Wednesday, September 30, 2009

എന്നും പൂരം ഉണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍


കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്ന് എടുത്ത ചില പടങ്ങളാണിത്. ഇത് കാണുമ്പോള്‍ എന്നും തൃശ്ശൂര്‍ പൂരം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോയി !!
Posted by Picasa

Tuesday, September 22, 2009

എനിക്ക് സന്തോഷമായി യശോദ ചേച്ചീ





തികച്ചും അപ്രതീ‍ക്ഷിതമായിരുന്നു എന്റെ ഇന്നെലെത്തെ കൊങ്ങണൂര്‍ യാത്ര. ഉള്ളിശ്ശേരി ലക്ഷ്യമാക്കി വീട്ടില്‍ നിന്നിറങ്ങി, കുന്നംകുളത്തെത്തിയപ്പോള്‍ വണ്ടി പട്ടാമ്പി റോട്ടിലൂടെ തിരിച്ചു. അവിടെ ബ്ലോക്ക് ആയതിനാല്‍ ഡൈവര്‍ഷന്‍ കക്കാട് വഴി എടുത്ത് പട്ടാമ്പി റോട്ടിലെ കുരിശ് പള്ളിയുടെ അടുത്ത് കൂടി വീണ്ടും യാത്രയായി.

കുറേ നാളായി ബാലേട്ടന്റെ വീട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട്. ഞാന്‍ സാധാരണ എവിടെ പോകുമ്പോളും ആരോടും പറയാറില്ല. കാരണം പലരെയും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു പണ്ട്. അതിനാല്‍ ആ പണികള്‍ പിന്നെ വേണ്ടാന്ന് വെച്ചു. ഒരാള്‍ അഥവാ അവിടെ ഇല്ലെങ്കില്‍ ആ പരിസരത്തുള്ള വേറെ ഏതെങ്കിലും വീട്ടിലോ, ക്ഷേത്രത്തിലോ പോകാമല്ലോ എന്നതാണെനിക്ക് തോന്നിയത്.


പാറേമ്പാടം എത്തിയപ്പോള്‍ പുതിയ കെട്ടിടങ്ങള്‍ ഒക്കെ വന്നതിനാല്‍ കൊങ്ങണൂര്‍ക്ക് തിരിയുന്ന റോഡ് കഴിഞ്ഞോ എന്ന് സംശയമായി. പണ്ട് എന്റെ ചെറുപ്പത്തില്‍ ഞാന്‍ ചേച്ചിയുടെ കൂടെ അവിടെ പോകുമ്പോള്‍ ചന്ദ്രു വൈദ്യരുടെ വീട് കഴിഞ്ഞ് ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി പാടത്ത് കൂടെ നടന്ന് ബാലേട്ടന്റെ വീട്ടിന്റെ കിഴക്കേ ഭാഗത്തുള്ള പടിപ്പുരയില്‍ കൂടി വീട്ടു വളപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. പടിപ്പുരയില്‍ നിന്ന് ഏതാണ്ട് നൂറ്റമ്പത് മീറ്ററെങ്കിലും നടക്കണം പിന്നീട് വീട്ടുമുറ്റത്തെത്താന്‍. ഞാന്‍ ഒറ്റക്കാണ് പോകുന്നതെങ്കില്‍, പടിപ്പുര കഴിഞ്ഞ് ഞാന്‍ ഒറ്റ ഓട്ടമാണ് മുറ്റം എത്തുന്നത് വരെ.


എന്തിനാണ് ഞാന്‍ ഓടിയിരുന്നതെന്നറിയാമോ? എനിക്ക് പേടിയായിരുന്നു ഇരുളടഞ്ഞ ആ പറമ്പില്‍ കൂടി നടക്കാന്‍. ബാലേട്ടന്റെ വീട് കണ്ടാല്‍ പണ്ടൊക്കെ പേടിയാകും. വിജനമായ സ്ഥലത്ത് ഒരു വലിയ മന പോലെയുള്ള വീടാണ്. അവിടെ വീട്ടിന്റെ പിന്നില്‍ അതായത് വടക്കേപുറത്തായിരിക്കും മിക്കപ്പോഴും വലിയമ്മ ഇരിക്കുക.


എഴുതി എഴുതി എങ്ങോട്ടോ പോയി. അങ്ങിനെ എന്റെ വാഹനം മന്ദ മന്ദം നീങ്ങി, ഇടത്ത് വശത്ത് ഞാന്‍ ഒരു ബോര്ഡ് കണ്ടു. സി വി ശ്രീരാമന്‍ റോഡ്. സമാധാനമായി. വഴി തെറ്റിയിട്ടില്ല. ബാലേട്ടന്റെ യഥാര്‍ത്ഥനാമധേയമാണ് സി. വി. ശ്രീരാമന്‍ എന്ന എഴുത്തുകാരന്‍. എന്റെ വലിയമ്മയുടെ മകനാണ്. പിന്നെയും അച്ചന്‍ വഴിക്ക് ഒരു വലിയ ബന്ധമുണ്ട് ബാലേട്ടനായി. ബാലേട്ടന്‍ മരിച്ചിട്ട് എത്ര കൊല്ലാമായി എന്ന് എനിക്കോര്‍മ്മയില്ല. മിനിഞ്ഞാന്ന് ശ്രാര്‍ദ്ധമായിരുന്നെന്ന് യശൊദ ചേച്ചി പറഞ്ഞു. ഞാനറിഞ്ഞില്ല ചാത്തത്തിന്റെ നാള്.


അങ്ങിനെ ഞാന്‍ വീട്ടുമുറ്റത്തെത്തി. ബാവുട്ടിയുടെ വണ്ടി കണ്ടില്ല. പെരുന്നാളായ കാരണം കുട്ടികളോടൊന്നിച്ച് കറങ്ങാന്‍ പോയിരിക്കുമെന്ന് കരുതി ഞാന്‍. ഏതായാലും വീട്ടിനകത്തെക്ക് പ്രവേശിക്കുവാന്‍ നോക്കാം എന്ന് കരുതി മണിയടിച്ചു. അപ്പോള്‍ മനസ്സിലായി ബാവുട്ടി മാത്രമേ കറങ്ങാന്‍ പോയിട്ടുള്ളൂ എന്ന്. അവിടെ ബാവുട്ടിയുടെ സഹധര്‍മ്മിണി ഷായിയും മക്കളും, പിന്നെ ബാലേട്ടന്റെ മൂത്ത മക്കളായ സണ്ണിയുടെയും ബൈജുവിന്റെയും മക്കളും അവിടെ ഉണ്ടായിരുന്നു.


എനിക്ക് തോന്നി എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഞാന്‍ വന്നതെന്ന്. എല്ലാ മക്കള്‍ക്കും ഈരണ്ട് മക്കള്‍ വീതം. ബാവുട്ടിക്ക് രണ്ടാണ്‍ മക്കള്‍, മറ്റുള്ളവര്‍ക്ക് ഈരണ്ട് പെണ്മക്കള്‍ വീതം. ശ്രിറാം, അഭിറാം, നീരാഞ്ജന, ആശ, ആരതിയും അനിയത്തിയും കൂടി ആറ് പേരക്കുട്ടികളാണ് ബാലേട്ടന് ഉള്ളത്.

‍ഷായിയെക്കൂടാതെ മകന്‍ ബൈജുവിന്റെ സഹധര്‍മ്മിണിയും അവിടെ ഉണ്ടായിരുന്നു. പിന്നെ ചേച്ചിയും പണിക്കാരും എല്ലാം കൂടി വീട് മുഴുവന്‍ കോലാഹലമായിരുന്നു.

സാധരണയില്‍ കവിഞ്ഞ വലുപ്പമുള്ളതാണ് ബാലേട്ടന്റെ വീട്. വലിയ ഉമ്മറവും പൂമുഖവും പിന്നെ നീളത്തിലുള്ള ഇടനാഴികയില്‍ കൂടി പോയാല്‍ ഇടത് വശത്ത് നാല് കിടപ്പുമുറികളും പിന്നെ അവിടെ നിന്ന് വലിയ ഗോവണി വഴി മുകളില്‍ കയറിയാല്‍ ഇത് പോലെ നാലു മുറികളും, പിന്നെ അവിടെയും ഒരു പൂമുഖം, പിന്നെ അതിന്‍ മുകളില്‍ മൂന്നാം നിലയിലും മുറികളുണ്ട്.


പിന്നെ താഴത്തെ നിലയില്‍ നിന്ന് ഇടനാഴിക കഴിഞ്ഞെത്തുന്നത് ഒരു തളം അതില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ വടക്കേപുറത്തുള്ള ഉമ്മറവും മറ്റുമാണ്. അടുക്കളക്കിണര്‍ ഉണ്ട്. താഴ്ചയുള്ളതാണ് അടുക്കളക്കിണര്‍. കുന്നുമ്പുറമായ സ്ഥലമായതിനാല്‍ കിണറുകള്‍ക്ക് ആഴം കൂടുതാണ് അവിടെ.


എന്നെ കണ്ടതും യശോദ ചേച്ചിക്ക് സന്തോഷമായി. ഉടന്റെ ഷായി എത്തി. ബാവുട്ടി കറങ്ങാന് പോയ വിശേഷമെല്ലാം പറഞ്ഞു.

"ഉണ്ണിപ്പാപ്പനെന്താ കുടിക്കാന്‍ എടുക്കേണ്ടെ? ചായ എടുക്കട്ടെ..?
വേണ്ട ഷായി.. അല്പം കഴിഞ്ഞ് ഞാന്‍ ആവശ്യമുള്ളത് ചോദിച്ചോളാം....
"എന്നാ പാപ്പന് മസാല ദോശ ഉണ്ടാക്കിത്തരാം. ഞങ്ങളുടെ പ്രാതല്‍ ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളൂ..."
എനിക്ക് മസാല ദോശ വേണ്ട ഷായി. ഞാന്‍ വീട്ടില്‍ നിന്ന് കഴിച്ചിട്ട് ഒരു മണിക്കൂര്‍ ആകുന്നതേ ഉള്ളൂ.........

"അങ്ങിനെയാണെങ്കില്‍ പാപ്പന്‍ ചായ ഉണ്ടാക്കിത്തരാം"
എന്നാല്‍ അങ്ങിനെയാകട്ടെ ഷായി, പക്ഷെ എനിക്ക് കട്ടന്‍ ചായ മതി
അല്‍പ്പം കഴിഞ്ഞ് ഷായി കട്ടന്‍ ചായയുമായെത്തി.
"അടുക്കളയില്‍ ബൈജുവിന്റെ ഭാര്യ ഉണ്ട്. അവരുടെ മക്കളും ഇവിടെ ഉണ്ട്. ചാത്തത്തിന് വന്നിട്ട് പോയിട്ടില്ല. ഞാനങ്ങോട്ട് ചെല്ലട്ടെ. ഉണ്ണിപ്പാപ്പന്‍ ഇനി വൈകിട്ട് പോയാല്‍ മതി"


"ഞാന്‍ അമ്മയെ പാപ്പന്റെ കൂടെ ഇരിക്കാന്‍ അയക്കാം"
കുറച്ച് കഴിഞ്ഞ് ചേച്ചി കൂട്ടിനെത്തി. വിശേഷങ്ങളെല്ലാം പറഞ്ഞു. ബാവുട്ടിയുടെ മക്കളെ എനിക്ക് പണ്ടേ അറിയാം. പക്ഷെ മറ്റേ മക്കള്‍ താമസിക്കുന്നത് അകലെയായതിനാല്‍ ഞാനവരേയും കുടുംബത്തിനെയും കണ്ടതായി ഓര്‍ത്തിരുന്നില്ല.


ചേച്ചി എല്ലാ പേരക്കുട്ടികളേയും പൂമുഖത്തെക്ക് വിളിച്ചു. കുട്ടികള്‍ക്കെല്ലാം എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ഞാന്‍ കുട്ടികളുടെയെല്ലാം പേരും സ്കൂള്‍ വിശേഷവും എല്ലാം ചോദിച്ചറിഞ്ഞു. അങ്ങിനെ കുറേ നേരം എല്ലാവരോടും സല്ലപിച്ച് രണ്ട് കുട്ടികളുമായി ഞാന്‍ പറമ്പിലും പാടത്തുമായി ചിലവഴിച്ചു. പണ്ട് ഞാന്‍ കടന്ന് വന്നിരുന്ന പടിപ്പുരയും പാട ശേഖരവും, പാമ്പിന്‍ കാവും എല്ലാം കണ്ടു.
ബാലേട്ടന്റെ വീടിന്റെ മുന് വശത്ത് പണ്ട് വലിയ തൊഴുത്തും കയ്യാലയും ഉണ്ടായിരുന്നു. ഇപ്പോളതെല്ലാം നാമാവശേഷമായിരിക്കുന്നു. പണ്ടത്തെ പ്രൌഡി ഇപ്പോള്‍ ആ വീടിന് ഇല്ലാതെ പോയപോലെ തോന്നി എനിക്ക്.


ഞാന്‍ സസ്യബുക്കാണോ മാംസബുക്കാണൊ എന്ന് അടുക്കളയില്‍ ഉള്ളവര്‍ക്കറിയാത്ത കാരണം രണ്ട് ഡിപ്പാര്‍ട്ട്മെന്റിലെയും വിഭവങ്ങള്‍ ധാരാളം ഉണ്ടായിരുന്നു ഉച്ചയൂണിന്. അയലക്കറിയും, സ്രാ‍വ് കറിയും, മട്ടന്‍ കറിയും,മീന്‍ വറുത്തതും, പിന്നെ കുമ്പളങ്ങയിട്ട മോരു കറിയും, പപ്പടം അച്ചാര്‍ തുടങ്ങി ഒരു വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു. പോരാത്തതിന് ആ ദിവസം നോമ്പ് പെരുന്നാളും ആയിരുന്നല്ലോ.


എനിക്കുള്ള ഉച്ചയുറക്കത്തെപ്പറ്റി അവര്‍ എങ്ങിനെയോ മനസ്സിലാക്കിയിരുന്നു. കിടക്കാനുള്ള സ്ഥലവും ഏര്‍പ്പാടാക്കി എന്നെ അവര്‍ കിടത്തിയുറക്കി കുറച്ച് നേരം. ഇടനാഴികയില്‍ നിന്ന് രണ്ടാമത്തെ മുറിയിലായിരുന്നു എന്റെ ഉച്ചമയക്കം. ആ മുറിയില്‍ പ്രവേശിച്ചപ്പോളാണ് ഞാന്‍ അറിയുന്നത്, അത് പണ്ടുള്ള രണ്ട് മുറികള്‍ ഒന്നാക്കിയ കഥ. അവിടെ കിടന്ന് അല്പനേരം വിശ്രമിച്ചു.


പിന്നേയും കുട്ടികളുമായി സൌഹൃദം പങ്കിട്ടു. അപ്പോളെക്കും കുട്ടികളെല്ലാം കൂടി പുളി പറിക്കാന്‍ പോയി. എന്നെയും കൂട്ടിന്‍ വിളിച്ചു. കാട് പോലെ തോന്നുന്നതാണ് ബാലേട്ടന്റെ വിട്ട് പറമ്പ്. പുളിമരത്തിന്റെ ചുറ്റും വലിയ മാളങ്ങള്‍ കണ്ടു. അവിടെയൊക്കെ പണ്ട് പാമ്പുകള്‍ വസിച്ചിരുന്നു. എനിക്ക് ആ പ്രദേശത്തൊക്കെ അലഞ്ഞ് നടക്കാന്‍ പേടിയുള്ള പോലെ തോന്നി. പക്ഷെ ഈ കൊച്ചുമക്കളൊക്കെ അവിടെ തുള്ളിച്ചാടി നടക്കുന്നതിനാല്‍ എന്റെ ഭയം തെല്ലൊന്നടങ്ങി.


അതിലിടക്ക് ഒരുത്തി വന്നെന്നോട്....
"ഉണ്ണിപ്പാപ്പാ ആ തോട്ടി എടുത്ത് ഞങ്ങള്‍ക്ക് പുളി പറിച്ച് തരാമോ..?ഞങ്ങള്‍ക്കെത്തുന്നില്ലാ..........
"പുളി കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളമൂറി"
എന്റെ തോട്ടി കൊണ്ട് പുളി പറിക്കാനുള്ള ഉദ്യമം വിജയിച്ചില്ല. കാരണം തോട്ടിക്ക് നീളം പോരാ.

‘ഞങ്ങള്‍ കസേര കൊണ്ടത്തരാം പാപ്പാ...... പുളി പൊട്ടിച്ച് തരൂ...’
കുട്ടികളെല്ലാം പുളിച്ചുവട്ടില്‍ നിരന്നപ്പോള്‍ എനിക്ക് ഉത്സാഹം വര്‍ദ്ധിച്ചു............

"മക്കളെ പാപ്പന് കസേരയുടെ മുകളില്‍ നിന്ന് തോട്ടിയുമായി മേല്‍പ്പോട്ട് നോക്കാന്‍ പേടിയാ. കാലിലെ വാതത്തിന്റെ അസുഖം ഭേദപ്പെട്ട് വരുന്നതെ ഉള്ളൂ......"


കുട്ടികള്‍ക്ക് ഞാന്‍ പറഞ്ഞതൊന്നും ഇഷ്ടമായില്ലാ എന്ന് തോന്നുന്നു.
‘എടാ അഭിറാം കുട്ടാ... നീ ഒരു വടിയെടുത്ത് എറിഞ്ഞാല്‍ പുളി വീഴ്ത്താം.."
അവനെ ഞാന്‍ എങ്ങിനെയാണ്‍ എറിയുകയെന്ന് പഠിപ്പിച്ച് കൊടുത്തു. അങ്ങിനെ കുട്ട്യോള് വടിയെടുത്ത് പുളി എറിഞ്ഞ് വീഴ്ത്തി..

ഞാന്‍ കുട്ടികളുടെ കൂടെ കൂടി പുളി തിന്നു. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാ ഇങ്ങിനെ ഒരു അനുഭവം.


ഞാനെന്റെ കുട്ടിക്കാലം അയവിറക്കി.
തിരിച്ച് കുട്ടികളുമായി പിന്നീട് വീണ്ടും കോലായില്‍ വന്നിരുന്നു. ചേച്ചിയുമായി വര്‍ത്തമാനം തുടങ്ങി. എന്റെ ബ്ലോഗിലെ എഴുത്തുകളെപറ്റിയുമെല്ലാം സംസാരിച്ചു. കുട്ടികള്‍ക്ക് ഈ ബ്ലോഗ് എന്ന വിഷയം ശരിക്കും ബോധിച്ചു. അവര്‍ കൂടുതല്‍ കൌതുകത്തോടെ എന്നെ വീക്ഷിച്ചു.

ഞാന്‍ എന്റെ വീരപരാക്രമങ്ങളെല്ലാം അവരോട് പങ്കുവെച്ചു. പിള്ളേരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി.


‘യശോദ ചേച്ചീ ഈ ദിനം ശരിക്കും ധന്യമായി. എനിക്ക് സന്തോഷമായി. ഒരു പക്ഷെ ബാലേട്ടനായിരിക്കും എന്നെ ഈ പ്രസ്തുത ദിവസം എന്നെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിച്ചത്‘


എല്ലാ പേരക്കുട്ടികളും തറവാട്ടില്‍ ഒത്ത് ചേരുന്നത് എന്തെങ്കിലും ഇത്തരത്തിലുള്ള വിശേഷങ്ങള്‍ക്ക് മാത്രം.
കുട്ടികളുടെ പരിലാളനകല്ള്‍ മനസ്സില്‍ അയവിറക്കിക്കൊണ്ട് ഞാനും നാല് മണിയോട് കൂടെ തൃശ്ശൂരിലേക്ക് യാത്രയായി.

Thursday, September 17, 2009

പനികൂ‍ര്‍ക്ക


ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോളാണ് മെഴ്സിയുടെ വീട്ടുപടിക്കല്‍ വളര്‍ന്ന് നില്‍ക്കുന്ന പനിക്കൂര്‍ക്ക കണ്ടത്. ഇത് കണ്ടപ്പോള്‍ എനിക്ക് എന്റെ ബാല്യവും, ചേച്ചിയേയും മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു.

തൊണ്ട വേദനയും പനിയും വരുമ്പോള്‍ , എന്റെ ചേച്ചി എനിക്ക് പനിക്കൂറ്ക്ക വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊള്ളാന്‍ തരും. പിന്നെ ചുമ വരുമ്പോള്‍ പനിക്കൂര്‍ക്കയില നീര്, തേന്‍, നാരങ്ങനീര് എന്നിവ ചേര്‍ത്തും തരാറുണ്ട്.

എനിക്ക് ഈ പനിക്കൂര്‍ക്ക കണ്ടപ്പോള്‍ എന്റെ ബാല്യവും, മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു. എനിക്ക് ചെറുപ്പത്തില്‍ എപ്പോളും ദീനമായിരുന്നുവെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്ത് വന്നാലും ഞങ്ങള്‍ക്ക് മണ്ണാന്‍ വൈദ്യരായിരിക്കും ആദ്യം ചികിത്സിക്കുക.

അദ്ദേഹം ഒരു ചെറിയ പിച്ചള കൊണ്ടുണ്ടാക്കിയ ചെല്ലപ്പെട്ടി കക്ഷത്ത് വെച്ച് വരും. മിക്കപ്പോളും പനിക്കൂര്‍ക്കയില്ലേ മാളുകുട്ട്യേ എന്ന് വന്നയുടന്‍ ചോദിക്കും. പിന്നെ അതിന്റെ കുറച്ച് ഇലകള്‍ എടുത്ത് എന്തൊക്കെയോ അതില്‍ അരച്ച് ചേര്‍ത്ത് എനിക്ക് സേവിക്കാന്‍ തരും.

പിന്നെ കഷായത്തിന് ചാര്‍ത്തും എഴുതിത്തരും.

ഈ ഔഷധ സസ്യത്തെപ്പറ്റി എനിക്ക് കൂടുതല്‍ എഴുതണമെന്നുണ്ട്. ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി അറിയിക്കുക.

ഞാന്‍ എന്റെ മുറ്റത്ത് നാളെ തന്നെ നടുന്നുണ്ട് ഈ ചെടി.

Monday, September 14, 2009

ബാല്യം എത്ര സുന്ദരം

ഞാന്‍ ഇന്ന് എന്തെങ്കിലും എഴുതാം എന്ന് കരുതി പതിവിലും നേരത്തെ ആഹാരം കഴിച്ച് തയ്യാറായി ഇരിക്കയായിരുന്നു. അപ്പോഴെക്കും എന്റെ മകള്‍ എന്റെ സിസ്റ്റത്തിലിരുന്ന് വരക്കാന്‍ തുടങ്ങി. അവള്‍ക്ക് സ്വന്തമായി ലാപ്പും എല്ലാം ഉണ്ട്. വയസ്സ് 29 ആയെങ്കിലും എന്റെ മുന്നില്‍ അവള്‍ ഒരു കൊച്ചുകുട്ടിയാണെന്നാ അവളുടെ തോന്നല്‍.

ഞാന്‍ അങ്ങിനെ അവിടെ നിന്ന് മാറി. എന്റെ മനസ്സില്‍ വന്നത് നിരത്താന്‍ പറ്റിയില്ല.

മകള്‍ പോകും വരെ പഴയ ഒരു പത്രം വായിക്കുന്നതിന്നിടയില്‍ എന്റെ മനസ്സ് വളരെ പുറകോട്ട് പോയി. എന്റെ പതിനഞ്ച് വയസ്സിലേക്ക്. ഞാനും രവിയും കുമാരനും എരുകുളത്തില്‍ കുളിക്കുന്നത്. ബാല്യത്തെപറ്റി എത്ര പറഞ്ഞാലും അവസാനിക്കുകയില്ല. രവിയും കുമാരനും നീന്തല്‍ പഠിച്ച് കഴിഞ്ഞ് എത്രയോ കഴിഞ്ഞാണ് ഞാന്‍ നീന്തല്‍ പഠിച്ചത്.

നീന്തല്‍ അറിയുമെങ്കിലും ഞാന്‍ മിക്കപ്പോഴും കുളിക്കുമ്പോള്‍ രവിയുടെ തോളില്‍ കയറി ഇരിക്കും. അപ്പോള്‍ അവന്‍ കരക്ക് കയറാന്‍ തുടങ്ങും, എന്നിട്ട് എന്നെ പുറകിലോട്ട് മറിച്ചിടും. അങ്ങിനെ പലവട്ടം. കൂടെ കൂടെ തോളില്‍ കയറുമ്പോള്‍ അവന് ദ്വേഷ്യം വരും. അപ്പോള്‍ ഞാന്‍ അതേ കുളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ട് വന്നിട്ടുള്ള പോത്തിന്റെ മുതുകില്‍ കയറി ഇരിക്കും. എന്നിട്ട് അവറ്റകളെ നീന്തിപ്പിക്കും. പോത്തുങ്ങള്‍ കുളം മുഴുവന്‍ നീന്തും. പോത്തിന്റെ പുറത്തിരുന്ന് കുളം മുഴുവന്‍ സവാരി ചെയ്യും.

പോത്തുകളും, എരുമകളും മനുഷ്യരും ഒരേ സമയം കുളിക്കുന്ന കുളമാണത്. കൂടാതെ പെണ്ണുങ്ങള്‍ തുണി അലക്കാനും വരും. ഞങ്ങളുടെ കുളി വൈകിട്ടാണ്, അപ്പോള്‍ തന്നെയാണ് പോത്തുങ്ങളെയും കുളിപ്പിക്കാന്‍ കൊണ്ട് വരിക. ഞങ്ങള്‍ ഒന്ന് രണ്ട് മണിക്കൂര്‍ കുളിക്കും. അപ്പോഴെക്കും കണ്ണോക്കെ ചുവന്ന് കലങ്ങിയിരിക്കും. ഏതാണ്ട് സന്ധ്യയാകും കുളത്തില്‍ നിന്ന് കയറാന്‍.

അത് കഴിഞ്ഞ് ഞങ്ങള്‍ ചീരുമ്മായിയുടെ കഫേയില്‍ പോയി ചുക്ക് കാപ്പിയും കൊള്ളിയും പപ്പടവും കഴിക്കും. അപ്പോളെക്കും നേരം ഇരുട്ടിയിരിക്കും. കാപ്പി കുടി കഴിഞ്ഞ് ഞങ്ങള്‍ വീട്ടിലേക്ക് തിരിക്കും. ആദ്യം എന്റെ വീടാണ്. പിന്നെ കുറച്ച് തെക്കോട്ട് പോയാല്‍ രവിയുടെയും കുമാരന്റെയും വീടായി. അവര്‍ കിഴക്കേലും പടിഞ്ഞാറയിലും ആണ്.

അങ്ങിനെ ഒരു ദിവസം കഴിയും. പിറ്റേ ദിവസം പുലരാന്‍ എനിക്ക് തിരക്കാവും. എന്തെങ്കിലും കുരുത്തക്കെട് കാണിക്കാന്‍ തിരക്കായിരിക്കും. പൂരം പെരുന്നാളെല്ലാം വന്നാല്‍ വലിയ രസമായിരിക്കും. എന്നെ ചേച്ചി ഒറ്റക്ക് എങ്ങോട്ടും വിടില്ല. രവിയുടെ കൂടെയാണെന്ന് പറഞ്ഞാല്‍ പിന്നെ ചേച്ചിക്ക് പൂര്‍ണ്ണ സമ്മതമാണ്. എത്ര വൈകിയാലും അവന്‍ എന്നെ വീട്ടില്‍ കൊണ്ട് വിട്ട് തരും. അവന്റെ കൈയില്‍ 3 കട്ട വിഞ്ചെസ്റ്റ്ര് ടോര്‍ച്ച് ഉണ്ട്. പിന്നെ രാത്രി നടക്കാന്‍ പേടിയും ഇല്ല. എനിക്ക് ടോര്‍ച്ചുണ്ടെങ്കിലും രാത്രി നേരങ്ങളില്‍ ഒറ്റക്ക് നടക്കാന്‍ പേടിയാ.

ചിലപ്പോള്‍ പൂരം കഴിഞ്ഞാല്‍ ഞങ്ങള്‍ രണ്ട് പേരും എവിടെ നിന്നെങ്കിലും ഓലക്കീറ് സംഘടിപ്പിച്ച് പാടത്ത് കിടന്നുറങ്ങും. മിക്ക പൂരങ്ങളും പാടത്തിന്റെ അടുത്തായിരിക്കും. എന്നിട്ട് നേരം പുലരുമ്പോള്‍ വീട്ടിലേക്ക് പോരും. എന്തിനാണെന്നോ ഈ പാടത്ത് കിടന്നുറങ്ങുന്നത്. പാതിരാ നേരത്തൊന്നും ഞങ്ങളുടെ വീട്ടില്‍ ആരും വാതില്‍ തുറന്ന് തരില്ല.

പിന്നെ ഞായറാഴ്ചയായാല്‍ ഞങ്ങള്‍ക്ക് ഒരു പാട് പരിപാടികളാണ്. അന്നൊക്കെ യാത്ര സൈക്കിളിലാണ്. സ്വന്തമായി ഒരു സൈക്കിള്‍ ഉണ്ടാകുക എന്നാല്‍ വലിയ ഒരു കാര്യമാണ് ആ കാലത്ത്. അതും ഇംഗ്ലണ്ട് റാലിയായാല്‍ പിന്നെ പറയേണ്ട. പിന്നെ ഒരു സീക്കോ വാച്ചും, ടര്‍ളിന്‍ ഷര്‍ട്ടും. ഇതെല്ലാം ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഉണ്ട്. കൈയ്യില്‍ ധാരാളം പണവും.

ഞാന്‍ പുകവലി വളരെ ചെറുപ്പത്തിലേ ശീലിച്ചിരുന്നു. ആദ്യമൊക്കെ വീട്ടില്‍ പണിയെടുക്കുന്ന ആളുകളുടെ അടുത്ത് നിന്ന് ബീഡി വാങ്ങി വലിക്കും. പിന്നീട് സോക്കേട് കൂടിയപ്പോള്‍ കാശ് കൊടുത്ത് വാങ്ങും ബീഡി. പിന്നെ ഈ ബീഡി വലിക്ക് സ്റ്റാന്‍ഡേര്‍ഡ് കുറവാണെന്നറിഞ്ഞപ്പോള്‍ പിന്നെ സിഗരറ്റായി വലി. സിസ്സേറ്സ്, വിത്സ്, പനാമ എന്നിവയൊക്കെ ആക്കി. പത്താം ക്ലാസ്സിലായപ്പോളെക്കും എന്റെ ബ്രാന്‍ഡ് പനാമ സിഗരറ്റായിരുന്നു. ഒരു പാക്കറ്റില്‍ ഇരുപതെണ്ണം ഉണ്ടാകും.

കാലത്ത് ചായ കുടി കഴിഞ്ഞാല്‍ ഒരു പുക അകത്തേക്ക് കയറ്റിയില്ലെങ്കില്‍ വയറ്റില്‍ നിന്ന് പോകയൈല്ലാ എന്നൊരു തോന്നലുണ്ടായിരുന്നു. കക്കൂസ് മുറിയുടെ ചുമരിന്റെ മുകളില്‍ ബീഡി, സിഗരറ്റ് തീപ്പെട്ടി മുതലായവ വെക്കും. അവിടെ ഇരുന്ന് പുക വലിക്കും. എന്റെ അനുജനും പുകവലിയില്‍ ഒട്ടും പിന്നിലായിരുന്നില്ല.

എന്റെ ചെറുപ്പത്തില്‍ എന്റെ പിതാവ് സിലോണില്‍ ആയിരുന്നു. ആറ് മാസം കൂടുമ്പോള്‍ നാട്ടില്‍ വരും. ഒരു മാസം നിന്ന് പോകും. അപ്പോള്‍ ഞങ്ങള്‍ക്ക് കുശാലാണ്. അച്ചന്‍ പ്ലെയെറ്സ് സിഗരറ്റാ വലിച്ചിരുന്നത്. 50 എണ്ണത്തിന്റെ ടിന്ന് ആണ് അവിടെ നിന്ന് കൊണ്ട് വരുന്ന സിഗരറ്റുകള്‍. ഒരു പുതിയ ടിന്ന് പൊട്ടിച്ച് ഏതാണ്ട് അഞ്ച് പത്തെണ്ണം വലിച്ച് കഴിഞ്ഞാല്‍ ഞങ്ങള്‍ നാലഞ്ചെണ്ണം മോഷ്ടിക്കും. എന്നിട്ട് ഏട്ടനും അനിയനും കൂടി തട്ടിന്‍ പുറത്തിരുന്ന് വലിക്കും.

പിന്നെ അടുത്ത ടിന്‍ പൊട്ടിക്കുന്ന വരെ ഞങ്ങള്‍ക്ക് ബീഡിയും മറ്റുമായി കഴിക്കും. പിന്നെ ഞങ്ങള്‍ക്ക് ഭക്ഷണം കഴിഞ്ഞാലും പുക വിടണമെന്ന ശീലമായിത്തുടങ്ങി. അച്ചന്‍ നാട്ടില്‍ വന്നാല്‍ ചിലപ്പോള്‍ ശല്യമായി എന്ന് തോന്നും. പുകവലിയും കള്ള് കുടിയൊന്നും മുറക്ക് നടക്കാറില്ല. പിന്നെ വിചാരിക്കും. പാവം, മുപ്പത് ദിവസം കഴിഞ്ഞാലങ്ങ് പോകുമല്ലോ. അപ്പോ ഞങ്ങളത് സഹിക്കും.


ചില രാത്രികളില്‍ രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഒരു പുക വിടാന്‍ ഒരു നിവൃത്തിയില്ലാതെ വരും. അപ്പോല്‍ ഞങ്ങള്‍ ഏഷ് ട്രേയില്‍ നോക്കി വലിയ കുറ്റി എടുത്ത് വലിക്കും. അതും കിട്ടിയില്ലെങ്കില്‍ പടിഞ്ഞാറെ വീട്ടില്‍ പോയി അവിടെ നിന്ന് സംഘടിപ്പിക്കും. അവിടെ നിന്ന് മുറുക്കാനും കിട്ടും.


ഞങ്ങളുടെ നാട്ടില്‍ എന്റെ ബാല്യത്തില്‍ വിദ്യുച്ചക്തി ഉണ്ടായിരുന്നില്ല. അതിനാല്‍ രാത്രി സഞ്ചാരം വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ പീടികളെല്ലാം ഏഴരയുടെ ബസ്സ് പോകുമ്പോളെക്കും അടക്കും. പിന്നെ തെക്കേലെക്കും വടക്കെലെക്കും ഒക്കെ പോയാല്‍ ബീഡി കിട്ടും. ചിലപ്പോല്‍ അടിയും കിട്ടും. ഞങ്ങള്‍ ബീഡി വലിക്കുന്നത് ചേച്ചിക്കറിയാമായിരുന്നു. തല്ലിയിട്ടും ചീത്ത പറഞ്ഞിട്ടൊന്നും കാര്യമില്ലാ എന്ന് ചേച്ചിക്കറിയാമായിരുന്നു. അതിനാല്‍ ഞങ്ങള്‍ സ്വതന്ത്രമായി വിലസി.

ഞങ്ങളെന്ന ഏട്ടനെയും അനിയനെയും ബീഡി വലിക്കാനും മുറുക്കാനും പഠിപ്പിച്ചത് ഞങ്ങളുടെ ഇളയ അമ്മാമനായിരുന്നു. മൂപ്പര് വലിച്ച ബീഡിയുടെ കുറ്റിയായിരുന്നു ആദ്യ കാലത്ത് ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. പിന്നെ മൂപ്പര്‍ ഒരു വട്ടം ചവച്ചരച്ച് മുറുക്കിയതിന്റെ ചണ്ടി ഞങ്ങള്‍ക്ക് തരും. അതാണ് ഞങ്ങള്‍ തുടക്കത്തില്‍ മുറുക്കിയിരുന്നത്.

ഞങ്ങളുടെ ഗ്രാമത്തില്‍ വെറ്റില, അടക്ക മുതലായവ സമൃദ്ധം. വെറ്റില മുറുക്കാത്തവര്‍ ചെറുവത്താനിയില്‍ വിരളം. ഞങ്ങള്‍ പിന്നെ പന്ത്രണ്ട് വയസ്സാകുമ്പോളെക്കും പുകയിലയും മുറുക്കിത്തുടങ്ങി. ഞങ്ങള്‍ അമ്മയെന്ന് വിളിക്കുന്ന അമ്മൂമ്മ വെറ്റില മുറുക്കുന്നതിന്റെ കൂടെ പട്ടപ്പുകയിലയാണ് മുറുക്കുക. അതിന്റെ മണം കേട്ടാല്‍ തന്നെ മുറുക്കാന്‍ തോന്നും. പുകയിലയും സുഗന്ധദ്രവ്യങ്ങളും കൂട്ടിക്കുഴച്ച് വാഴപ്പോളയില്‍ കെട്ടിയാണ് പട്ടപുകയില വരിക. അതും കൂട്ടി മുറുക്കാന്‍ ഒരു സുഖം തന്നെയാണ്.

പിന്നെ കള്ള് കുടിയും. നല്ല തെങ്ങിന്‍ കള്ള്. ചിലപ്പോള്‍ പനങ്കള്ളും. ഒന്നും വിടില്ല ഞാന്‍. തെങ്ങില്ലെങ്കില്‍ പന. ഇനി ഇവ രണ്ടുമില്ലെങ്കില്‍ നല്ല നാടന്‍ ചാരായം.

[വേണമെങ്കില്‍ തുടരാം]

Tuesday, September 1, 2009


എല്ലാ സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും തിരുവോണം നാളിലെ ഓണാശംസകള് നേരുന്നു. ഇന്ന് പാറമേക്കാവില് ഇട്ട കളമാണ് താഴെ. കൂടുതല് ഓണവിശേഷങ്ങള് താമസിയാതെ വരുന്നതായിരിക്കും.