെട്ടു. നിലവിളിച്ചിട്ടും ആരും എത്തിയില്ല. എന്നിട്ട് ഒരു വിധം കൈതമുള്ള് കൊണ്ട് മേലൊക്കെ പൊളിഞ്ഞ് കരക്ക് കയറിയതെല്ലാം ഓര്‍മ്മ വരുന്നു.
മഴക്കാലമായാല്‍ പിന്നെ എനിക്ക് കുളിമുറിയില്‍ വെള്ളം കിട്ടില്ല കുളിക്കാന്‍. ഞാന്‍ തോട്ടിലും, കുളത്തിലും ഒക്കെ കുളിക്കാന്‍ പോകും. ഒരിക്കല്‍ കിണറ്റില്‍ ചാടി കുളിച്ചു. കിണറും കരയും ഒരേ പോലെ സമമായിരിക്കും മഴക്കാലത്ത്. അന്ന് അച്ചമ്മയുടെ അടുത്ത് നിന്ന് കുറേ അടി കിട്ടി.


മഴക്കാലത്ത് സ്കൂളില്‍ പോകാന്‍ എനിക്ക് മടിയാ. കുറേ ദൂരം നടക്കണം. ഞമനേങ്ങാട്ട് നിന്ന് വടുതല സ്കൂളിലേക്ക് കുറെ നടക്കണം. ഇന്നെത്തെപോലെ റോഡില്ല അന്ന്. എന്റെ തറവാട്ടില്‍ നിന്ന് പാടത്തെ വരമ്പിലൂടെ കുറേ പോയാല്‍ ഒരു വല്യവരമ്പെത്തും. അതില്‍ കൂടികുറേ നടന്നാല്‍ ഒരു കല്ലുപാലം വരും. അതിന്റെ മുകളില്‍ സ്ലാബ് ഇല്ലാത്തതിനാല്‍ ചെറിയ സര്‍ക്കസ്സ് കളിച്ചാലെ അപ്പുറം കടക്കാനൊക്കൂ..

ചേച്ചിയും പെണ്ണുങ്ങളുമൊക്കെ തോട്ടില്‍ ഇറങ്ങി മറുകരക്ക് എത്തും. പിന്നെ കുറച്ച് ഒരു പറമ്പില്‍ കൂടി പോയാല്‍ ഒരു വഴി കാണും... അങ്ങിനെ പോയി പോയി ഒരു പീടികയുടെ മുന്നിലൂടെ പോയാല്‍ തെങ്ങിന്‍ മല്ല് ഇട്ട ഒരു പടി പാടത്തേക്ക് കാണാം. അതിറങ്ങി പിന്നെയും വെള്ളത്തില്‍ കൂടെ കുറച്ച് നടന്നാല്‍ മദ്രസയും ഞമനേങ്ങാട്ട് പള്ളിയും കാണാം.

പിന്നെ പള്ളീടെ മുന്നിലുള്ള പാടത്തുകൂടി നടന്ന്, ചെറിയ തോട്ടില്‍ കൂടി നടന്നാ‍ല്‍ പിന്നേയും തെങ്ങിന്‍ മല്ല അടിച്ച പടി കടന്ന് കുറെ നടന്നാല്‍ ഒരു ചെറിയ തോട് ഒരു കുളത്തിലേക്ക് പൊകുന്നത് കാണാം. അത് മുറിച്ച് കടന്നാല്‍ കുറച്ച് ദൂരം ഒരു മണ്‍പാതയിലൂടെ ചളിയും മറ്റുമായി നടന്ന് നീങ്ങാം.

അങ്ങിനെ നടന്ന് നടന്ന് ഞമനേങ്ങാട്ട് പോസ്റ്റ് ആപ്പീസും, കണ്ടമ്പുള്ളി സ്കൂളും കഴിഞ്ഞാല്‍ പിന്നെ വലിയ തോടാണ്. അതില്‍ വെള്ളവും ചളിയും തന്നെ. അന്ന് പിന്നെ ആര്‍ക്കും ചെരിപ്പിടുന്ന സ്വഭാവം ഇല്ല. എനിക്ക് പാപ്പന്‍ മലായില്‍ നിന്ന് ഒരു റബ്ബര്‍ ചെരിപ്പ് കൊണ്ട് തന്നിട്ടുണ്ടായിരുന്നു. ഞാനത് ഒരു വള്ളിയില്‍ കെട്ടിക് കഴുത്തിലിടും. എന്നിട്ട് വെള്ളത്തിലും ചളിയിലും കൂടി ചക്കിത്തറ പാലം വരെ നടക്കും. ചിലപ്പോള്‍ ചളിയില്‍ കാല്‍ പൂന്ന് വലിച്ചാല്‍ കിട്ടില്ലാ. എന്നാലും ഉശിരായാല്‍ ചളിയിലും വെള്ളത്തിലും നടക്കാന്‍ സുഖമാണ്.

സ്കൂളിലേക്ക് പോകുമ്പോള്‍ കൂടെ ചേച്ചിയും ഉണ്ടാകും. അതിനാല്‍ ധൈര്യം ഉണ്ട്. ചിലപ്പോല്‍ തോട്ടിന്റെ സൈഡ് മുഴുവനും വലിയ ഓട്ടകളുള്ള മാട്ടങ്ങളാണ്. അതിലെ പൊത്തിലേക്ക് നോക്കുമ്പോള്‍ പേടിയാകും. ചില പൊത്തില്‍ പാമ്പുകളുമുണ്ടാകും.

ഈ നടത്തത്തില്‍ പിന്നെ മഴ വന്നാലെങ്ങിനെയിരിക്കും.
ചേച്ചിക്ക് ശീലക്കുടയും എനിക്ക് ഓലക്കുടയുമാണ്. ഞാന്‍ ചിലപ്പോള്‍ എന്റെ കുട എടുക്കില്ല. എന്നിട്ട് ചേച്ചിയുടെ കൂടെ നടക്കും. എനിക്ക് വേഗം നടക്കാനറിയില്ല. ഞാന്‍ ചെറുപ്പത്തില്‍ ഒരു തടിയനായിരുന്നു. എന്നെ പിള്ളേര്‍ മാത്തടിയന്‍ എന്നാ വിളിച്ചിരുന്നത്.


ചേച്ചി സ്കൂളില്‍ ടീച്ചറായിരുന്നു. ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ചിലപ്പോള്‍ ഞണ്ടിനെ പിടിക്കാന്‍ പോകും. മഴക്കാലത്ത് പാടത്ത് വെള്ളം നിറഞ്ഞ് കിടക്കുമ്പോള്‍ പാടത്ത് കണ്ടത്തിന്റെ വരമ്പില്‍ ഞണ്ട് പൊത്തുണ്ടാക്കി അതില്‍ കയറി ഇരിക്കും. ഞണ്ടിനെ പിടിക്കുമ്പോള്‍ ഞണ്ട് ചിലപ്പോള്‍ എന്റെ വിരലുകള്‍ ഇറുക്കും. അല്പം വേദനിച്ചാലും ഞാന്‍ വിടില്ലാ..
ചേച്ചി അപ്പോളേക്കും നടന്ന് കുറെ ആയിട്ടുണ്ടാകും. തിരിഞ്ഞ് നോക്കുമ്പോളെന്നെ കാണുകയില്ല.


അപ്പോ വിളിക്കും ........എടാ ഉണ്ണ്യേ............ നീയെന്താ ചെക്കാ അവിടെ കാട്ടണ്......
"ഞാന്‍ ഞണ്ടിനെ പിടിക്കാ.’
"ഓ ഈ ചെക്കനെ കൊണ്ട് തോറ്റു.............
എന്നും പറഞ്ഞ് ചേച്ചി തിരിച്ച് വന്ന് ശീലക്കുട മടക്കി എന്നെ നന്നായി ചാര്‍ത്തും.


ചേച്ചിക്ക് സ്കൂളില്‍ നേരത്തെ എത്തിയില്ലെങ്കില്‍ ഹെഡ് മാഷ് ചീത്ത പറയുമല്ലോ...?
ഞാന്‍ മെല്ലെ വരാമെന്ന് പറഞ്ഞാല്‍ ചേച്ചി സമ്മതിക്കില്ല.
അങ്ങിനെ ചക്കിത്തറ പാലം കടക്കുമ്പോല്‍ ഞാന്‍ അവിടെ പാലത്തിന്നടിയില്‍ കൂടെ മഴവെള്ളം ഒലിച്ച് പോകുന്നത് നോക്കിക്കൊണ്ടിരിക്കും. അങ്ങിനെ നോക്കി നോക്കി സമയം പോകുന്നതറിയില്ല.


അപ്പോളെക്കും ചേച്ചി കുറേ നടന്നെത്തിയിരിക്കും. അപ്പോള്‍ ഞാന്‍ ഓടി ചേച്ചിയുടെ കൂടെയെത്തും. അല്ലെങ്കില്‍ പിന്നെയും എനിക്ക് അടി കിട്ടും.

ചക്കിത്തറ പാലം കടന്നാല്‍ മാക്കുട്ടി ഏട്ടന്റെ പീടികയാണ്. ഞാന്‍ അവിടെ കുറച്ച് നേരം മാക്കുട്ടി ഏട്ടന്റെ വായില്‍ നോക്കി നില്‍ക്കും. ചിലപ്പോല്‍ എനിക്ക് മാക്കുട്ടി ഏട്ടന്‍ എള്ളും ശര്‍ക്കരയും തരും. ചില ദിവസം ഉലുവയും ശര്‍ക്കരയും തരും. എന്തെങ്കിലും കിട്ടിയില്ലെങ്കില്‍ ഞാന്‍ പീടികയുടെ മുന്നീന്ന് പോകില്ല.

അപ്പോളെക്കും ചേച്ചിയുടെ വിളി കേള്‍ക്കാം........
"എടാ ഉണ്ണ്യേ...............?
ഈ ചേച്ചീനെ കൊണ്ട് തോറ്റല്ലോ........ എന്നൊക്കെ തോന്നാറുണ്ടെനിക്ക്....


അങ്ങിനെ മാക്കുട്ടി ഏട്ടന്റെ പീടിക കഴിഞ്ഞാല്‍ പിന്നെയും വെള്ളവും ചളിയും നിറഞ്ഞ തോട് തന്നെ. ചക്കിത്തറ വരെ വെളുത്ത ചളിയാണെങ്കില്‍, ചക്കിത്തറ പാലം കഴിഞ്ഞാല്‍ ചുവന്ന ചളിയാ....

ഞാനെന്റെ പുസ്തകം ചേച്ചിയുടെ സഞ്ചീല്‍ ഇടും. അപ്പോ എനിക്ക് മഴവെള്ളത്തീ കൂടി ഓടി നടക്കാന്‍ പറ്റും. പിന്നെ തോട്ടിലെ വെള്ളം ഒരു കാല്‍ കൊണ്ട് തെറിപ്പിച്ച് മറ്റേ കാലുകൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. ചിലപ്പോള്‍ ചേച്ചിയുടെ സാരിയിലേക്ക് ഒക്കെ ചളിവെള്ളം ഞാന്‍ തെറിപ്പിക്കും. അതിന്നും എനിക്ക് അടി കിട്ടും. വീട്ടില്‍ നിന്ന് സ്കൂളെത്തുമ്പോളെക്കും എന്നെ തല്ലി തല്ലി ചേച്ചി ക്ഷീണിച്ചിട്ടുണ്ടാകും.

അങ്ങിനെ തോട്ടിലുള്ള സവാരി കൂളിയാട്ടയിലെ മുഹമ്മദ് സായ്‌വിന്റെ വീട്ടിനടുത്ത് എത്തുമ്പോല്‍ നില്‍ക്കും.
പിന്നെ പാടത്തെ വല്ല്യവരമ്പിലൂടെ.അങ്ങിനെ നടക്കുമ്പോള്‍ ഞാന്‍ ഒരു ദിവസം ഞണ്ടിനെ പിടിക്കാന്‍ ഒരു പാടത്തെ വരമ്പില്‍ ഒരു പൊത്തില്‍ കയ്യിട്ടു. ആ പ്രാവശ്യം എന്നെ ഞണ്ട് ഇറുക്കിയില്ല. പകരം ഒരു എന്റെ വിരലില്‍ ഒരു കടി തന്നു. കയ്യ് മുറിഞ്ഞാലും ഞാന്‍ പിടി വിട്ടില്ല. പൊത്തില്‍ നിന്ന് കയ്യെടുത്തപ്പോളാ മനസ്സിലായത് എന്നെ കടിച്ചത് നീര്‍ക്കോലിയാണെന്ന്.


ഞാന്‍ നീര്‍ക്കോലിയേയും പിടിച്ച് ചേച്ചിയുടെ പിന്നാലെ ഓടി.
"ചേച്ച്യേ........... എന്നെ നീര്‍ക്കോലി കടിച്ചു..............
ചേച്ചി പുറകോട്ട് നോക്കാണ്ട്........
‘പിന്നേ........ നീര്‍ക്കോലി അന്നെ കടിക്ക്യാ വെറുതെ..........‘
‘അപ്പോ ഞാന്‍ നീര്‍ക്കോലിയെ ചേച്ചിക്ക് കാണിച്ച് കൊടുത്തു.........’
ചേച്ചി നീര്‍ക്കോലിയെ കണ്ടതും പേടിച്ച് വിരണ്ടു.. കണ്ടത്തിലെ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. സാരിയും ബ്ലൌസും എല്ലാം നനഞ്ഞു. പക്ഷെ എന്റെ കൈയില്‍ നീര്‍ക്കോലി ഉള്ളതിനാല്‍ എനിക്ക് അടി കിട്ടിയില്ല.


എനിക്ക് ചിരി വന്നു.
പാവം ചേച്ചി....... കണ്ടത്തില്‍ വീണത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.
ചേച്ചിക്ക് എന്നെ കടിച്ച് തിന്നണമെന്ന് തോന്നി. അത്രക്കും ദ്വേഷ്യം വന്നു.
എന്നിട്ട് പറഞ്ഞു........
"വീട്ടില്‍ എത്തട്ടെ നാല് മണിക്ക് സ്കൂള്‍ വിട്ടാല്‍............"


അങ്ങിനെ ഞങ്ങള്‍ വെള്ളത്തില്‍ കൂടി ഓടി സ്കൂളിലെത്തി.........
മഴക്കാലം കഴിയുന്ന വരെയുള്ള അങ്കമാണിത്.


സ്കൂളിലെത്തുമ്പോളെക്കും എന്റെ ട്രൌസറെല്ലാം നനഞ്ഞ് കുതിര്‍ന്നിരിക്കും. ചേച്ചി എനിക്ക് വേറെ ട്രൌസര്‍ കരുതിയിരിക്കും. എനിക്ക് അത് ഇട്ട് തരും, എന്നിട്ട് നനഞ്ഞത് ക്ലാസ്സിലെ ഇഷ്ടികത്തറയില്‍ ഉണക്കാനിടും.
എന്തൊക്കെ ചെയ്താലും പെറ്റ തള്ളയല്ലേ..


ഉച്ച ഭക്ഷണത്തിന്‍ ബെല്ലടിച്ചാല്‍ എനിക്ക് ചോറ് വാരിത്തരും. ഞാന്‍ ചോറുണ്ണുന്നതിന്‍ മുന്‍പ് കുട്ട്യോളുടെ കൂടെ കളിക്കാനോടും. ചിലപ്പോള്‍ എന്നെ കളിക്കാന്‍ വിടില്ല. ചേച്ചി ഊണ്‍ കഴിഞ്ഞ് ഒരു ബെഞ്ചില്‍ കിടന്ന് അല്പം വിശ്രമിക്കും. അപ്പോള്‍ ഞാന്‍ എണീറ്റ് ഓടും.

മഴപെയ്യുന്നത് കണ്ടാല്‍ ഞാന് മഴയത്ത് ഓടി കളിക്കും....
ചില ദിവസം സ്കൂള്‍ വിടുമ്പോള്‍ മഴ കൂടുതലാണെങ്കില്‍ ഞങ്ങള്‍ ചേച്ചിയുടെ വീട്ടില്‍ താമസിക്കും. അപ്പോള്‍ എനിക്ക് വലിയ ഇഷ്ടമാ. ചേച്ചിയുടെ വീട് സ്കൂളില്‍ നിന്ന് നോക്കിയാ കാണാം. അത്ര അടുത്താ. പിന്നെ നല്ല റോട്ടില്‍ കൂടി നടന്ന് പോകാം. വെളളവും ചളിയൊന്നുമില്ലാ. സംഗതി ടാറിടാത്തെ റോഡാണെങ്കിലും പ്രശ്നമില്ല നടക്കാന്‍.


സ്കൂളിന്റെ അടുത്ത എരുകുളമുണ്ട്. ഞാന്‍ അതില്‍ കുളിക്കാന്‍ പോകും. ആ കുളത്തില്‍ ആണുങ്ങളും പെണ്ണുങ്ങളും, പിന്നെ പോത്തും എരുമയും ഒക്കെ കുളിക്കാന്‍ വരും.
മഴക്കാലത്ത് കുളം നിറഞ്ഞ് പാടവും കുളവും ഏതാണെന്ന് അറിയാത്ത വിധം വെള്ളം ഉണ്ടാകും. ഞാന്‍ പോത്തുങ്ങളുടെ മുകളില്‍ കയറി ഇരിക്കും. എന്നിട്ട് പോത്തിനെ നീന്തിച്ച് സവാരി നടത്തും. ചില പോത്തുങ്ങള്‍ സൂത്രക്കാരാണ്. അവര്‍ വെള്ളത്തില്‍ താഴ്ന്ന് പോകും. ഞാനും ചിലപ്പോള്‍ അടിയിലേക്ക് പോകും.
അപ്പോള്‍ ഞാന്‍ ഊളയിട്ട് അകലെ പോയി പൊന്തും....


ഒരു ദിവസം ഊളയിട്ട് പൊന്തിയത് കൈതക്കൂട്ടില്‍. അന്നും എന്റെ മുതുകൊക്കെ മുറിഞ്ഞു. വീട്ടിലെത്തിയപ്പോ മുതുക് മുറിഞ്ഞ വേദനയും അതിന്റെ കൂടെ ചേച്ചിയുടെ ചൂരല്‍ കഷായവും.. എന്റെമ്മോ......... ആ മഴക്കാലം ഇന്നും ഞാന്‍ ഓര്‍ക്കുന്നു.

ചേച്ചിയുടെ വീട്ടില്‍ ചിലപ്പോ സ്ഥിരതാമസം ഉണ്ടാകും. അപ്പോള്‍ ഞാന്‍ പുഞ്ചപ്പാടത്ത വഞ്ചികുത്തിക്കളിക്കാന്‍ പോകും. വല്ലവരും തിരുത്തിന്മേലില്‍ നിന്ന് കരയിലേക്ക് പീടികയിലേക്കും മറ്റും വന്നതാകും വഞ്ചിയില്.ഞാനത് അവരോട് ചോദിക്കാണ്ട് തുഴഞ്ഞ് കളിക്കും. ചിലപ്പോള്‍ വഞ്ചി മറിയും. അപ്പോള്‍ അത് മറിഞ്ഞ സ്ഥലത്തിട്ട് ഞാന്‍ നീന്തി രക്ഷപ്പെടും.

എന്നിട്ട് വഞ്ചിയുടെ ഉടമസ്ഥന്‍ ചിലപ്പോല്‍ എന്നെ പിടിച്ച് തെങ്ങിന്മേല്‍ കെട്ടിയിടും. അപ്പോളും എനിക്ക് ചേച്ചിയുടെ കയ്യില്‍ നിന്ന് നല്ല അടി കിട്ടും.

മഴക്കാലമായാ‍ല്‍ മിക്ക ദിവസവും പുഞ്ചപ്പാടത്ത് പോകും. പുഴ പോലെ നിറഞ്ഞ് കാണുന്ന പാടത്തെക്ക് നോക്കിയിരിക്കാന്‍ എന്തൊരു സുഖമായിരുന്നെന്നോ.

പിന്നെ തോട്ടിലെ കുളിയും..........
ഇന്ന് ഇവിടെ മഴ പെയ്യുന്നുണ്ടെങ്കിലും പണ്ടത്തെ പോലെ എനിക്ക് ഒന്നും തോന്നുന്നില്ല.


കണ്ടങ്ങളും, വരമ്പുകളും, പൊത്തുകളും, ഞണ്ടുകളും, നീര്‍ക്കോലികളും ഒന്നും കാണാനേയില്ല....

ബാല്യകാലം എത്ര സുന്ദരമായിരുന്നു. പ്രത്യേകിച്ച് മഴക്കാലം. പുഞ്ചപ്പാടത്തെ ആമ്പല്‍ പൂ പറിക്കാന്‍ ചിലപ്പോള്‍ വഞ്ചിയില്‍ പോകും. കൊച്ച് വഞ്ചിയാകുമ്പോള്‍ വഞ്ചി മറിയാനേ നേരമുണ്ടാകൂ. നിലയില്ലാ സ്ഥലത്താകുമ്പോല്‍ വഞ്ചിയില്‍ കെട്ടിത്തൂങ്ങിക്കിടക്കും ചിലപ്പോള്‍........

ആ ബാല്യവും ആ മഴയും ഇനിയും എന്നെത്തേടിയെത്തിയിരുന്നെങ്കില്‍ എന്നാശിച്ച് പോകയാണ്............