Sunday, October 25, 2009

അക്കരയിലെ നാലുകെട്ട്

തികച്ചും അപ്രതീക്ഷിതമായിരുന്നു എന്റ് ബ്ലോഗ് വായിച്ച് അബുദാബിയിലുള്ള സുജ എനിക്കെഴുതിയ ഇമെയില്‍. എന്റെ ബ്ലോഗ് വായിച്ചുവെന്നും നമ്മള്‍ ബന്ധുക്കളാണെന്നുമെല്ലാം പറഞ്ഞ്. ഞാന്‍ ഈ ബന്ധത്തിന് ആധാരമായ കുടുംബ ചരിത്രം അടുത്ത കാലത്തൊന്നും ആലോചിച്ചിട്ടില്ല. ബന്ധങ്ങളുടെ വഴികള്‍ സുജ പറഞ്ഞെങ്കിലും ആദ്യമൊന്നും എനിക്ക് പൂര്‍ണ്ണമായി മനസ്സിലായിരുന്നില്ല. പിന്നീട് കുറച്ച് മെയില്‍ കമ്മ്യൂണിക്കേഷനുശേഷം എനിക്ക് മനസ്സിലായി ആരാണ് ഈ സുജ എന്ന്. 

 എന്റെ ബ്ലോഗില്‍ കൂടി എന്റെ ഒരു ബന്ധുവിനെ കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. എന്റെ അമ്മയുടെ അമ്മയുടെ ആങ്ങിളയുടെ മകളുടെ ഇളയ മകളാണ് ഞാന്‍ ഇവിടെ പറയുന്ന സുജ. സുജയുമായുള്ള ഈ പുതിയ സൌഹൃദം എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നു. ഞാന്‍ ഏതാണ്ട് അമ്പത് വര്‍ഷം പിന്നിലോട്ട് പോകുകയാണ്. ഞാന്‍ ഇങ്ങിനെ തുടങ്ങാം. എന്റെ ചെറുപ്പത്തില്‍ എന്റെ ചേച്ചി എന്നെ സ്കൂള്‍ പൂട്ടിയാല്‍ പത്ത് ദിവസം അക്കരക്ക് കൊണ്ട് പോകും. ചെറുവത്താനിയില്‍ നിന്ന് ബസ്സില്‍ ചാവക്കാടെത്തി അവിടെ നിന്ന് വഞ്ചിയില്‍ അക്കരക്ക് പോകും. വലിയ വഞ്ചിയിലായിരിക്കും പോകുക. അക്കരയെത്തുമ്പോള്‍ എനിക്ക് സങ്കടം വരും. എന്തെന്നാല്‍ വഞ്ചിയില്‍ നിന്ന് ഇറങ്ങണമല്ലോ. അന്ന് അക്കരക്കുള്ള യാത്ര അത്ര സുഖകരമായിരുന്നു. അക്കരയെത്തുമ്പോള്‍ അവിടെ അപ്പുമാമന്‍ കാത്ത് നില്‍ക്കുന്നുണ്ടാകും. അപ്പുമാമന്‍ വലിയ സ്നേഹമുള്ള ആളാണ്. അക്കരയെത്തിയാല്‍ അവിടെ നിന്ന് ചെറിയ ഇടവഴിയില്‍ കൂടിയും, പല വീടുകളുടെ പറമ്പില്‍ കൂടെയെല്ലാം നടന്ന് വേണം അപ്പുമാമന്റെ വീട്ടിലെത്താന്‍. 

 അക്കരയിലുള്ള അപ്പുമാമന്റെ വീടെ ഓല മേഞ്ഞ നാലുകെട്ടായിരുന്നു. അന്നൊക്കെ എനിക്ക് ഇത്തരം നാലു കെട്ട് വീട് ഒരു അത്ഭുതം തന്നെയായിരുന്നു. മഴക്കാലത്ത് നാല് കെട്ടിലെ നടുമുറ്റത്ത് മഴ വെള്ളം വീഴുന്നത് അങ്ങിനെ അങ്ങിനെ നോക്കിയിരിക്കും ഞാന്‍. അപ്പുമാമന്റെ വീട്ടില്‍ മാമന്റെ മകന്‍ മണിയും പിന്നെ മണിയുടെ പെങ്ങന്മാരും അമ്മായിയും, ഞാന്‍ ചേച്ചിയെന്ന് വിളിക്കുന്ന എന്റെ അമ്മയുടെ അമ്മയുടെ ജേഷ്ടത്തിയും മറ്റു ചിലരുമുണ്ട് ആ വീട്ടില്‍. 

 ഈ വീടിന് വലിയ ഉമ്മറവും, പിന്നെ മുറ്റത്ത അംബലപ്പുരയും, അംബലപ്പുരക്കടുത്ത് ഒരു ചെറിയ കുളവും ഉണ്ടായിരുന്നു. അവിടെ കുളത്തില്‍ നിന്ന് തന്നെയാണ് കുടിക്കാനുള്ള വെള്ളം എടുക്കുക. കുളത്തിന്റെ കരയില്‍ ചെറിയ ഒരു പാത്രം പോലെയുള്ള ഒരു ആഴമില്ലാത്ത കിണറുണ്ടാകും. അതില്‍ നിന്ന് കുടിവെള്ളം മുക്കിയെടുക്കും. അതൊക്കെ എന്റെ ബാല്യത്തില്‍ എനിക്ക് അതിശയമുള്ള കാര്യം ആയിരുന്നു. 

 പിന്നെ അപ്പുമാമന്റെ വീടിന്റെ പുറകില്‍ കുന്ന്പോലെ തോന്നുന്ന പൂഴിമണല്‍ തിട്ടയാണ്. അതില്‍ നിറയെ പറങ്കിമാവും പിന്നെ പറങ്കിമാവ് തോട്ടം കഴിഞ്ഞാല്‍ അറബിക്കടലും. 

ഞങ്ങള്‍ ചിലപ്പോള്‍ പറങ്കിമാവിന്റെ മുകളില്‍ കയറിയിരുന്നാകും മലമൂത്ര വിസര്‍ജ്ജനം ചെയ്യുക. എന്തൊക്കെ കുസൃതിത്തരങ്ങളാണെന്നോ അന്ന് ഞാനും കൂട്ടരും ചെയ്തിരുന്നത്. അപ്പുമാമന് മണികൂടാതെ എത്ര പെണ്‍ മക്കളുണ്ടായിരുന്നുവെന്നെന്നും എനിക്കോര്‍മ്മയില്ല. ഒരിക്കള്‍ ഞാന്‍ ദുബായില്‍ വെച്ച് മണിയുടെ പെങ്ങളെ കണ്ടിരുന്നെങ്കിലും അന്നൊന്നും എനിക്ക് എന്റെ ബാല്യം ഓര്‍മ്മ വന്നില്ല. സുജയുടെ എഴുത്ത് ആണെന്നെ ഇതൊക്കെ ഓര്‍മ്മിപ്പിച്ചത്. ജനറേഷന്‍ ഗാപ്പ് എന്ന് പറയുന്നത് പോലെയാണിവിടെ സംഭവിച്ചത്. 

 സുജയുടെ എഴുത്തിലൂടെ ചേച്ചിയുടെ അമ്മയുടെ കുന്നംകുളം ചിറളയം വീടും പരിസരവും അവിടുത്തെ അന്തേവാസികളേയും ഞാന്‍ ഓര്‍ക്കുന്നു. കോ‍ന്നുമാമനും, ഇട്ടിരി മാമനും എല്ലാം. ഞങ്ങള്‍ അക്കരയിലുള്ള മാമന്റെ വീട്ടിലെത്തിയാല്‍ അവിടെ എന്നും ഉത്സവം പോലെയായിരിക്കും. 

എന്നും വിഭവസമൃദ്ധമായ ഭക്ഷണവും മറ്റുമായിരിക്കും. നല്ല പെടക്കുന്ന മീന്‍ എപ്പോളും കിട്ടും. മാമന്‍ പീടികയില്‍ നിന്നെത്തിയാല്‍ ചേച്ചിയും മാമനും ഇങ്ങിനെ വര്‍ത്തമാനം പറഞ്ഞ് കൊണ്ടേയിരിക്കും. ഞങ്ങള്‍ കുട്ടികള്‍ ആ വലിയ വീട്ടില്‍ ഓടിക്കളിച്ചുംകൊണ്ടിരിക്കും. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.  മാമന്റെ അടുത്ത വീട് ഓടിട്ടതായിരുന്നു. നാളികേരം ഓട്ടിന്‍പുറത്ത് വീണ് പൊട്ടാതിരിക്കാന്‍ നാളികേരക്കുലയുടെ അടിയില്‍ വലിയ കൊട്ടപോലെയുള്ള ഒരു സാധനം കെട്ടിയിടും. വാടി വീഴുന്ന നാളികേരം ആ കൊട്ടയില്‍ വീഴുന്നതും മറ്റും ഞാന്‍ ചിലപ്പോള്‍ നോക്കിയിരിക്കും. 

 ഈ നാല് കെട്ടിന്നുള്ളില്‍ താമസിക്കാന്‍ വളരെ സുഖമായിരുന്നു. ഒട്ടും ചൂട് തോന്നുകയില്ല. അന്നത്തെ കാലത്ത് എലകൃട്രിസിറ്റി ഉണ്ടായിരുന്നില്ല ആ നാട്ടിലും എന്റെ ഗ്രാമത്തിലും. പകള്‍ മുഴുവന്‍ ഓടിക്കളിച്ച്, വൈകിട്ട് കുളി കഴിഞ്ഞാല്‍ അത്താഴം കഴിക്കുമ്പോളെക്കും ഞങ്ങള്‍ ഉറക്കമാകും. ഞാന്‍ എന്റെ ചേച്ചിയോട് അന്നൊക്കെ ചോദിക്കാറുണ്ട്. “എന്താ ചേച്ച്യേ നമുക്ക് നാല് കെട്ട് വീടില്ലാത്തെ? “ ഉണ്ണിമോന്‍ വലുതാകുമ്പോല്‍ നമുക്ക് നാല് കെട്ട് പണിയണം എന്ന് ചേച്ചി പറയും. അക്കരയില്‍ നിന്ന് തിരിച്ച് പോകാനുള്ള ദിവസങ്ങളാകുമ്പോള്‍ എനിക്ക് സങ്കടം വരും. പോകാതിരിക്കാന്‍ പറ്റില്ലല്ലോ. ഒരിക്കല്‍ വന്ന് പോയാല്‍ പിന്നെ മിക്കവാറും അടുത്ത കൊല്ലമേ പോകൂ. അവിടെ നിന്ന് മടങ്ങിപ്പോരാനേ തോന്നുകയില്ല. 

 പണ്ട് ഞാന്‍ എം ടിയുടെ നാല് കെട്ട് വായിക്കുമ്പോള്‍ അക്കരയിലെ അപ്പുമാമന്റെ നാല് കെട്ട് വീട് ഓര്‍മ്മിക്കുമായിരുന്നു. ഈ കഥയിലെ സുജയെ ഞാന്‍ എന്റെ ചെറുപ്പത്തില്‍ കണ്ടതായി ഓര്‍ക്കുന്നില്ല. ഒരു പക്ഷെ എന്റെ ചെറുപ്പത്തില്‍ ഇവള്‍ ജനിച്ച് കാണില്ല. ഏതായാലും എന്റെ ബാല്യത്തിലെ അക്കരയിലെ ഓര്‍മ്മകളുടെ ചിറക് വിടര്‍ത്താന്‍ നിമിത്തമായ സുജയെ ഞാന്‍ ഇവിടെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തട്ടെ.

സുജയും ഭര്‍ത്താവും രണ്ട് കുട്ടികളും ഒന്നിച്ച അബുദാബിയില്‍ താമസിക്കുന്നു. പത്ത് വയസ്സിന്‍ താഴെയുള്ള ഒരു മകളും അഞ്ച് വയസ്സിന്‍ താഴെയുള്ള ഒരു മകനും. 

 അങ്ങിനെ കാലങ്ങള്‍ക്ക് ശേഷം അക്കരയിലെ നാല് കെട്ട് ഓര്‍മ്മിക്കാനായി.

Saturday, October 10, 2009

കീര്‍ത്തനയുടെ അനിയത്തി



കീര്‍ത്തനയെ വായനക്കാര്‍ അറിയുമെന്ന് കരുതട്ടെ. ഹെഡറില്‍ ഉള്ള ഫോട്ടോയിലെ [11-10-09] പെണ്‍കുട്ടിയാ കീര്‍ത്തന എന്ന ചിഞ്ചു.



കീര്‍ത്തനയുടെ അനിയത്തിയാണ് ചിന്നു. യഥാര്‍ഥ നാമം മയൂഖ. ഞങ്ങള്‍ കഴിഞ്ഞ ആഴ്ച റീനയുടെ വീട്ടില്‍ രാത്രി തമ്പടിച്ചു. കുടുംബത്തിലെ എല്ലാരും ഉണ്ടായിരുന്നു. ആണ്‍ പട മുകളില്‍ ഇരുന്ന് തണ്ണിയടിച്ചുകൊണ്ടിരുന്നു. ഒരു ഫോസ്റ്റര്‍ ഉണ്ടെങ്കില്‍ അകത്താക്കാമെന്ന് പോയി നോക്കിയപ്പോള്‍ അവിടെ കട്ടി കൂടിയ കിങ്കരന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബക്കാര്‍ഡി, ജിന്ന് മുതലായ വീരന്മാര്‍.





എനിക്ക് പറ്റിയതൊന്നും അവിടെ ഇല്ലാത്തതിനാലും, എന്റെ മകന്‍ കള്ളുകുടിയന്മാരുടെ കൂട്ടത്തില്‍ തേവി കൊണ്ടിരുന്നതിനാലും, ഞാന്‍ അവിടെ അല്പം നേരം ഇരുന്ന് പിന്‍ വാങ്ങി. തന്തയുടെ മുന്നിലുരുന്ന് അധികം അടിക്കാനും, കൊച്ചു വര്‍ത്തമാനം പറയാനും ഒക്കെ ഒരു പരിധി ഉണ്ടാകുമല്ലോ. അതിനാല്‍ അവനും കൂട്ടരും സന്തോഷിച്ചോട്ടെ എന്ന് കരുതി അവിടെ നിന്നെണീറ്റ് പോന്നു.





അവിടെ മറ്റു ആണ്‍കുട്ടികളും, അവരുടെ തന്തമാരും, ചിലരുടെ അമ്മായി അപ്പന്മാരും അളിയന്മാരും, അമ്മാമനും മരുമക്കളും ഒക്കെ ഉണ്ടായിരുന്നെനികിലും, എനിക്ക് പറ്റിയ ഡ്രിങ്ക് ഇല്ലാത്തതിനാലും, പുറത്ത് ബാല്‍ക്കണിയിലെ ലൈറ്റ് ഓഫ് ചെയ്തതിനാലും ഞാന്‍ അവിടെ നിന്ന് താഴെ പെണ്‍ പടയും കൊച്ചുപിള്ളേരും വസിക്കുന്ന ലിവിങ്ങ് റൂമില്‍ സ്ഥലം പിടിച്ചു.





അപ്പോളിതാ പെണ്‍ പട ഇളകി. അതില്‍ ഒരു മൂത്ത പെണ്‍കുട്ടിയും ഉണ്ടായിരുന്നു. അവള്‍ മോഡേണും ഐടിയും ആയിരുന്നു. അവള്‍ക്കെന്തെങ്കിലും കിട്ടിയാല്‍ മോന്താമെന്നുണ്ടായിരുന്നു. അങ്ങിനെ അവര്‍ക്ക് ഒരു കുപ്പി വൈന്‍ സംഘടിപ്പിച്ചു. പണ്ടാരോ പറഞ്ഞ ഒരു പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. പക്ഷെ തുടക്കം ഓര്‍മ്മ വരുന്നില്ല.



ഈ പെണ്‍ പടക്കും കുട്ട്യോള്‍ക്കും കൂടി കൊടുത്ത വൈന്‍ കുപ്പിയുടെ കോര്‍ക്ക് ഊരുന്ന കുന്ത്രാണ്ടം വീട്ടിലില്ല. അതിനാല്‍ അവര്‍ മുകളിലുള്ള കുടിയന്മാരെ തേടിയെത്തി. അവിടെ കണ്ണ് കാണാതെ കൂരാകൂരിരുട്ടില്‍ അവര്‍ പലതും പയറ്റിയെങ്കിലും വൈന്‍ കുപ്പി തുറക്കാനായില്ല.



++



ഞാന്‍ ഇത് കണ്ട് ചിരിച്ചു. പണ്ട് ഞാനും ബീനാമ്മയും ബാര്‍ബീക്യൂ ഡിന്നറില്‍ പങ്ക് കൊണ്ടിരുന്നതും, പോര്‍ട്ട് വൈന്‍ കുടിച്ചിരുന്നതും എനിക്കോര്‍മ്മ വന്നു. ഞാന്‍ സാധാരണ ഒരു സ്വിസ്സ് നൈഫ് കൂടെ കരുതാറുണ്ട്. വാഹനത്തില്‍ വെച്ചിരുന്നു. പുറത്ത് മഴയായതിനാലും, വാഹനം പാര്‍ക്ക് ചെയ്ത സ്ഥലത്ത് ഇരുട്ടായതിനാലും ഞാന്‍ അതെടുക്കാന്‍ മിനക്കെട്ടില്ല.



പെണ്‍ പട കുപ്പി തുറക്കാനാവാതെ വെപ്രാളപ്പെട്ടു തുടങ്ങി. ഒപ്പം ഗൃഹനാഥനും കുടുംബ സംഗമത്തിന്റെ ആതിഥേയനും ആയ യുവ കോമളനോട് ഞാനെന്ന വയസ്സനോതി.



“ആ കുപ്പി ഇങ്ങോട്ട് തന്നോ എന്റെ മക്കളേ. ഞാന്‍ തുറന്ന് കൊടുത്തോളാം”



ഞാന്‍ കുപ്പിയും കൊണ്ട് താഴെ നിലയിലേക്കോടി. അപ്പോളെക്കും പെണ്‍ പടയും പിള്ളേരും എന്റെ പിന്നാലെ ഓടി.



“റീനക്കുട്ട്യേ ഒരു കത്തി സംഘടിപ്പിക്കാമോ എളേശ്ശന്..?



അതിനെന്താ പ്രയാസം ഏത് വകുപ്പിലുള്ളത് വേണമെങ്കിലും ഉണ്ട്. അങ്ങിനെ എന്റെ ഇഷ്ടത്തിന്നനുസരിച്ചുള്ള ഒന്ന് കിട്ടി.



++



പെണ്ണുങ്ങളും കുട്ട്യോളുമായി പത്ത് പതിനഞ്ചെണ്ണം ചുറ്റും വളഞ്ഞു. ഏറ്റവും ചെറിയ കുട്ടിക്ക് 3 വയസ്സും കൂടിയതിന് 24 ഉം, പിന്നെ ഇടത്തരം പെണ്‍പുലികളും, ബീനാമ്മയും ഓള്‍ടെ നാത്തൂന്‍സും, ഏട്ടത്തി അനിയത്തിമാരായി ഒരു പട തന്നെ.



കുപ്പിയുമായി ഞാന്‍ അഭ്യാസം തുടങ്ങുന്നതിന് മുന്‍പവര്‍ എന്നെ വളഞ്ഞു. ഞാന്‍ സൂത്രത്തില്‍ കോര്‍ക്ക് കുറെശ്ശെ തുരന്ന് പകുതിയായപ്പോള്‍ ബാക്കിയുള്ള് ഭാഗം കുപ്പിക്കത്തേക്കിട്ടതും കുറച്ച് വൈന്‍ ഷാമ്പെയിന്‍ പോലെ പുറത്തേക്ക് ചീറ്റി. കുട്ട്യോളും പെണ്ണുങ്ങളും ആര്‍ത്ത് വിളിച്ചു.



“ഞാന്‍ മാത്രം ഓളിയിട്ടില്ല.“



എന്റെ 1500 രൂപയുടെ ഏരോ ഷര്‍ട്ടില്‍ മുഴുവനും വൈന്‍.സാധാരണ റെഡ് വൈനിന് കറയുണ്ടെന്നറിയാം.



“അയ്യോ എളേശ്ശാ.... ഷര്‍ട്ടിലെല്ലാം പോയല്ലോ>>?



റീനക്കുട്ടിക്ക് വിഭ്രാന്തിയായി.



“സാരമില്ല മോളെ. ഷര്‍ട്ടിലെ കറയല്ലല്ലോ വിഷയം. നമ്മുടെ ഒത്ത് ചേരലും, കുട്ടികളും അമ്മമാരും മക്കളുമായുള്ള സന്തോഷവും അല്ലേ ഇന്ന്”



റീനക്കുട്ടി അപ്പോളെക്കും ഒരു തുണി നനച്ച് എന്റെ ഷര്‍ട്ട് തുടച്ച് വൃത്തിയാക്കി തന്നു.



അപ്പോളെക്കും ആതിഥേയന്റെ ഇളയമകളായ കിച്ചു ഒരു ട്രേയില്‍ പതിനഞ്ച് വൈന്‍ ഗ്ലാസ്സുകളായി മന്ദം മന്ദം ആടിയാടി എന്നരുകിലെത്തി. ആ ഗ്ലാസ്സുകളില്‍ വൈന്‍ പകര്‍ന്ന് കൊടുത്തു. വയസ്സ് ഒന്‍പതേ ആയുള്ളെങ്കിലും ഓള്‍ടെ വീഞ്ഞ് കുടി കണ്ടാല്‍ നാം മൂക്കത്ത് വിരല്‍ വെച്ച് പോകും.



+++



അങ്ങിനെ വീട്ടിലെ മൊത്തം പേറ് ഞാനൊഴികെ മദ്യത്തിന്റെ ലഹരിയിലായി. പാവം “ഞാന്‍“.



എനിക്ക് മോന്താന്‍ ഒന്നും ഇല്ലാ. വിഭവങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. വൈന്‍ ഒരു കുപ്പിയും കൂടിയുണ്ടായിരുന്നെങ്കില്‍ ഒന്ന് വീശാമായിരുന്നു.



ഞാന്‍ വീശിയില്ലെങ്കിലും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കാനായെങ്കിലും കഴിഞ്ഞുവല്ലോ എന്നോര്‍ത്ത് ഞാന്‍ നിര്‍വൃതിയിലമര്‍ന്നു.



ബീനാമ്മ വീഞ്ഞു നുണഞ്ഞ് പണ്ട് ഞങ്ങള്‍ വിഹരിച്ചിരുന്ന മരുഭൂമിയിലെ തട്ടകങ്ങള്‍ സ്വപ്നം കണ്ടു.



എല്ലാവരും ആര്‍ത്തുല്ലസിച്ച് കൊണ്ടിരുന്നു. ഞാന്‍ താഴെയുള്ള സൈന്യത്തിന്റെ കൂടെ കൂടി. അവര്‍ വിചാരിച്ച് കാണും ഞാന്‍ മുകളില്‍ നിന്ന് വീശിയിട്ടാണ് താഴെ വന്നിരിക്കുന്നതെന്ന്.



എന്റെ മരുകളോട് ഗൃഹനാഥന്‍ ചോദിച്ചു.



“നീ കുടിക്കില്ലേ...?



എന്താ സംശയം ഞാന്‍ ബീര്‍ കുടിക്കും.



അത് കേട്ട് ബാല്‍ക്കണിയിലിരുന്ന ഓള്‍ടെ കെട്ടിയോനും, ഓന്റെ വല്യച്ചനും, ചെറിയച്ചനുമെല്ലാം ആശ്ചര്യം. പാവം എന്റെ മരോള് കുട്ടി. അവള്‍ക്കും കാര്യമായി മോന്താനൊന്നും കിട്ടിയില്ല. രണ്ട് തുള്ളി വീഞ്ഞുകുടിച്ചിട്ടെന്ത് കാര്യം അവള്‍ക്ക്.



ഓള്‍ക്ക് ഒരു ലാര്‍ജ്ജ് ബക്കാര്‍ഡി കൊടുക്കണമെന്നുണ്ടായിരുന്നെനിക്ക്. അവള്‍ അത് കഴിക്കുമെന്ന് ഞാന്‍ ഊഹിച്ചു. പക്ഷെ ഓള്‍ടെ കെട്ടിയോന് ഒരു ഉത്സാഹവും കണ്ടില്ല.



എന്തായാലും എന്തെങ്കിലും മോന്താന്‍ കിട്ടിയല്ലോ എന്നോര്‍ത്ത് അവള്‍ സന്തോഷിച്ചു.



ഇത്തരത്തിലുള്ള കുടുംബസംഗമം നമ്മുടെ സൊസൈറ്റിയില്‍ കുറഞ്ഞ് വരുന്നു. ഞങ്ങള്‍ ഇടക്കിടക്ക് ഇങ്ങനെ കൂടാറുണ്ട്. വിദേശവാസിയായിരുന്ന ഞാനാണ് അവര്‍ക്ക് ഈ ആശയം പകര്‍ന്നത്.



കുടുംബത്തിലെ എല്ലാരും കൂടിയാല്‍ ഏതാണ്ട് നാല്പത് പേര്‍ വരും കുട്ടികളടക്കം. ശരിക്കും സന്തോഷത്തിന്റെ ദിനങ്ങളായിരിക്കും.



എല്ലാവരും കുടിച്ചും, ഡ്രിങ്ക്സിനോട് കൂടിയുള്ള നോണ്‍ സ്നേക്ക്സ് കഴിച്ചും, സല്ലപിച്ചും ആഹ്ലാദിച്ചുകൊണ്ടിരുന്നു. എന്റെ വയറ് കത്തിക്കൊണ്ടിരുന്നു. ആരും ഭക്ഷണം കഴിക്കാന്‍ ഡൈനിങ്ങ് റൂമിലേക്ക് വരുന്നത് കാണാനില്ല.



അവസാനം നെറികെട്ട് ഈ പാവം വയസ്സന്‍



“റീനക്കുട്ട്യേ... എളേശ്ശന് വിശക്കുന്നു. വയറ് കാളുന്നു.........”



ഞാന്‍ ഇതാ വരുന്നു. കുട്ട്യോളേയും കൂടി വിളിച്ചോ എളേശ്ശാ..



അവള്‍ അടുക്കളയിലേക്ക് പ്രവേശിച്ചു. ക്ഷണ നേരം കൊണ്ട് ഡൈനിങ്ങ് ടേബില്‍ നിറയെ ഭക്ഷണ സാധനങ്ങള്‍ നിരത്തി. ഞാന്‍ വൈകുന്നേരം അരി ഭക്ഷണം കഴിക്കില്ലെന്ന് അവള്‍ക്കറിയാമായിരുന്നു. മിടുക്കിയായ സുന്ദരിക്കുട്ടിയാണ് എന്റെ റീനക്കുട്ടി.



+++



ഇത്രയും സാധനങ്ങള്‍ മേശമേല്‍ നിരത്തിയിട്ടും എന്റെ മുഖത്ത് സന്തോഷം കാണാനായില്ല അവള്‍ക്ക്.



“പച്ചക്കറി ഒന്നും ഇല്ലേ മോളേ...?



മിക്കതും സസ്യഭുക്കായ എന്റെ കാര്യം അവള്‍ മറന്നു. ഞാന്‍ അപൂര്‍വ്വമേ നോന്‍ വെജ് കഴിക്കൂ. വീശിക്കൊണ്ടിരുന്നാല്‍ ആരെയും ഞാന്‍ തിന്നും. അത് വേറെ കാര്യം.



“ഇന്ന് പച്ചക്കറിയായി ഒരു പ്ലേറ്റ് സലാഡ് പോലും ഇവിടെ ഉണ്ടാക്കിയില്ല. അവള്‍ക്ക് സംഭ്രമമായി...”



സാരമില്ലേ മോളേ... ഞാന്‍ അഡ്ജസ്റ്റ് ചെയ്തോളാം. മോള് പോയി മറ്റുള്ളവരുടെ കാര്യങ്ങള്‍ നോക്കിക്കോളൂ.



“എളേശ്ശാ ഈ കാണുന്ന പൊറോട്ടാ മാത്രമാണ് പുറത്ത് നിന്ന് വാങ്ങിച്ചിരിക്കുന്നത്. മറ്റെല്ലാ വിഭവങ്ങളും ഞാന്‍ ഉണ്ടാക്കിയതാണ്. എളേശ്ശന്‍ ധൈര്യപൂര്‍വ്വം കഴിച്ചോളൂ.”



എനിക്ക് അന്ന് വയറ്റിന് അസുഖമായിരുന്നതിനാല്‍ ഞാന്‍ ഒന്നും കഴിക്കതിരുന്നാലോ എന്ന് വിചാരിച്ചു. പക്ഷെ വയറ്റിലുള്ള മരുന്നുകള്‍ ഇളകി മറിഞ്ഞ് കൊണ്ടിരുന്നതിനാല്‍ എനിക്കെന്തെങ്കിലും ഉടന്‍ കഴിക്കണമെന്നായിരുന്നു.



ഞാന്‍ ചുറ്റുപാടും കണ്ണൊടിച്ചു.



അടുത്തിരുന്ന പൊന്നുവിനോട് ചോദിച്ചു.



“എന്താ മോളെ ഇതൊക്കെ..?



വല്യച്ചാ അത് കോഴിയും, പോത്തും, പോര്‍ക്കും, ആടും മീനുമൊക്കെയാ. പിന്നെ വലിയ പ്ലേറ്റിലുള്ളത് ഫ്രൈഡ് റൈസാണ്.



“എന്താ ചെയ്യാ ഭഗവാനേ....?



വയറ് കാളുന്നു. ഫ്രൈഡ് റൈസില്‍ അജിനോ മോട്ടൊ ഉണ്ടല്ലോ. അതെനിക്ക് ഉപദ്രവം ചെയ്യില്ലേ. ഏതായാലും അല്പം ഫ്രൈഡ് റൈസും ചിക്കന്‍ കറിയുടെ ചാറും സേവിക്കാമെന്ന മട്ടില്‍ ഞാന്‍ എന്റെ ജോലിയിലേക്ക് കടന്നു.



“ചിക്കന്‍ കറി കൊള്ളാമല്ലോ റീനക്കുട്ടീ.........”



അല്പം റൈസ് കഴിച്ചൊന്നും എന്റെ വിശപ്പടങ്ങിയില്ല. ഞാന്‍ അടുത്ത് എന്നെ നോക്കിച്ചിരിച്ചുംകൊണ്ടിരുന്ന വലിയ നുറുക്കുകളായി മസാല പുരട്ടി വറുത്ത അര്‍ക്ക്യ കണ്ടു. അത് ടേസ്റ്റ് നോക്കി. നല്ല രസം. ഒന്നിന്റെ പകുതി പ്ലേറ്റിലേക്ക് വെച്ചു.



അതു കഴിച്ചിട്ടൊന്നും എന്റെ വിശപ്പടങ്ങിയില്ല. അപ്പോള്‍ കോയിച്ചാറിന്റെ കൂടെ ഒരു ചെറിയ കശണം നോക്കി നെടുവീര്‍പ്പിട്ടു.



വിശപ്പ് മാറാതെ വന്നതിനാല്‍ കുറേ കോയീന്റെ കശണങ്ങളും, ഒരു പോറോട്ടേം, ഒന്ന് രണ്ട് കശണം മീന്‍ വറുത്തതും തിന്നു വിശപ്പടക്കി. എന്തായിരിക്കും ഇതിന്റെ അനന്തര ഫലം എന്നോര്‍ത്ത് കുണ്ഠിതപ്പെടാനും തുടങ്ങി.



ഞാന്‍ ആലോചനാമഗ്നനായി ഇരിക്കുമ്പോള്‍ കുട്ടിപ്പട്ടാളം വന്ന് എന്റെ തലയില്‍ കയറി. പിന്നെ അവരുടെ കൂടെ കളിക്കാന്‍ കൂടി സമയം പോയതറിഞ്ഞില്ല. ഏറ്റവും ചെറിയതാണ് ചിന്നു. ഓള്‍ടെ ഏട്ടത്തിയായിരുന്നു പണ്ട് എന്റെ പെറ്റ്. ഇപ്പോ അനിയത്തിയോടാനെനിക്ക് കമ്പം. മൂന്ന് വയസ്സുകാരി. പണ്ടൊക്കെ എന്റെ അടുത്തേക്ക് തീരെ വന്നിരുന്നില്ല. ഇപ്പോ എന്ന വലിയ ഇഷ്ടമാ.


ഓളെക്കൊണ്ട് കൊറോ പാട്ട് പാടിച്ചു. അതില്‍ തരക്കേടില്ലാത്തതൊന്നാണ് മുകളില്‍ കാണിച്ചിരിക്കുന്നത്.


കുറച്ചുംകൂടി എഴുതാനുണ്ട്. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.






എന്റെ ഗ്രാമവും അയലത്തെ കുട്ടികളും

കഴിഞ്ഞ ആഴ്ച ഞാന്‍ എന്റെ ഗ്രാമത്തില്‍ പോയിരുന്നു. ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുള്ളതാണ് എന്റെ ഗ്രാമമായ ചെറുവത്താനിയെപ്പറ്റി.
എനിക്കവിടെയുള്ള പ്രധാന കൂട്ടുകാര്‍ അയലത്തെ കുട്ടികളാണ്. നമുക്കിന്ന് ഗ്രീഷ്മയെയും ചിടുവിനേയും കാണാം.
ഇവര്‍ രണ്ട് പേരും മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്റെ ഇപ്പോഴത്തെ സന്ദര്‍ശനം ഒരു ദിവസത്തെ താമസത്തില്‍ കുറവായതിനാല്‍ പലരേയും കണ്ടില്ല. ഗ്രീഷ്മ മാല കോര്‍ക്കുന്നതും, ചിടു പാടുന്നതും നമുക്കിവിടെ കാണാം.
വിഡിയോ ക്ലിപ്പുകള്‍ ശ്രദ്ധിക്കുക.


Wednesday, October 7, 2009

സര്‍വീസ്ഡ് അപ്പാര്‍ട്ട് മെന്റ് കോയമ്പത്തൂരില്‍

LET ME INTRODUCE MY FRIEND MR & MRS CHACKO WHO IS RUNNING A SERVICED APARTMENT AT COIMBATORE. KINDLY SEE THE FOLLOWING DETAILS AND REQUEST YOU KINDLY FORWARD THIS LINK TO YOUR FRIEND CIRCLE.

കോയമ്പത്തൂര്‍ വരുമ്പോള്‍ സുഖതാമസത്തിന് - ഫര്‍ണീഷ് ചെയ്ത - എയര്‍ കണ്ടീഷന്റായ, പാചകം ചെയ്യണമെങ്കില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള കിച്ചനോട് കൂടിയുള്ള സര്‍വീസ്ഡ് അപ്പാര്‍ട്ട് മെന്റ്. സിംഗിള്‍, ഡബ്ബിള്‍ മുറികളായോ, മൊത്തമായോ വാടകക്ക്. ദിവസത്തേക്കോ, ആഴയിലേക്കോ, മാസത്തിനോ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

എന്റെ സുഹൃത്ത് മിസ്റ്റര്‍ & മിസ്സിസ് ചാക്കോ നടത്തുന്ന സ്ഥാപനം


D'niche, a contemporary seviced apartment located in puliakulam, COIMBATORE with easy access to railway station, airport, hospitals and restaurants, offers classy accommodation, personalized services and state of the art facilities for the discerning. In short




A HOME AWAY
FROM
HOME







Amenities
air conditioned bedorroms with attached bathrooms and television
fully equipped kitchen
24 hrs power supply
common gynmasium with latest equipments
care taker [optional]
complimentary breakfast

contact details
mr & mrs chacko
0422 - 23313053
+91 98944 59601
+91 93620 13286
email: d_niche@yahoo.co.in

kindly contact above address for room tariff.
tariff card is being published.




Wednesday, September 30, 2009

എന്നും പൂരം ഉണ്ടായിരുന്നെങ്കില്‍ തൃശ്ശൂരില്‍


കഴിഞ്ഞ തൃശ്ശൂര്‍ പൂരത്തിന്ന് എടുത്ത ചില പടങ്ങളാണിത്. ഇത് കാണുമ്പോള്‍ എന്നും തൃശ്ശൂര്‍ പൂരം ഉണ്ടായിരുന്നെങ്കില്‍ എന്നാശിച്ച് പോയി !!
Posted by Picasa

Tuesday, September 22, 2009

എനിക്ക് സന്തോഷമായി യശോദ ചേച്ചീ





തികച്ചും അപ്രതീ‍ക്ഷിതമായിരുന്നു എന്റെ ഇന്നെലെത്തെ കൊങ്ങണൂര്‍ യാത്ര. ഉള്ളിശ്ശേരി ലക്ഷ്യമാക്കി വീട്ടില്‍ നിന്നിറങ്ങി, കുന്നംകുളത്തെത്തിയപ്പോള്‍ വണ്ടി പട്ടാമ്പി റോട്ടിലൂടെ തിരിച്ചു. അവിടെ ബ്ലോക്ക് ആയതിനാല്‍ ഡൈവര്‍ഷന്‍ കക്കാട് വഴി എടുത്ത് പട്ടാമ്പി റോട്ടിലെ കുരിശ് പള്ളിയുടെ അടുത്ത് കൂടി വീണ്ടും യാത്രയായി.

കുറേ നാളായി ബാലേട്ടന്റെ വീട്ടില്‍ പോകണമെന്ന് വിചാരിച്ചിട്ട്. ഞാന്‍ സാധാരണ എവിടെ പോകുമ്പോളും ആരോടും പറയാറില്ല. കാരണം പലരെയും പറഞ്ഞ് പറ്റിക്കാറുണ്ടായിരുന്നു പണ്ട്. അതിനാല്‍ ആ പണികള്‍ പിന്നെ വേണ്ടാന്ന് വെച്ചു. ഒരാള്‍ അഥവാ അവിടെ ഇല്ലെങ്കില്‍ ആ പരിസരത്തുള്ള വേറെ ഏതെങ്കിലും വീട്ടിലോ, ക്ഷേത്രത്തിലോ പോകാമല്ലോ എന്നതാണെനിക്ക് തോന്നിയത്.


പാറേമ്പാടം എത്തിയപ്പോള്‍ പുതിയ കെട്ടിടങ്ങള്‍ ഒക്കെ വന്നതിനാല്‍ കൊങ്ങണൂര്‍ക്ക് തിരിയുന്ന റോഡ് കഴിഞ്ഞോ എന്ന് സംശയമായി. പണ്ട് എന്റെ ചെറുപ്പത്തില്‍ ഞാന്‍ ചേച്ചിയുടെ കൂടെ അവിടെ പോകുമ്പോള്‍ ചന്ദ്രു വൈദ്യരുടെ വീട് കഴിഞ്ഞ് ഉള്ള സ്റ്റോപ്പില്‍ ഇറങ്ങി പാടത്ത് കൂടെ നടന്ന് ബാലേട്ടന്റെ വീട്ടിന്റെ കിഴക്കേ ഭാഗത്തുള്ള പടിപ്പുരയില്‍ കൂടി വീട്ടു വളപ്പിലേക്ക് പ്രവേശിക്കുകയായിരുന്നു. പടിപ്പുരയില്‍ നിന്ന് ഏതാണ്ട് നൂറ്റമ്പത് മീറ്ററെങ്കിലും നടക്കണം പിന്നീട് വീട്ടുമുറ്റത്തെത്താന്‍. ഞാന്‍ ഒറ്റക്കാണ് പോകുന്നതെങ്കില്‍, പടിപ്പുര കഴിഞ്ഞ് ഞാന്‍ ഒറ്റ ഓട്ടമാണ് മുറ്റം എത്തുന്നത് വരെ.


എന്തിനാണ് ഞാന്‍ ഓടിയിരുന്നതെന്നറിയാമോ? എനിക്ക് പേടിയായിരുന്നു ഇരുളടഞ്ഞ ആ പറമ്പില്‍ കൂടി നടക്കാന്‍. ബാലേട്ടന്റെ വീട് കണ്ടാല്‍ പണ്ടൊക്കെ പേടിയാകും. വിജനമായ സ്ഥലത്ത് ഒരു വലിയ മന പോലെയുള്ള വീടാണ്. അവിടെ വീട്ടിന്റെ പിന്നില്‍ അതായത് വടക്കേപുറത്തായിരിക്കും മിക്കപ്പോഴും വലിയമ്മ ഇരിക്കുക.


എഴുതി എഴുതി എങ്ങോട്ടോ പോയി. അങ്ങിനെ എന്റെ വാഹനം മന്ദ മന്ദം നീങ്ങി, ഇടത്ത് വശത്ത് ഞാന്‍ ഒരു ബോര്ഡ് കണ്ടു. സി വി ശ്രീരാമന്‍ റോഡ്. സമാധാനമായി. വഴി തെറ്റിയിട്ടില്ല. ബാലേട്ടന്റെ യഥാര്‍ത്ഥനാമധേയമാണ് സി. വി. ശ്രീരാമന്‍ എന്ന എഴുത്തുകാരന്‍. എന്റെ വലിയമ്മയുടെ മകനാണ്. പിന്നെയും അച്ചന്‍ വഴിക്ക് ഒരു വലിയ ബന്ധമുണ്ട് ബാലേട്ടനായി. ബാലേട്ടന്‍ മരിച്ചിട്ട് എത്ര കൊല്ലാമായി എന്ന് എനിക്കോര്‍മ്മയില്ല. മിനിഞ്ഞാന്ന് ശ്രാര്‍ദ്ധമായിരുന്നെന്ന് യശൊദ ചേച്ചി പറഞ്ഞു. ഞാനറിഞ്ഞില്ല ചാത്തത്തിന്റെ നാള്.


അങ്ങിനെ ഞാന്‍ വീട്ടുമുറ്റത്തെത്തി. ബാവുട്ടിയുടെ വണ്ടി കണ്ടില്ല. പെരുന്നാളായ കാരണം കുട്ടികളോടൊന്നിച്ച് കറങ്ങാന്‍ പോയിരിക്കുമെന്ന് കരുതി ഞാന്‍. ഏതായാലും വീട്ടിനകത്തെക്ക് പ്രവേശിക്കുവാന്‍ നോക്കാം എന്ന് കരുതി മണിയടിച്ചു. അപ്പോള്‍ മനസ്സിലായി ബാവുട്ടി മാത്രമേ കറങ്ങാന്‍ പോയിട്ടുള്ളൂ എന്ന്. അവിടെ ബാവുട്ടിയുടെ സഹധര്‍മ്മിണി ഷായിയും മക്കളും, പിന്നെ ബാലേട്ടന്റെ മൂത്ത മക്കളായ സണ്ണിയുടെയും ബൈജുവിന്റെയും മക്കളും അവിടെ ഉണ്ടായിരുന്നു.


എനിക്ക് തോന്നി എല്ലാം കൊണ്ടും ഒരു നല്ല ദിവസമായിരുന്നു ഞാന്‍ വന്നതെന്ന്. എല്ലാ മക്കള്‍ക്കും ഈരണ്ട് മക്കള്‍ വീതം. ബാവുട്ടിക്ക് രണ്ടാണ്‍ മക്കള്‍, മറ്റുള്ളവര്‍ക്ക് ഈരണ്ട് പെണ്മക്കള്‍ വീതം. ശ്രിറാം, അഭിറാം, നീരാഞ്ജന, ആശ, ആരതിയും അനിയത്തിയും കൂടി ആറ് പേരക്കുട്ടികളാണ് ബാലേട്ടന് ഉള്ളത്.

‍ഷായിയെക്കൂടാതെ മകന്‍ ബൈജുവിന്റെ സഹധര്‍മ്മിണിയും അവിടെ ഉണ്ടായിരുന്നു. പിന്നെ ചേച്ചിയും പണിക്കാരും എല്ലാം കൂടി വീട് മുഴുവന്‍ കോലാഹലമായിരുന്നു.

സാധരണയില്‍ കവിഞ്ഞ വലുപ്പമുള്ളതാണ് ബാലേട്ടന്റെ വീട്. വലിയ ഉമ്മറവും പൂമുഖവും പിന്നെ നീളത്തിലുള്ള ഇടനാഴികയില്‍ കൂടി പോയാല്‍ ഇടത് വശത്ത് നാല് കിടപ്പുമുറികളും പിന്നെ അവിടെ നിന്ന് വലിയ ഗോവണി വഴി മുകളില്‍ കയറിയാല്‍ ഇത് പോലെ നാലു മുറികളും, പിന്നെ അവിടെയും ഒരു പൂമുഖം, പിന്നെ അതിന്‍ മുകളില്‍ മൂന്നാം നിലയിലും മുറികളുണ്ട്.


പിന്നെ താഴത്തെ നിലയില്‍ നിന്ന് ഇടനാഴിക കഴിഞ്ഞെത്തുന്നത് ഒരു തളം അതില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ വടക്കേപുറത്തുള്ള ഉമ്മറവും മറ്റുമാണ്. അടുക്കളക്കിണര്‍ ഉണ്ട്. താഴ്ചയുള്ളതാണ് അടുക്കളക്കിണര്‍. കുന്നുമ്പുറമായ സ്ഥലമായതിനാല്‍ കിണറുകള്‍ക്ക് ആഴം കൂടുതാണ് അവിടെ.


എന്നെ കണ്ടതും യശോദ ചേച്ചിക്ക് സന്തോഷമായി. ഉടന്റെ ഷായി എത്തി. ബാവുട്ടി കറങ്ങാന് പോയ വിശേഷമെല്ലാം പറഞ്ഞു.

"ഉണ്ണിപ്പാപ്പനെന്താ കുടിക്കാന്‍ എടുക്കേണ്ടെ? ചായ എടുക്കട്ടെ..?
വേണ്ട ഷായി.. അല്പം കഴിഞ്ഞ് ഞാന്‍ ആവശ്യമുള്ളത് ചോദിച്ചോളാം....
"എന്നാ പാപ്പന് മസാല ദോശ ഉണ്ടാക്കിത്തരാം. ഞങ്ങളുടെ പ്രാതല്‍ ഇപ്പോള്‍ കഴിഞ്ഞതേ ഉള്ളൂ..."
എനിക്ക് മസാല ദോശ വേണ്ട ഷായി. ഞാന്‍ വീട്ടില്‍ നിന്ന് കഴിച്ചിട്ട് ഒരു മണിക്കൂര്‍ ആകുന്നതേ ഉള്ളൂ.........

"അങ്ങിനെയാണെങ്കില്‍ പാപ്പന്‍ ചായ ഉണ്ടാക്കിത്തരാം"
എന്നാല്‍ അങ്ങിനെയാകട്ടെ ഷായി, പക്ഷെ എനിക്ക് കട്ടന്‍ ചായ മതി
അല്‍പ്പം കഴിഞ്ഞ് ഷായി കട്ടന്‍ ചായയുമായെത്തി.
"അടുക്കളയില്‍ ബൈജുവിന്റെ ഭാര്യ ഉണ്ട്. അവരുടെ മക്കളും ഇവിടെ ഉണ്ട്. ചാത്തത്തിന് വന്നിട്ട് പോയിട്ടില്ല. ഞാനങ്ങോട്ട് ചെല്ലട്ടെ. ഉണ്ണിപ്പാപ്പന്‍ ഇനി വൈകിട്ട് പോയാല്‍ മതി"


"ഞാന്‍ അമ്മയെ പാപ്പന്റെ കൂടെ ഇരിക്കാന്‍ അയക്കാം"
കുറച്ച് കഴിഞ്ഞ് ചേച്ചി കൂട്ടിനെത്തി. വിശേഷങ്ങളെല്ലാം പറഞ്ഞു. ബാവുട്ടിയുടെ മക്കളെ എനിക്ക് പണ്ടേ അറിയാം. പക്ഷെ മറ്റേ മക്കള്‍ താമസിക്കുന്നത് അകലെയായതിനാല്‍ ഞാനവരേയും കുടുംബത്തിനെയും കണ്ടതായി ഓര്‍ത്തിരുന്നില്ല.


ചേച്ചി എല്ലാ പേരക്കുട്ടികളേയും പൂമുഖത്തെക്ക് വിളിച്ചു. കുട്ടികള്‍ക്കെല്ലാം എന്നെ പരിചയപ്പെടുത്തിക്കൊടുത്തു. ഞാന്‍ കുട്ടികളുടെയെല്ലാം പേരും സ്കൂള്‍ വിശേഷവും എല്ലാം ചോദിച്ചറിഞ്ഞു. അങ്ങിനെ കുറേ നേരം എല്ലാവരോടും സല്ലപിച്ച് രണ്ട് കുട്ടികളുമായി ഞാന്‍ പറമ്പിലും പാടത്തുമായി ചിലവഴിച്ചു. പണ്ട് ഞാന്‍ കടന്ന് വന്നിരുന്ന പടിപ്പുരയും പാട ശേഖരവും, പാമ്പിന്‍ കാവും എല്ലാം കണ്ടു.
ബാലേട്ടന്റെ വീടിന്റെ മുന് വശത്ത് പണ്ട് വലിയ തൊഴുത്തും കയ്യാലയും ഉണ്ടായിരുന്നു. ഇപ്പോളതെല്ലാം നാമാവശേഷമായിരിക്കുന്നു. പണ്ടത്തെ പ്രൌഡി ഇപ്പോള്‍ ആ വീടിന് ഇല്ലാതെ പോയപോലെ തോന്നി എനിക്ക്.


ഞാന്‍ സസ്യബുക്കാണോ മാംസബുക്കാണൊ എന്ന് അടുക്കളയില്‍ ഉള്ളവര്‍ക്കറിയാത്ത കാരണം രണ്ട് ഡിപ്പാര്‍ട്ട്മെന്റിലെയും വിഭവങ്ങള്‍ ധാരാളം ഉണ്ടായിരുന്നു ഉച്ചയൂണിന്. അയലക്കറിയും, സ്രാ‍വ് കറിയും, മട്ടന്‍ കറിയും,മീന്‍ വറുത്തതും, പിന്നെ കുമ്പളങ്ങയിട്ട മോരു കറിയും, പപ്പടം അച്ചാര്‍ തുടങ്ങി ഒരു വിഭവസമൃദ്ധമായ സദ്യ തന്നെയായിരുന്നു. പോരാത്തതിന് ആ ദിവസം നോമ്പ് പെരുന്നാളും ആയിരുന്നല്ലോ.


എനിക്കുള്ള ഉച്ചയുറക്കത്തെപ്പറ്റി അവര്‍ എങ്ങിനെയോ മനസ്സിലാക്കിയിരുന്നു. കിടക്കാനുള്ള സ്ഥലവും ഏര്‍പ്പാടാക്കി എന്നെ അവര്‍ കിടത്തിയുറക്കി കുറച്ച് നേരം. ഇടനാഴികയില്‍ നിന്ന് രണ്ടാമത്തെ മുറിയിലായിരുന്നു എന്റെ ഉച്ചമയക്കം. ആ മുറിയില്‍ പ്രവേശിച്ചപ്പോളാണ് ഞാന്‍ അറിയുന്നത്, അത് പണ്ടുള്ള രണ്ട് മുറികള്‍ ഒന്നാക്കിയ കഥ. അവിടെ കിടന്ന് അല്പനേരം വിശ്രമിച്ചു.


പിന്നേയും കുട്ടികളുമായി സൌഹൃദം പങ്കിട്ടു. അപ്പോളെക്കും കുട്ടികളെല്ലാം കൂടി പുളി പറിക്കാന്‍ പോയി. എന്നെയും കൂട്ടിന്‍ വിളിച്ചു. കാട് പോലെ തോന്നുന്നതാണ് ബാലേട്ടന്റെ വിട്ട് പറമ്പ്. പുളിമരത്തിന്റെ ചുറ്റും വലിയ മാളങ്ങള്‍ കണ്ടു. അവിടെയൊക്കെ പണ്ട് പാമ്പുകള്‍ വസിച്ചിരുന്നു. എനിക്ക് ആ പ്രദേശത്തൊക്കെ അലഞ്ഞ് നടക്കാന്‍ പേടിയുള്ള പോലെ തോന്നി. പക്ഷെ ഈ കൊച്ചുമക്കളൊക്കെ അവിടെ തുള്ളിച്ചാടി നടക്കുന്നതിനാല്‍ എന്റെ ഭയം തെല്ലൊന്നടങ്ങി.


അതിലിടക്ക് ഒരുത്തി വന്നെന്നോട്....
"ഉണ്ണിപ്പാപ്പാ ആ തോട്ടി എടുത്ത് ഞങ്ങള്‍ക്ക് പുളി പറിച്ച് തരാമോ..?ഞങ്ങള്‍ക്കെത്തുന്നില്ലാ..........
"പുളി കണ്ടപ്പോള്‍ എന്റെ വായില്‍ വെള്ളമൂറി"
എന്റെ തോട്ടി കൊണ്ട് പുളി പറിക്കാനുള്ള ഉദ്യമം വിജയിച്ചില്ല. കാരണം തോട്ടിക്ക് നീളം പോരാ.

‘ഞങ്ങള്‍ കസേര കൊണ്ടത്തരാം പാപ്പാ...... പുളി പൊട്ടിച്ച് തരൂ...’
കുട്ടികളെല്ലാം പുളിച്ചുവട്ടില്‍ നിരന്നപ്പോള്‍ എനിക്ക് ഉത്സാഹം വര്‍ദ്ധിച്ചു............

"മക്കളെ പാപ്പന് കസേരയുടെ മുകളില്‍ നിന്ന് തോട്ടിയുമായി മേല്‍പ്പോട്ട് നോക്കാന്‍ പേടിയാ. കാലിലെ വാതത്തിന്റെ അസുഖം ഭേദപ്പെട്ട് വരുന്നതെ ഉള്ളൂ......"


കുട്ടികള്‍ക്ക് ഞാന്‍ പറഞ്ഞതൊന്നും ഇഷ്ടമായില്ലാ എന്ന് തോന്നുന്നു.
‘എടാ അഭിറാം കുട്ടാ... നീ ഒരു വടിയെടുത്ത് എറിഞ്ഞാല്‍ പുളി വീഴ്ത്താം.."
അവനെ ഞാന്‍ എങ്ങിനെയാണ്‍ എറിയുകയെന്ന് പഠിപ്പിച്ച് കൊടുത്തു. അങ്ങിനെ കുട്ട്യോള് വടിയെടുത്ത് പുളി എറിഞ്ഞ് വീഴ്ത്തി..

ഞാന്‍ കുട്ടികളുടെ കൂടെ കൂടി പുളി തിന്നു. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷമാ ഇങ്ങിനെ ഒരു അനുഭവം.


ഞാനെന്റെ കുട്ടിക്കാലം അയവിറക്കി.
തിരിച്ച് കുട്ടികളുമായി പിന്നീട് വീണ്ടും കോലായില്‍ വന്നിരുന്നു. ചേച്ചിയുമായി വര്‍ത്തമാനം തുടങ്ങി. എന്റെ ബ്ലോഗിലെ എഴുത്തുകളെപറ്റിയുമെല്ലാം സംസാരിച്ചു. കുട്ടികള്‍ക്ക് ഈ ബ്ലോഗ് എന്ന വിഷയം ശരിക്കും ബോധിച്ചു. അവര്‍ കൂടുതല്‍ കൌതുകത്തോടെ എന്നെ വീക്ഷിച്ചു.

ഞാന്‍ എന്റെ വീരപരാക്രമങ്ങളെല്ലാം അവരോട് പങ്കുവെച്ചു. പിള്ളേരുടെ ഇടയില്‍ ഞാനൊരു ഹീറോ ആയി.


‘യശോദ ചേച്ചീ ഈ ദിനം ശരിക്കും ധന്യമായി. എനിക്ക് സന്തോഷമായി. ഒരു പക്ഷെ ബാലേട്ടനായിരിക്കും എന്നെ ഈ പ്രസ്തുത ദിവസം എന്നെ ഇങ്ങോട്ട് വരാന്‍ പ്രേരിപ്പിച്ചത്‘


എല്ലാ പേരക്കുട്ടികളും തറവാട്ടില്‍ ഒത്ത് ചേരുന്നത് എന്തെങ്കിലും ഇത്തരത്തിലുള്ള വിശേഷങ്ങള്‍ക്ക് മാത്രം.
കുട്ടികളുടെ പരിലാളനകല്ള്‍ മനസ്സില്‍ അയവിറക്കിക്കൊണ്ട് ഞാനും നാല് മണിയോട് കൂടെ തൃശ്ശൂരിലേക്ക് യാത്രയായി.

Thursday, September 17, 2009

പനികൂ‍ര്‍ക്ക


ഞാന്‍ ഇന്ന് കാലത്ത് നടക്കാന്‍ പോകുമ്പോളാണ് മെഴ്സിയുടെ വീട്ടുപടിക്കല്‍ വളര്‍ന്ന് നില്‍ക്കുന്ന പനിക്കൂര്‍ക്ക കണ്ടത്. ഇത് കണ്ടപ്പോള്‍ എനിക്ക് എന്റെ ബാല്യവും, ചേച്ചിയേയും മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു.

തൊണ്ട വേദനയും പനിയും വരുമ്പോള്‍ , എന്റെ ചേച്ചി എനിക്ക് പനിക്കൂറ്ക്ക വെള്ളത്തില്‍ തിളപ്പിച്ച് ആവി കൊള്ളാന്‍ തരും. പിന്നെ ചുമ വരുമ്പോള്‍ പനിക്കൂര്‍ക്കയില നീര്, തേന്‍, നാരങ്ങനീര് എന്നിവ ചേര്‍ത്തും തരാറുണ്ട്.

എനിക്ക് ഈ പനിക്കൂര്‍ക്ക കണ്ടപ്പോള്‍ എന്റെ ബാല്യവും, മണ്ണാന്‍ വൈദ്യരേയും ഓര്‍മ്മ വന്നു. എനിക്ക് ചെറുപ്പത്തില്‍ എപ്പോളും ദീനമായിരുന്നുവെന്ന് ചേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്ത് വന്നാലും ഞങ്ങള്‍ക്ക് മണ്ണാന്‍ വൈദ്യരായിരിക്കും ആദ്യം ചികിത്സിക്കുക.

അദ്ദേഹം ഒരു ചെറിയ പിച്ചള കൊണ്ടുണ്ടാക്കിയ ചെല്ലപ്പെട്ടി കക്ഷത്ത് വെച്ച് വരും. മിക്കപ്പോളും പനിക്കൂര്‍ക്കയില്ലേ മാളുകുട്ട്യേ എന്ന് വന്നയുടന്‍ ചോദിക്കും. പിന്നെ അതിന്റെ കുറച്ച് ഇലകള്‍ എടുത്ത് എന്തൊക്കെയോ അതില്‍ അരച്ച് ചേര്‍ത്ത് എനിക്ക് സേവിക്കാന്‍ തരും.

പിന്നെ കഷായത്തിന് ചാര്‍ത്തും എഴുതിത്തരും.

ഈ ഔഷധ സസ്യത്തെപ്പറ്റി എനിക്ക് കൂടുതല്‍ എഴുതണമെന്നുണ്ട്. ബഹുമാനപ്പെട്ട വായനക്കാര്‍ക്ക് എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി അറിയിക്കുക.

ഞാന്‍ എന്റെ മുറ്റത്ത് നാളെ തന്നെ നടുന്നുണ്ട് ഈ ചെടി.