എന്റെ പ്രിയ സുഹൃത്ത് ശ്രീമതി. മിനി കുരിയാക്കോസ് എഴുതിയ കവിത അവരുടെ സമ്മതത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു. മിനിക്ക് ആശംസകള്‍ നേരുന്നു.
++++++++++++++++++++++++++++++++
എന്നെ കാണാന്‍ കണ്ണില്ലാത്ത-
ആത്മാവില്‍ വലനെയ്ത
അസഹിഷ്ണമായ ബിംബങ്ങള്‍
മൂളിനടക്കുന്ന നഗരം
മാന്യത നടിച്ചുറങ്ങുന്ന പകലും
ഇരതേടി ഉണരുന്ന രാവും
സൂര്യനസ്തമിക്കാന്‍ അനുവാദ-
മില്ലാത്ത ഗല്ലികളും.
ഇവിടെ ഞാന്‍ സ്വപ്ങ്ങളുടെ
തേരോട്ടം കണ്ടു.
പുതുപെണ്ണിന്റെ കണ്ണീരണിഞ്ഞ
വരികളുറക്കെ വായിച്ച്
നെടുവീര്‍പ്പിടുന്ന ക്യാമ്പുകള്‍കണ്ടു.
ആര്‍ദ്രതവറ്റിയ കണ്ണുകളില്‍
വില്‍പ്പനാതന്ത്രങ്ങളുമായി
പാതിമറഞ്ഞ നഗ്നത.
വിപ്ലവം തോല്‍പ്പിച്ചു കളഞ്ഞ
റഷ്യന്സുന്ദരികളുടെ റൂഷിന്റെവശ്യതയില്‍
കമ്മ്യുണിസംത്തിന് വിലാപം.
അബ്ര കടക്കുമ്പോള്‍ തുഴവീഴാത്ത
ഓളങ്ങളുടെ നെഗളിപ്പില്‍
അറബിപൊന്ന് പൂക്കുന്ന കോണ്‍ക്രീറ്റ്കാടുകള്‍
ഇടയലേഖനം വീഞ്ഞില്‍മുക്കി
കഴിക്കുന്ന വിശ്വാസിയേയും
നിന്റെ വിശ്വാസം നിന്നെ പിഴപ്പിക്കും
എന്നുറക്കെ കരയുന്ന ക്രൂശിതനേയും
ഞാനിവിടെ കണ്ടു.
അതിര്‍ത്തിക്കിരുവശവും തോക്കുകള്‍
ഉന്നംതീര്‍ക്കുമ്പോള്‍
തര്‍ക്കമില്ലാത്ത ഭൂമിയില്‍
ഭാരതീയന്റെ മനസ്സിലേക്ക്
നൂല്‍പ്പാലമിട്ടിറങ്ങിചെല്ലുന്ന പാക്കിസ്താനി...
കാല്‍പ്പനികത നീന്താന്‍ ഉരുപണിയുന്ന-
അറബിക്ക് സലാം മടക്കുന്ന
ഹിന്ദുവും ക്രിസ്ത്യനും,
മടങ്ങാം നേരിന്റെ നേര്‍ക്കാഴ്ചയില്‍നിന്നും
അഞ്ജം സുന്ദരം നഗരം
കാണാന്‍ കണ്ണില്ലാത്തവര്‍ക്ക്!
കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
7 years ago
